അച്ഛന് ഇഷ്ടപ്പെടില്ല; ഹിറ്റ് ഗാനരംഗത്തിൽ നിന്ന് പിൻമാറാൻ നോക്കിയ രവീണ
ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ഡാൻസ് നമ്പറുകളിലൊന്നാണ് മൊഹ്റ എന്ന അക്ഷയ് കുമാർ ചിത്രത്തിലെ ടിപ് ടിപ് ബർസ പാനി എന്ന ഗാനം. നടി രവീണ ടണ്ടന്റെ ഗാനത്തിലെ ഗ്ലാമറസ് ചുവടുകൾ അന്ന് ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. 1994 ൽ പുറത്തിറങ്ങിയ ഈ ഗാനത്തിന് 28 വർഷങ്ങൾക്കിപ്പുറവും വലിയ ആരാധക വൃന്ദമാണുള്ളത്.
അടുത്തിടെ പുറത്തിറങ്ങിയ സൂര്യവംശി എന്ന ചിത്രത്തിൽ ഈ ഗാനം റീമേക്ക് ചെയ്യപ്പെടുകയും ചെയ്തിരുന്നു. കത്രീന കൈഫായിരുന്നു പുതിയ ഗാനത്തിൽ രവീണയ്ക്ക് പകരം എത്തിയത്. ഗാനത്തിൽ കത്രീനയും ശ്രദ്ധിക്കപ്പെട്ടെങ്കിലും ഇപ്പോഴും രവീണ ടണ്ടന്റെ പേരിൽ തന്നെയാണ് ഈ ടിപ് ടിപ് ബർസ പാനി അറിയപ്പെടുന്നത്.

എന്നാൽ ആദ്യ ഘട്ടത്തിൽ ഈ ഗാനത്തിലഭിനയിക്കാൻ രവീണയ്ക്ക് താൽപര്യമുണ്ടായിരുന്നില്ല. മൊഹ്റ സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനറും തിരക്കഥാകൃത്തുമായ ഷബിർ ബോക്സ്വാലയാണ് ഇക്കാര്യം പറഞ്ഞത്. സംവിധായകൻ രാജീവ് റായ് രവീണയെ സമീപിച്ചപ്പോഴുണ്ടായ പ്രതികരണവും അദ്ദേഹം ഓർത്തു.
'ഇതൊരു നല്ല പ്രൊജക്ട് ആണെന്ന് അവൾക്ക് അറിയാമായിരുന്നു. പക്ഷെ ചെയ്യാൻ അവൾ ഭയപ്പെട്ടു. തന്റെ അച്ഛന് ഇതിൽ എതിരഭിപ്രായമുണ്ടാവുമെന്ന് അവൾ പറഞ്ഞു. അച്ഛനെ സിനിമ കാണിക്കേണ്ടെന്നാണ് രാജീവ് പറഞ്ഞത്. ഒടുവിൽ അവൾ സമ്മതിച്ചു,' ഷബിർ ബോക്സ്വാല പറഞ്ഞു.

അതേസമയം രവീണയായിരുന്നില്ല മൊഹ്റ സിനിമയിൽ നായികയായി എത്തേണ്ടിയിരുന്നത്. അകാലത്തിൽ മരണമടഞ്ഞ നടി ദിവ്യ ഭാരതി ആയിരുന്നു. ചിത്രത്തിൽ ഒപ്പുവെച്ച നടി അഞ്ച് ദിവസം ഷൂട്ടിനും എത്തിയിരുന്നു. എന്നാൽ ഇതിനിടെ ദിവ്യ ഭാരതി മരണപ്പെട്ടു. ഫ്ലാറ്റിലെ അഞ്ചാം നിലയിൽ നിന്ന് വീണായിരുന്നു മരണം. ഇതോടെയാണ് രവീണ ചിത്രത്തിലെത്തുന്നത്.
1993 ൽ തന്റെ 19ാം വയസ്സിലാണ് ദിവ്യ ഭാരതി മരിക്കുന്നത്. ഈ മരണം സംബന്ധിച്ച് ഇന്നും ദുരൂഹതകളുണ്ട്. 1998 ഓടെ കേസന്വേഷണം അവസാനിപ്പിച്ചെങ്കിലും ദിവ്യ എങ്ങനെയാണ് മുകൾ നിലയിൽ നിന്ന് വീണതെന്നതിൽ വ്യക്തതക്കുറവുണ്ട്. ദിവ്യ ഭാരതിയുടേത് ഇപ്പോഴും ഒരു ദുരൂഹ മരണമായാണ് സിനിമാ ലോകം കാണുന്നത്.
16ാം വയസ്സിൽ തെന്നിന്ത്യൻ സിനിമകളിലൂടെയാണ് ദിവ്യ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. 1992 ലായിരുന്നു ബോളിവുഡിൽ അരങ്ങേറ്റം. ഒരു വർഷം മാത്രമേ ഹിന്ദി സിനിമാ മേഖലയിൽ ഉണ്ടായിരുന്നെങ്കിലും അതിനുള്ളിൽ ഒട്ടനവധി സിനിമകളിൽ ദിവ്യ നായികയായി.


Click it and Unblock the Notifications