ശരീരപ്രദർശനമില്ല വസ്ത്രധാരണത്തിലും മര്യാദ, ഫോണോ സോഷ്യൽ മീഡിയയോ ഇല്ല; ആരാധ്യ മറ്റ് താരപുത്രിമാർക്ക് മാതൃക!
കുട്ടികൾ വളരെ ചെറുപ്പത്തിൽ തന്നെ സ്വന്തമായി സ്മാർട്ട്ഫോൺ ഉപയോഗിക്കുകയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങുകയും ചെയ്യുന്ന ഇന്നത്തെ ലോകത്ത് മകൾ ആരാധ്യയുടെ കാര്യത്തിൽ വ്യത്യസ്തമായ സമീപനമാണ് നടി ഐശ്വര്യ റായ് ബച്ചൻ സ്വീകരിച്ചിരിക്കുന്നത്. റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ നടന്ന ഒരു സംവാദ പരിപാടിക്കിടെ ആരാധ്യ സോഷ്യൽ മീഡിയയിൽ ഇല്ലെന്ന് ഐശ്വര്യ വ്യക്തമാക്കിയിരുന്നു. മകളുടെ പേരിൽ നിരവധി വ്യാജ അക്കൗണ്ടുകൾ പ്രചരിക്കുന്ന സാഹചര്യത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
സ്വകാര്യത, കുടുംബബന്ധങ്ങൾ, സന്തുലിതമായ ബാല്യം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന രക്ഷാകർതൃത്വ രീതിയുടെ ചില സൂചനകൾ ഐശ്വര്യയും അഭിഷേക് ബച്ചനും പലപ്പോഴായി പങ്കുവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ബാല്യത്തിന്റെ അനിവാര്യ ഭാഗമല്ലെന്ന പക്ഷക്കാരാണ് ഇരുവരും.

ഐശ്വര്യയുടെ രക്ഷാകർതൃത്വത്തിൽ നിന്ന് മനസിലാക്കാവുന്ന ഏറ്റവും വലിയ കാര്യം കുട്ടികളുടെ ബാല്യത്തിന്റെ തുടക്കം മുതൽ സോഷ്യൽ മീഡിയയുടെ സാന്നിധ്യം അനിവാര്യമല്ല എന്നതാണ്. മറ്റെല്ലാ കുട്ടികൾക്കും ഉണ്ടല്ലോ എന്ന ചിന്ത കാരണം പല മാതാപിതാക്കളും കുട്ടികൾക്ക് നേരത്തേ സ്മാർട്ട്ഫോണും സോഷ്യൽ മീഡിയയും അനുവദിക്കാറുണ്ട്.
എന്നാൽ ഡിജിറ്റൽ ലോകത്തിലേക്കുള്ള പ്രവേശനം കുട്ടി അതിനെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാൻ പ്രാപ്തനാകുമ്പോൾ മാത്രമാകാം എന്ന സന്ദേശമാണ് ഐശ്വര്യയുടെ നിലപാട് നൽകുന്നത്. ഓൺലൈൻ ലോകത്തിലേക്ക് കടക്കുന്നതിന് മുമ്പ് കൂടുതൽ സമയം ലഭിക്കുന്നത് ലൈക്കുകളുടെയും കമന്റുകളുടെയും താരതമ്യങ്ങളുടെയും സമ്മർദങ്ങളിൽ നിന്ന് അകന്ന് ആത്മവിശ്വാസവും മാനസിക കരുത്തും വളർത്താൻ കുട്ടികളെ സഹായിക്കും.
സ്‌ക്രീനുകൾക്കപ്പുറം ഒരു ലോകമുണ്ടെന്ന് മനസിലാക്കാൻ സഹായിക്കും. കുട്ടികളെ സ്‌ക്രീനുകളിൽ നിന്ന് അകറ്റിനിർത്തുന്നത് സാങ്കേതികവിദ്യയെ നിയന്ത്രിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. അവരുടെ വളർച്ചയ്ക്ക് ആവശ്യമായ മറ്റ് അനുഭവങ്ങൾക്കായി കൂടുതൽ ഇടം സൃഷ്ടിക്കുന്നതുമാണ്. കുടുംബാംഗങ്ങളുമായുള്ള സംഭാഷണങ്ങൾ, ഹോബികൾ, പുറംലോക പ്രവർത്തനങ്ങൾ, വായന, സുഹൃത്തുക്കളുമായി ചെലവഴിക്കുന്ന സമയം എന്നിവയെല്ലാം കുട്ടികളുടെ സമഗ്ര വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്നു.
സ്‌ക്രീൻ ഉപയോഗം കുറയ്ക്കുന്നതിലൂടെ യഥാർഥ ലോകത്തെ കൂടുതൽ ശ്രദ്ധിക്കാനും അതുമായി ബന്ധപ്പെടാനും കുട്ടികൾക്ക് അവസരം ലഭിക്കും. ആരാധ്യയുടെ ജീവിതം ബാല്യം ഡിജിറ്റൽ ഉപകരണങ്ങളെ ചുറ്റിപ്പറ്റിയാകേണ്ടതില്ലെന്ന ആശയത്തെ പ്രതിഫലിപ്പിക്കുന്നു.

