നാലാം വയസിൽ കിഡ്നാപ്പ്, ഒമ്പത് വയസ് മുതൽ പുകവലി, സ്ഫോടനക്കേസിൽ ഉൾപ്പെട്ടതോടെ മാധുരിയും ഉപേക്ഷിച്ചു!
അറുപത്തിയാറാം വയസിലും അഭിനയമികവുകൊണ്ട് ആരാധകരെ വിസ്മയിപ്പിക്കുന്ന താരമാണ് ബോളിവുഡ് നടൻ സഞ്ജയ് ദത്ത്. അഥവാ ആരാധകരുടെ സഞ്ജു ബാബ. ജീവിതം എന്നാൽ വിജയങ്ങൾ മാത്രം നിറഞ്ഞതല്ലെന്ന് സഞ്ചുവിന്റെ ജീവിചരിത്രം വായിച്ചാൽ മനസിലാകും. ലഹരിക്ക് അടിമപ്പെട്ടുള്ള യുവത്വം, പ്രണയബന്ധങ്ങൾ, നിയമപോരാട്ടങ്ങൾ, അധോലോക ബന്ധങ്ങളുടെ ആരോപണങ്ങൾ, കുടുംബത്തിലുണ്ടായ വേർപാടുകൾ തുടങ്ങി നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയ ജീവിതമാണ് അദ്ദേഹത്തിന്റേത്.
1959 ജൂലൈ 29ന് മുംബൈയിൽ പ്രശസ്ത നടനും രാഷ്ട്രീയനേതാവുമായ സുനിൽ ദത്തിന്റെയും ഇതിഹാസ നടി നർഗീസിന്റെയും മകനായാണ് സഞ്ജയ് ബൽരാജ് ദത്ത് ജനിച്ചത്. സഞ്ജയ് എന്ന പേര് കുടുംബം തെരഞ്ഞെടുത്തതല്ല. ഉർദു സിനിമാ മാസികയായ ഷമ വായനക്കാർക്കായി നടത്തിയ മത്സരത്തിലൂടെയാണ് ആ പേര് തെരഞ്ഞെടുക്കപ്പെട്ടത്.

കുട്ടിക്കാലം മുതൽ തന്നെ നാടകീയ സംഭവങ്ങൾ നിരവധി സഞ്ജയുടെ ജീവിതത്തിലുണ്ടായിരുന്നു. താരത്തിന്റെ പിതാവ് അഭിനയിച്ചുകൊണ്ടിരുന്ന മുഝേ ജീനേ ദോ എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്ന് നാലാം വയസിൽ അദ്ദേഹത്തെ ചിലർ തട്ടിക്കൊണ്ടുപോയൊരു ചരിത്രവുമുണ്ട്. പിതാവ് സുനിൽ ദത്തിന്റെ പാർട്ടികളിൽ കണ്ട സിഗരറ്റ് കുറ്റികളോടുള്ള കൗതുകമാണ് ഒമ്പതാം വയസിൽ സഞ്ജയെ പുകവലിയിലേക്ക് നയിച്ചത്.
ഇത് കണ്ടെത്തിയ പിതാവ് ശിക്ഷിച്ചെങ്കിലും ആ ശീലം ഉപേക്ഷിക്കാൻ കഴിഞ്ഞില്ല താരത്തിന്. അതിന് മുമ്പ് തന്നെ പുകവലി അടക്കമുള്ള ലഹരിക്ക് അടിമപ്പെട്ട് പോയിരുന്നു. 1981ൽ റോക്കി എന്ന ചിത്രത്തിലൂടെയാണ് സഞ്ജയ് നായകനായി അരങ്ങേറ്റം കുറിച്ചത്. എന്നാൽ ചിത്രത്തിന്റെ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കാൻസറിനെ തുടർന്ന് അമ്മ നർഗീസിനെ നടന് നഷ്ടപ്പെട്ടു.
ഈ ദുരന്തമാണ് അദ്ദേഹത്തെ ലഹരിയിൽ അഭയം കണ്ടെത്താൻ അദ്ദേഹത്തെ കൂടുതൽ പ്രേരിപ്പിച്ചതെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. ഒരിക്കൽ കശ്മീരിലെ ഷൂട്ടിങിനിടെ ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച് ഏകദേശം ഒരു കിലോ ഹെറോയിൻ നടൻ കടത്തിയതായും റിപ്പോർട്ടുകളുണ്ട്. അമിതമായ മയക്കുമരുന്നും മദ്യവും ഉപയോഗിച്ച് രണ്ട് ദിവസം ബോധരഹിതനായി കിടന്ന അനുഭവവും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്.
ഈ സംഭവങ്ങൾക്കെല്ലാം ശേഷം സുനിൽ ദത്താണ് മകനെ അമേരിക്കയിലെ ലഹരിവിമുക്തി കേന്ദ്രത്തിലേക്ക് അയച്ചത്. നടി ടിനാ മുനീമുമായുള്ള നടന്റെ പ്രണയം തകരാൻ ഒരു കാരണം ലഹരി ഉപയോഗമാണ്. വേർപിരിയലിനുശേഷം ലഹരിയുടെ സ്വാധീനത്തിൽ നടൻ വെടിയുതിർത്ത സംഭവവും മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ശേഷം 1987ൽ നടി റിച്ച ശർമ്മയെ വിവാഹം കഴിച്ച സഞ്ജയ്ക്ക് പിന്നീട് തൃഷാല എന്നൊരു മകൾ പിറന്നു.

