ഗർഭിണിയായപ്പോൾ ഭാര്യയെ ഉപേക്ഷിച്ചു; എല്ലാം തകർന്ന് ഓം പുരി ഭാര്യക്കരികിലേക്ക് തിരിച്ചെത്തിയപ്പോൾ
അഭിനയ മികവ് കൊണ്ട് ഏറെ ശ്രദ്ധ നേടിയ നടനാണ് അന്തരിച്ച ഓം പ്രകാശ് പുരി. ഹിന്ദി സിനിമകൾക്ക് പുറമെ ബംഗാളി, കന്നഡ, തെലുങ്ക്, പഞ്ചാബി, ഇംഗ്ലീഷ് ഭാഷകളിലും ഓം പുരി അഭിനയിച്ചിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ പുരസ്കാരം രണ്ട് തവണ ഓം പുരിക്ക് പദ്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ആക്രോശ്. ആരോഹൻ, അർധ് സത്യ തുടങ്ങിയ സിനിമകളിലൂടെ നിരൂപക പ്രശംസ നേടാൻ ഓം പുരിക്ക് കഴിഞ്ഞു.
കരിയറിൽ തിളങ്ങുമ്പോഴും ഓം പുരി വ്യക്തി ജീവിതത്തിൽ എപ്പോഴും വിവാദങ്ങളിൽ നിറഞ്ഞ വ്യക്തിയാണ്. എഴുത്തുകാരിയായ സീമ കപൂറിനെയാണ് ഓം പുരി ആദ്യം വിവാഹം കഴിച്ചത്. നടൻ അന്നു കപൂറിന്റെ സഹോദരിയാണ് സീമ കപൂർ. എന്നാൽ എട്ട് മാസം മാത്രമേ ഈ വിവാഹ ബന്ധം നിലനിന്നുള്ളൂ.
പിന്നീടിരുവരും വേർപിരിഞ്ഞു. നന്ദിത പുരിയാണ് നടന്റെ രണ്ടാം ഭാര്യയായി കടന്ന് വന്നത്. 2009 ൽ അൺലൈക്ക്ലി ഹീറോ: ദ സ്റ്റോറി ഓഫ് ഓം പുരി എന്ന പേരിൽ പുസ്തകം ഇവർ പുറത്തിറക്കി.

ഇതിലെ ചില പരാമർശങ്ങൾ ഓം പുരിയെ ചൊടിപ്പിച്ചു. നടന്റെ പഴയ പ്രണയ ബന്ധങ്ങളെക്കുറിച്ച് ഈ പുസ്തകത്തിൽ പരാമർശിച്ചിരുന്നു. പിന്നീട് ഓം പുരിക്കെതിരെ ഗാർഹിക പീഡനത്തിന് നന്ദിത പരാതി നൽകുകയും ഇരുവരും വേർപിരിയുകയും ചെയ്തു.
പിന്നീട് ആദ്യ ഭാര്യ സീമ കപൂറുമായി ഓം പുരി വീണ്ടും ഒരുമിച്ച് ജീവിക്കുകയും ചെയ്തു. ഓം പുരിയെക്കുറിച്ച് സീമ കപൂർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. 1990 ലായിരുന്നു ഓം പുരി, സീമ കപൂർ വിവാഹം. എട്ട് മാസത്തിനുള്ളിൽ പിരിഞ്ഞ ഈ ബന്ധത്തിനിടെ സീമ കപൂർ ഗർഭിണിയുമായിരുന്നു.
കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് മരിക്കുകയും ചെയ്തു. ഓം പുരിക്ക് പിന്നാലെ കുഞ്ഞിനെയും നഷ്ടപ്പെട്ടതോടെ സീമ കപൂർ തകർന്നു. ഗർഭിണിയായിരിക്കെ തന്നെ ഉപേക്ഷിച്ചത് വിഷമിപ്പിച്ചിരുന്നു എന്ന് സീമ കപൂർ പറയുന്നു. ഗർഭിണിയായിരിക്കെയാണ് അദ്ദേഹം എന്നെ വിട്ട് പോയത്. ആ പരാതി എപ്പോഴുമുണ്ടായിരുന്നു. ഒരു ബന്ധം ചിലപ്പോൾ മുന്നോട്ട് പോയില്ലെന്നിരിക്കാം.
പക്ഷെ ഞങ്ങൾക്കിടയിൽ സൗഹൃദത്തിന് എന്ത് സംഭവിച്ചു? ആശുപത്രിയിൽ കിടക്കവെ എന്റെ അടുത്ത് അദ്ദേഹം വേണമെന്നുണ്ടായിരുന്നു. പുരി സാബിനെ എനിക്ക് നഷ്ടപ്പെട്ടു. കുഞ്ഞിനെ കൂടി നഷ്ടപ്പെടുന്നത് വേദനാജനകമായിരുന്നു. ആ സുഹൃത്ത് എവിടെ പോയെന്ന് ഞാൻ ആലോചിക്കുമായിരുന്നെന്നും സീമ കപൂർ തുറന്ന് പറഞ്ഞു.

ഓം പുരി തന്റെ ജീവിതത്തിലേക്ക് തിരിച്ചു വന്ന ഘട്ടത്തെക്കുറിച്ചും സീമ കപൂർ സംസാരിച്ചു. ഞങ്ങൾ തമ്മിൽ കാലങ്ങളായുള്ളതും ആഴമുള്ളതുമായി ബന്ധം ഉണ്ടെന്ന് തോന്നി. പ്രായം കൂടുകയും വൈകാരികമായി ദുർബലമാവുകയും ചെയ്യുമ്പോൾ ഒരു താങ്ങ് ആവശ്യമുണ്ട്.
പുരി സാബ് എന്റെയടുത്ത് തിരിച്ചെത്തിയപ്പോൾ അദ്ദേഹം വളരെ വിഷമത്തിലായിരുന്നു. അല്ലായിരുന്നെങ്കിൽ അദ്ദേഹം തിരിച്ച് വരില്ലായിരുന്നെന്നും സീമ കപൂർ പറഞ്ഞു. ഓം പുരിയുടെ മരണം തന്നെ ഇപ്പോഴും തന്നെ വിഷമിപ്പിക്കുന്നുണ്ടെന്നും സീമ കപൂർ തുറന്ന് പറഞ്ഞു.
മുമ്പൊരിക്കൽ സീമ കപൂറിനെക്കുറിച്ച് ഓം പുരിയും സംസാരിച്ചിരുന്നു. നന്ദിതയും ഞാനും ബന്ധത്തിലാണെന്ന് അറിഞ്ഞപ്പോൾ സീമ പിൻമാറി. ഞാൻ സീമയോട് കാണിച്ചത് അനീതിയായിരുന്നു. ഡിവോഴ്സായ ശേഷം അവൾ ഒറ്റയ്ക്ക് ജീവിച്ചു. മറ്റൊരു വിവാഹം കഴിച്ചില്ല. എനിക്കവളോടൊപ്പം ജീവിക്കണം, എന്നാണത്രെ ഓം പുരി പറഞ്ഞത്.


Click it and Unblock the Notifications