മകളെ വളർത്തുന്നതിൽ ഐശ്വര്യ വഹിക്കുന്ന സജീവ പങ്കിനെക്കുറിച്ച് അഭിഷേക് ബച്ചൻ മുമ്പ് പലവട്ടം സംസാരിച്ചിട്ടുണ്ട്. രക്ഷാകർതൃത്വം ഇരുവരുടെയും ഉത്തരവാദിത്തമാണെങ്കിലും മാതാപിതാക്കൾ കുട്ടികളുടെ ദൈനംദിന ജീവിതത്തിൽ അടുത്ത് ഇടപെടുമ്പോൾ അതിന്റെ ഗുണഫലങ്ങൾ കുട്ടികൾക്ക് ലഭിക്കും.
പഠനകാര്യങ്ങളിൽ സഹായിക്കുക, സ്ഥിരമായി സംസാരിക്കുക, അവരുടെ താൽപര്യങ്ങൾ മനസിലാക്കുക തുടങ്ങിയ ലളിതമായ കാര്യങ്ങൾ പോലും മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും. സോഷ്യൽ മീഡിയയുടെ കാലഘട്ടത്തിൽ കുട്ടികളുടെ ജീവിതത്തിലെ പല നിമിഷങ്ങളും വളരെ വേഗത്തിൽ പൊതുജനങ്ങൾക്ക് മുന്നിലെത്തും. ആരാധ്യയെപ്പോലൊരു കുഞ്ഞാകുമ്പോൾ പ്രത്യേകിച്ചും. മകളുടെ വസ്ത്രധാരണത്തിലും അതീവ ശ്രദ്ധാലുവാണ് ഐശ്വര്യ.
എല്ലാ വേദികളിലും അമ്മയ്ക്കൊപ്പം താരപുത്രി പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും വസ്ത്രധാരണത്തിൽ മര്യാദ പുലർത്താൻ ആരാധ്യ ശ്രദ്ധിക്കാറുണ്ട്. ശരീരപ്രദർശനം നടത്താറില്ല. ഐശ്വര്യ റായ് ബച്ചന്റെ ജീവിതം സാധാരണക്കാരിൽ നിന്ന് വ്യത്യസ്തമായിരിക്കാം. എന്നാൽ മകളെ വളർത്തുന്നതിലുള്ള അവരുടെ കാഴ്ചപ്പാട് പല കുടുംബങ്ങൾക്കും ബന്ധിപ്പിക്കാൻ കഴിയുന്നതാണ്.
അനാവശ്യമായ ഓൺലൈൻ പ്രചാരണങ്ങളിൽ നിന്ന് കുട്ടിയെ അകറ്റിനിർത്തുകയും യഥാർഥ ജീവിതാനുഭവങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യുന്ന സമീപനമാണ് അവർ പിന്തുടരുന്നത്. അതിനാൽ തന്നെ മറ്റ് താരപുത്രിമാരെ അപേക്ഷിച്ച് ആരാധ്യയുടെ ജീവിതത്തിന് സ്വകാര്യ ലഭിക്കുന്നുണ്ട്. എന്നാൽ ലൈം ലൈറ്റിൽ എപ്പോഴും കാണപ്പെടുന്നുമുണ്ട്.


Click it and Unblock the Notifications