അർബുദത്തെ തുടർന്ന് 1996ൽ റിച്ച അന്തരിച്ചു. ശേഷം സാജൻ എന്നെ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് നടി മാധുരി ദീക്ഷിതുമായി സഞ്ജയ് പ്രണയത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. 1993ലെ മുംബൈ സ്ഫോടനക്കേസിൽ സഞ്ജയുടെ പേര് ഉൾപ്പെട്ടുവെന്ന് അറിഞ്ഞതോടെ മാധുരി അദ്ദേഹത്തിൽ നിന്ന് അകന്നുവെന്നാണ് റിപ്പോർട്ടുകൾ.
പ്രണയതകർച്ചകൾക്കും ഭാര്യയുടെ മരണത്തിനുമെല്ലാം ശേഷം കുറച്ചുകാലം ഏകനായിരുന്ന താരം 2008 ഫെബ്രുവരി 7ന് ഗോവയിൽ വെച്ച് മാന്യത ദത്തിനെ വിവാഹം ചെയ്തു. 2010ൽ ഇരുവർക്കും ഇരട്ടക്കുട്ടികളായ ഷഹ്‌റാനും ഇഖ്‌റയും ജനിച്ചു. ആദ്യകാലത്ത് മാന്യതയെ സഞ്ജയുടെ സഹോദരിമാർ അംഗീകരിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് കുടുംബബന്ധം മെച്ചപ്പെട്ടതായും പറയപ്പെടുന്നു. 2018ൽ പുറത്തിറങ്ങിയ സഞ്ജു എന്ന ബയോപിക്ക് സിനിമ സഞ്ജയുടെ ജീവിതത്തിലെ പല സംഭവങ്ങളും അവതരിപ്പിച്ച ഒന്നായിരുന്നു.
ചിത്രത്തിൽ പരാമർശിക്കപ്പെട്ട 308 സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന അവകാശവാദം ഏറെ ചർച്ചയായെങ്കിലും അത് സഞ്ജയ് ദത്ത് നേരിട്ട് സ്ഥിരീകരിച്ചിട്ടില്ല. സഞ്ജയ് ദത്തിനെ ആരാധകർ പോലും തള്ളിപ്പറഞ്ഞത് 1993ലെ മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അനധികൃത ആയുധങ്ങൾ കൈവശം വെച്ച കേസിൽ സഞ്ജയ് ദത്ത് അറസ്റ്റിലായി എന്ന വാർത്ത പുറത്ത് വന്നശേഷമാണ്.
കുടുംബത്തിന്റെ സുരക്ഷയ്ക്കായാണ് തോക്കുകൾ സൂക്ഷിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. തീവ്രവാദ കുറ്റങ്ങൾ തെളിയിക്കപ്പെട്ടില്ലെങ്കിലും ആയുധ നിയമപ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി അഞ്ച് വർഷം തടവുശിക്ഷ വിധിക്കുകയായിരുന്നു. വിവിധ അപ്പീലുകൾക്കും ജാമ്യത്തിനും ശേഷം ശിക്ഷ പൂർത്തിയാക്കി 2016ലാണ് അദ്ദേഹം ജയിൽ മോചിതനായത്.


Click it and Unblock the Notifications


