രണ്ട് സിനിമകളിൽ നായകൻ, വിമർശനം പെരുകിയപ്പോൾ അഭിനയം വിട്ടു, ജീവിതത്തിൽ തോറ്റില്ല; ഗിരീഷ് കുമാർ ഇന്ന് എവിടെ?
ജീനേ ലഗാ ഹൂം... എന്ന പാട്ടിലൂടെ ഇരുപത്തിനാലാം വയസിൽ സുന്ദരിമാരുടെ മനംകവർന്ന താരം. ചുരുളൻ മുടിയും നിഷ്കളങ്കമായ ചിരിയുമായി ഒരു കാലത്ത് തരംഗമായിരുന്നു നടൻ ഗിരീഷ് കുമാർ. റമയ്യ വസ്താവയ്യ എന്ന ഹിന്ദി സിനിമയിൽ ശ്രുതി ഹാസന്റെ നായകനായി 2013ലാണ് ഗിരീഷ് കുമാർ അരങ്ങേറിയത്. അന്ന് ജീനേ ലഗാ ഹൂം എന്ന ഗാനവും ആ പാട്ടിൽ നിറഞ്ഞ് നിൽക്കുന്ന സുന്ദരനായ ചെറുപ്പക്കാരനും വലിയൊരു ആരാധകവൃന്ദമുണ്ടായിരുന്നു.
ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടിയെങ്കിലും താരം മൂന്ന് വർഷത്തിനുള്ളിൽ ബേളിവുഡിൽ നിന്ന് അപ്രത്യക്ഷനായി. വിമർശനം അതിരുകടന്നപ്പോഴാണ് അഭിനയത്തിൽ നിന്ന് താരം പിന്മാറിയത്. സിനിമയിൽ പരാജയപ്പെട്ടെങ്കിലും ഇന്ന് ഇന്ത്യയിലെ ഏറ്റവും വിജയകരമായ മീഡിയ കമ്പനികളിലൊന്നിന്റെ പ്രധാന ചുമതല വഹിക്കുന്ന ബിസിനസുകാരനാണ് അദ്ദേഹം. 1989ൽ മുംബൈയിലാണ് ജനനം.

ഗിരീഷ് പ്രശസ്ത സംഗീത-സിനിമ നിർമ്മാണ സ്ഥാപനമായ ടിപിസ് ഇന്റസ്ട്രീസിന്റെ ഉടമകളായ ടൗറാണി കുടുംബാംഗമാണ്. പ്രഭുദേവയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയായിരുന്നു റമയ്യ വസ്താവയ്യ. ഈ ചിത്രത്തിനായി ഗിരീഷ് ഏകദേശം മൂന്ന് വർഷത്തോളം കഠിനമായ പരിശീലനവും ഡയറ്റും പിന്തുടർന്നു. സർഫിംഗും അഭ്യസിച്ചിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ വലിയ ഹിറ്റായെങ്കിലും സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
ഗിരീഷിന്റെ കരിയറിലെ രണ്ടാമത്തെ സിനിമ സംഭവിച്ചത് 2016ൽ ആയിരുന്നു. ലവ്ഷുദ എന്നായിരുന്നു സിനിമയുടെ പേര്. എന്നാൽ ഈ ചിത്രവും ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയില്ല. അഭിനയിച്ച രണ്ട് സിനിമയും പരാജയപ്പെട്ടതോടെ ഗിരീഷ് അഭിനയരംഗത്ത് നിന്ന് മാറിനിന്നു. പിന്നീട് കുടുംബത്തിന്റെ മീഡിയ-എന്റർടെയ്ൻമെന്റ് ബിസിനസിൽ സജീവമായി.
ഇത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായി. ടിപിസ് ഇന്റസ്ട്രീസിന്റെ മാനേജ്മെന്റ് ചുമതലകൾ ഗിരീഷ് കുമാർ വഹിക്കുന്നു. കമ്പനിയുടെ ബിസിനസ് വികസിപ്പിക്കുന്നതിൽ അദ്ദേഹം പങ്കാളിയാണ്. അഭിനയത്തിലല്ല ബിസിനസിലൂടെയാണ് ഇന്ന് അദ്ദേഹം കൂടുതൽ ശ്രദ്ധ നേടുന്നത്. കൃഷ്ണ മംഗ്വാനിയാണ് ഭാര്യ. കുടുംബജീവിതം സ്വകാര്യമായി സൂക്ഷിക്കാനാണ് എന്നും അദ്ദേഹം താൽപര്യപ്പെടുന്നത്.
സോഷ്യൽ മീഡിയയിലും പൊതുപരിപാടികളിലും വളരെ വിരളമായാണ് പ്രത്യക്ഷപ്പെടാറുള്ളത്. അടുത്തിടെ ടിപ്സ് ഗ്രൂപ്പിന്റെ പരിപാടികളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. മുപ്പത്തിയേഴുകാരനായ ഗിരീഷ് അടിമുടി മാറി. ആളാകെ മാറിയെന്നും റമയ്യ വസ്താവയ്യയിലെ നായകനാണെന്ന് മനസിലാകുന്നില്ലെന്നുമായിരുന്നു ഏറെയും കമന്റുകൾ. പഴയ ചുരുളൻ മുടി കാണാൻ ഇല്ലെങ്കിലും ചിരി ഇന്നും പഴയതുപോലെ നിലനിൽക്കുന്നുവെന്നും ആരാധകർ കുറിച്ചു.

ഗിരീഷ് കുമാറിന്റെ കരിയറിൽ മറ്റ് ചില ബോളിവുഡ് താരങ്ങളെ പോലെ വലിയ വിവാദങ്ങളോ പ്രശ്നങ്ങളോ പ്രണയ ഗോസിപ്പുകളോ ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ പേരുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ചർച്ചയായത് നെപ്പോട്ടിസം വിമർശനമാണ്. കുടുംബത്തിന്റെ നിർമ്മാണ കമ്പനിയായ ടിപ്സാണ് അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം റമയ്യ വസ്താവയ്യ നിർമ്മിച്ചത്. ഇതോടെ അഭിനയമികവിനേക്കാൾ കുടുംബ സ്വാധീനത്തിന്റെ ബലത്തിലാണ് സിനിമയിൽ അവസരം ലഭിച്ചതെന്ന വിമർശനം ഉയർന്നു.
എന്നാൽ ഗിരീഷ് നിരവധി അഭിമുഖങ്ങളിൽ താൻ മൂന്ന് വർഷത്തോളം പരിശീലനം നടത്തി സിനിമയ്ക്കായി തയ്യാറായിരുന്നുവെന്നും പ്രേക്ഷകരുടെ അംഗീകാരം നേടുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും പറഞ്ഞിട്ടുണ്ട്. റമയ്യ വസ്താവയ്യയിലെ ഗാനങ്ങളും സംഗീതവും വൻ ഹിറ്റായെങ്കിലും ഗിരീഷിന്റെ അഭിനയവും സ്ക്രീൻ പ്രസൻസും പല നിരൂപകരും ശരാശരി മാത്രമാണെന്ന് വിലയിരുത്തി.
രണ്ട് സിനിമകൾക്ക് ശേഷം ഗിരീഷ് അപ്രത്യക്ഷനായപ്പോൾ ആരാധകരിൽ അത് ചർച്ചയായിരുന്നു. അടുത്തകാലത്ത് ഗിരീഷിന്റെ സമ്പത്തും കുടുംബ ബിസിനസിന്റെ ഉയർച്ചയിൽ നടനുള്ള പങ്കും വീണ്ടും വാർത്തയായിരുന്നു.


Click it and Unblock the Notifications


