കുഞ്ഞിനെ ദത്തെടുത്തത് ഇഷ്ടപ്പെട്ടില്ല, മാനേജർ വിട്ടുപോയി, കരിയർ അവസാനിച്ചുവെന്ന് കരുതിയപ്പോൾ സംഭവിച്ചത്..!
ബോളിവുഡ് താരവും മുൻ മിസ് യൂണിവേഴ്സുമായ സുഷ്മിത സെൻ രണ്ട് പെൺമക്കളെയാണ് ദത്തെടുത്തിട്ടുള്ളത്. അവിവാഹിതയായ ഒരു സ്ത്രീക്ക് ഇന്ത്യയിൽ ദത്തെടുക്കൽ നിയമങ്ങൾ കർശനമായിരുന്ന കാലത്ത് നിയമപോരാട്ടങ്ങളിലൂടെയാണ് അവർ തന്റെ രണ്ട് മക്കളേയും സ്വന്തമാക്കിയത്. തന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ തീരുമാനങ്ങളിൽ ഒന്നായിട്ടാണ് അതിനെ നടി വിശേഷിപ്പിക്കാറുള്ളത്.
മകൾ റിനെയെ ദത്തെടുത്ത അനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇരുപത്തിനാലാം വയസിൽ കരിയറിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴായിരുന്നു സുഷ്മിത സെൻ ആദ്യത്തെ മകളായ റെനി സെന്നിനെ ദത്തെടുത്തത്.

അന്നത്തെ സാഹചര്യത്തിൽ അവിവാഹിതയായ സ്ത്രീ ഒറ്റയ്ക്ക് കുഞ്ഞിനെ ദത്തെടുക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സുഷ്മിത സെൻ ആ കാലത്ത് നേരിട്ട കടുത്ത വിമർശനങ്ങളെയും ഇന്റസ്ട്രിയിൽ നിന്നുണ്ടായ തിരിച്ചടികളേയും കുറിച്ച് മനസ് തുറന്നത്. തന്റെ കരിയർ അവസാനിച്ചെന്ന രീതിയിലായിരുന്നു പലരുടെയും സമീപനമെന്ന് താരം പറയുന്നു.
അന്ന് സോഷ്യൽമീഡിയയോ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളോ ഒന്നുമില്ലായിരുന്നു. സിനിമ മാത്രമായിരുന്നു പ്രധാന വേദി. അന്ന് നടിമാർ വിവാഹം കഴിക്കരുത്, കുഞ്ഞ് പാടില്ല എന്ന രീതിയിലുള്ള ചിന്തകളായിരുന്നു നിലനിന്നിരുന്നത്. അതിനിടയിൽ ഇരുപത്തിനാലാം വയസിൽ ഞാൻ അമ്മയാകാൻ തീരുമാനിച്ചു സുഷ്മിത പറഞ്ഞു.
തന്റെ തീരുമാനം പലരെയും ഞെട്ടിച്ചുവെന്നും അതിന്റെ ആഘാതം കരിയറിലും ബാധിച്ചുവെന്നും താരം തുറന്ന് പറയുന്നു. എന്റെ മാനേജർ പോലും എന്നെ വിട്ടുപോയി. നിങ്ങൾ കരിയറിനെ കുറിച്ച് സീരിയസ് അല്ല. ഇരുപത്തിനാലാം വയസിൽ അമ്മയായ ഒരാളുടെ മാനേജർ എന്ന രീതിയിൽ നിങ്ങളെ റെപ്രസന്റ് ചെയ്യാൻ എനിക്കാവില്ല. ഇനി സിനിമ പോലും ലഭിക്കില്ല എന്നാണ് അവർ പറഞ്ഞത്. എന്നാൽ അതിൽ ഞാൻ വിഷമിച്ചില്ല. നല്ലത് സംഭവിച്ചതായി കരുതി സുഷ്മിത ഓർമ്മിച്ചു.
പിന്നീട് സംഭവിച്ചതെല്ലാം അത്രയും നാൾ കേട്ട പഴികൾക്ക് എല്ലാം വിപരീതമായിരുന്നു. അമ്മയായതിന് ശേഷമാണ് തന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങൾ ഉണ്ടായതെന്ന് സുഷ്മിത പറയുന്നു. റെനിയെ ദത്തെടുത്തതിന് പിന്നാലെ തന്നെ എന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകൾ സംഭവിച്ചു.

ഇന്റസ്ട്രിയിൽ നിന്ന് വലിയ എതിർപ്പുണ്ടായിരുന്നു. ഞാൻ ഉയരം കൂടിയ നടിയാണെന്നും അഭിനയപരിചയം കുറവാണെന്നും പറഞ്ഞ് പലരും വിമർശിച്ചു. ജോലിക്കിടയിലൂടെ തന്നെയാണ് ഞാൻ എല്ലാം പഠിച്ചത് താരം പറഞ്ഞു. അമ്മയായതിന് ശേഷം പുറത്തിറങ്ങിയ ആംഖേൻ, ഫിൽഹാൽ, സമയ്: വെൻ ടൈം സ്‌ട്രൈക്സ് തുടങ്ങിയ സിനിമകൾ ശ്രദ്ധ നേടിയിരുന്നു.
പിന്നാലെ ഫറാ ഖാൻ സംവിധാനം ചെയ്ത മേൻ ഹൂ നായിലെ മിസ് ചാന്ദിനി എന്ന കഥാപാത്രം സുഷ്മിതയുടെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറി. മേനെ പ്യാർ ക്യുൻ കിയയും വൻ വിജയമായി. എനിക്ക് ഗാഡ്‌ഫാദർമാരൊന്നുമില്ലായിരുന്നു. ഞാൻ സ്വന്തമായി ഉയർന്നുവന്ന ആളാണ്. അതുകൊണ്ട് മറ്റുള്ളവരുടെ നിയമങ്ങൾ ബാധകമാക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു.
എനിക്ക് അമ്മയാകണമെന്ന് തോന്നി. അതാണ് ഞാൻ ചെയ്തത് സുഷ്മിത പറഞ്ഞു. തന്റെ അമ്മ നിരന്തരം പറയുന്ന ഒരു വാക്കും സുഷ്മിത അഭിമുഖത്തിൽ ഓർത്തെടുത്തു. തിരസ്കരണം ഉണ്ടാവുമ്പോൾ അതിനൊപ്പം പിടിച്ചുനിന്നാൽ പതിയെ അത് സ്വീകാര്യതയാകും.
തിരസ്കരണം എനിക്ക് നേരെ ഉണ്ടായപ്പോൾ ഞാൻ പിടിച്ചുനിന്നു. പെട്ടെന്ന് അത് ഒരു അത്ഭുതകരമായ കാര്യമായി മാറി. അങ്ങനെ സ്വീകാര്യത ഉണ്ടായി. എന്റെ ജീവിതത്തിലും അതാണ് സംഭവിച്ചത് സുഷ്മിത സെൻ കൂട്ടിച്ചേർത്തു. അലീസ സെന്നാണ് നടിയുടെ രണ്ടാമത്തെ മകൾ.


Click it and Unblock the Notifications


