'മര്യാദ കേടാണ്'; രാജമൗലിക്കെതിരെ തുറന്നടിച്ച ശ്രീദേവി; ബാഹുബലിയിൽ സംഭവിച്ചത്
ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ സിനിമകളിലൊന്നായിരുന്നു ബാഹുബലി. തെന്നിന്ത്യൻ സിനിമാ മേഖലയുടെ ഗതി മാറ്റി മറിച്ച ചിത്രമെന്നാണ് ഈ തെലുങ്ക് സിനിമയ്ക്കുള്ള വിശേഷണം. ബോക്സ് ഓഫീസ് റെക്കോഡുകൾ തകർത്തെറിഞ്ഞ ബാഹുബലിയുടെ രണ്ടാം ഭാഗവും പിന്നീടിറങ്ങി. എസ്എസ് രാജമൗലി ആയിരുന്നു ബാഹുബലിയുടെ സംവിധായകൻ.

പ്രഭാസ്, റാണ ദഗുപതി, അനുഷ്ക ഷെട്ടി, തമന്ന, രമ്യ കൃഷ്ണൻ തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ഇവരുടെയെല്ലാം കരിയറിലെ എടുത്ത് പറയുന്ന സിനിമയായി ബാഹുബലി മാറി. പ്രഭാസ് പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന നടനായി.
രാജമൗലി ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള സംവിധായകൻമാരിലും ഒരാളായി. സിനിമയിലെ രമ്യ കൃഷ്ണൻ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ശിവകാമി എന്ന കഥാപാത്രത്തെ രമ്യ അവിസ്മരണീയമാക്കി. നടിയുടെ കരിയറിലെ ഏറ്റവും മികച്ച റോളായാണ് ബാഹുബലിയിലെ ശിവകാമിയെ വിലയിരുത്തപ്പെടുന്നത്.

എന്നാൽ യഥാർത്ഥത്തിൽ ഈ കഥാപാത്രം ചെയ്യാൻ ആദ്യം പരിഗണിച്ചിരുന്നത് രമ്യ കൃഷ്ണനെ ആയിരുന്നില്ല. നടി ശ്രീദേവിയെ ആയിരുന്നു. ശ്രീദേവി ഈ റോൾ നിരസിച്ചതോടെയാണ് രമ്യ കൃഷ്ണൻ സിനിമയിലെത്തുന്നത്. ശ്രീദേവിക്കെതിരെ അന്ന് രാജമൗലി പരസ്യമായി ചില പരാമർശങ്ങളും നടത്തിയിരുന്നു. ശ്രീദേവി വൻ പ്രതിഫലമുൾപ്പെടെയുള്ള ഡിമാന്റുകൾ വെച്ചതോടെയാണ് ശ്രീദേവിക്ക് പകരം രമ്യയെ പരിഗണിച്ചതെന്ന് രാജമൗലി അന്ന് പറഞ്ഞു.

ഫെെവ് സ്റ്റാർ ഹോട്ടലിലെ ഒരു ഫ്ലോർ മുഴുവനും തനിക്കായി ബുക്ക് ചെയ്യണം, മുംബൈയിൽ നിന്നും ഹൈദരാബാദിലേക്ക് ബിസിനസ് ക്ലാസ് ടിക്കറ്റ് വേണം തുടങ്ങിയവയായിരുന്നത്രെ ശ്രീദേവിയുടെ ഡിമാന്റുകൾ. സിനിമയുടെ ബജറ്റിന് പുറത്തേക്ക് ഈ ചെലവുകൾ പോവുമെന്ന് വന്നതോടെയാണത്രെ നിർമാതാക്കൾ ആവശ്യങ്ങൾ നിരസിച്ചത്. ശ്രീദേവി ബാഹുബലി ചെയ്യാതിരുന്നത് നന്നായെന്നും രാജമൗലി അന്ന് പറഞ്ഞു.
Recommended Video

എന്നാൽ സംവിധായകന്റെ പരാമർശം ശ്രീദേവിയിൽ അനിഷ്ടമുണ്ടാക്കി. മം എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കിടെ നടി ഇത് തുറന്ന് പറയുകയും ചെയ്തു.
'അദ്ദേഹം ഇങ്ങനെ സംസാരിക്കുമെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഡിമാന്റുകൾ മുന്നോട്ട് വെക്കുന്ന ഒരാളല്ല ഞാൻ. ബാഹുബലിയിൽ സംഭവിച്ചത് കഴിഞ്ഞ കാര്യമാണ്. എന്തിനാണ് അതേപറ്റി ഇപ്പോൾ സംസാരിക്കുന്നത്. നേരത്തെ നിരവധി റോളുകൾ ഞാൻ വേണ്ടെന്ന് വെച്ചിട്ടുണ്ട്. നിങ്ങൾ ചെയ്യാത്ത സിനിമകളെ പറ്റി സംസാരിക്കുന്നത് വളരെ മര്യാദയില്ലാത്ത കാര്യമാണെന്ന് ഞാൻ കരുതുന്നു,' ശ്രീദേവി പറഞ്ഞതിങ്ങനെ.
പിന്നീട് തന്റെ പരാമർശത്തിൽ ഖേദമുണ്ടെന്ന് രാജമൗലി വ്യക്തമാക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങൾ പൊതുമധ്യത്തിൽ വന്ന് പറയരുതായിരുന്നെന്നും രാജമൗലി പറഞ്ഞു.


Click it and Unblock the Notifications











