ബോളിവുഡിന് നഷ്ടങ്ങളുടെ '2021'; അരങ്ങൊഴിഞ്ഞത് ഇതിഹാസ താരങ്ങൾ
ബ്രഹ്മാണ്ഡമായ ഇന്ത്യൻ സിനിമയിൽ കഴിവുറ്റ നിരവധി താരങ്ങൾ ഉള്ള ശാഖയാണ് ബോളിവുഡ്. 2021 കടന്ന് പോകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ നേട്ടങ്ങളോളം തന്നെ നഷ്ടങ്ങളും ബോളിവുഡിൽ ഈ വർഷം സംഭവിച്ചിട്ടുണ്ട്. അതുല്യ പ്രതിഭകളായ കുറേ താരങ്ങൾ 2021ൽ ഇന്ത്യൻ സിനിമയുടെ തിരശീലയ്ക്ക് പിന്നിലേക്ക് മറഞ്ഞു. ചിലരെ കൊവിഡ് കൊണ്ടുപോയതാണ്. മറ്റ് ചിലരുടേത് വാർധക്യ സഹജമായ അസുഖങ്ങളായിരുന്നു. ഇന്ത്യൻ സിനിമ ലോക പ്രശസ്തിയിലേക്ക് എത്തിക്കാൻ കാരണക്കാർ ഈ വർഷം നമ്മെ വിട്ടുപിരിഞ്ഞ ആ മഹാപ്രതിഭകളായ കലാകാരന്മാർ കൂടിയായിരുന്നു.
ചുരുങ്ങിയ കാലം കൊണ്ട് അവർ സിനിമയ്ക്ക് നൽകിയ സംഭവനകൾ വലുതായിരുന്നു എന്നത് കൊണ്ടുതന്നെ അവരുടെ വേർപാട് നികത്താൻ പറ്റാത്തത് തന്നെയാണ്. വിഖ്യാത നടൻ ദിലീപ് കുമാർ അടക്കമുള്ള കലാകാരന്മാരെയാണ് 2021 കൊണ്ടുപോയത്.

ബോളിവുഡ് ഇതിഹാസമായിരുന്നു ദിലീപ് കുമാർ. വാർധക്യ സഹജമായ അസുഖങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. 98 ആം വയസിലാണ് അദ്ദേഹം ഒരുപിടി നല്ല കഥാപാത്രങ്ങൾ സിനിമയ്ക്ക് സമ്മാനിച്ച് കടന്നുപോയത്. മുംബൈ ഹിന്ദുജ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം സംഭവിച്ചത്. അഞ്ച് ദശാബ്ദം നീണ്ട അഭിനയജീവിതത്തിൽ എണ്ണം പറഞ്ഞ കഥാപാത്രങ്ങളാണ് അദ്ദേഹം അവിസ്മരണീയമാക്കിയത്. മുഗൾ ഇ കസം, ദേവദാസ്, രാം ഔർ ശ്യാം, അന്ദാസ്, മധുമതി തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ ദിലീപ്കുമാറിനെ ഇന്ത്യൻ സിനിമയുടെ ഔന്നത്യങ്ങളിലെത്തിച്ചു. 60 വർഷം കൊണ്ട് 40 സിനിമകളിൽ അഭിനയിച്ചു അദ്ദേഹം. മുഹമ്മദ് യൂസഫ് ഖാൻ എന്നായിരുന്നു യഥാർത്ഥ പേര്.

ഫെബ്രുവരിയിലാണ് ബോളിവുഡ് നടൻ രാജീവ് കപൂർ 58 ആം വയസിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. ശാരീരികാസ്വസ്ഥതകൾ പ്രകടപ്പിച്ചതിനെ തുടർന്ന് രാജീവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രശസ്ത നടൻ രാജ് കപൂറിന്റെയും കൃഷ്ണ കപൂറിന്റെയും മകനാണ് രാജീവ് കപൂർ. അന്തരിച്ച നടൻ ഋഷി കപൂർ, രൺധീർ കപൂർ എന്നിവർ സഹോദരങ്ങളാണ്. ബോളിവുഡ് താരങ്ങളായ കരീഷ്മ കപൂർ, കരീന കപൂർ, റൺബീർ കപൂർ തുടങ്ങിയവർ ബന്ധുക്കളാണ്. 1983ൽ പുറത്തിറങ്ങിയ ഏക് ജാൻ ഹേൻ ഹും എന്ന ചിത്രത്തിലൂടെയാണ് രാജീവ് കപൂർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിതാവിന്റെ അവസാന സംവിധാന സംരംഭമായ രാം തേരി ഗംഗ മൈലി എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ആസ്മാൻ, ലൗ ബോയ്, സബർദസ്ത്, ഹം തോ ചലേ പർദേശ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 1996ൽ പുറത്തിറങ്ങിയ പ്രേംഗ്രന്ഥ് എന്ന ചിത്രം നിർമിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. ഫാഷൻ ഡിസൈനറും ആർക്കിടെക്ടുമായ ആരതി സബർവാളിനെ 2001ൽ വിവാഹം ചെയ്‌തെങ്കിലും 2003ൽ ഇവർ വേർപിരിഞ്ഞു.

ഈ വർഷം സംഭവിച്ച വേർപാടുകളിൽ ഏറ്റവും ഞെട്ടലുണ്ടാക്കിയ ഒരു മരണമായിരുന്നു. സിദ്ധാർഥ് ശുക്ലയുടേത്. ബിഗ്ബോസ് താരവും നടനുമായ സിദ്ധാർഥ് ശുക്ല 40 വയസിലാണ് അന്തരിച്ചത്. 2008ൽ ‘ബാബുൽ കാ ആങ്കൻ ചൂട്ടെ നാ' എന്ന ഹിന്ദി ടിവി ഷോയിലൂടെയാണ് സിദ്ധാർത്ഥ് ശുക്ല അഭിനയരംഗത്തെത്തിയത്. അതിനുശേഷം ‘ആഹാത്', ‘ലവ് യു സിന്ദഗി', ‘സിഐഡി' തുടങ്ങിയ ഷോകളിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ ജനപ്രിയ സീരിയലായ ‘ബാലിക വധു'വിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് സിദ്ധാർത്ഥ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ജലക് ദിഖ്ല ജാ സീസൺ 6, ഇന്ത്യാസ് ഗോട്ട് ടാലന്റ്, ഖത്രോൺ കെ ഖിലാഡി 7, ബിഗ് ബോസ് 13, ബിഗ് ബോസ് 14 എന്നിവയിൽ ശുക്ല പങ്കെടുത്തു. ഖത്രോൺ കെ ഖിലാഡി 7ലും ബിഗ് ബോസ് 13ലും വിജയി ആയിരുന്നു താരം. ടെലിവിഷൻ ഷോകൾക്കും പാരമ്പരകൾക്കും പുറമേ, ആലിയ ഭട്ട്, വരുൺ ധവാൻ എന്നിവർ പ്രധാനകഥാപാത്രമായി എത്തിയ ‘ഹംപ്റ്റി ശർമ്മ കി ദുൽഹാനിയ' എന്ന ചിത്രത്തിലും സിദ്ധാർത്ഥ് ശുക്ല അഭിനയിച്ചിരുന്നു. സിദ്ധാർത്ഥ് തന്റെ അടുത്ത സുഹൃത്തും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ ഷെഹ്നാസ് ഗില്ലിനൊപ്പം "ഭൂല ദുംഗ", "ഷോണ ഷോണ" തുടങ്ങി നിരവധി സംഗീത വീഡിയോകളിലും പ്രത്യക്ഷപ്പെട്ടിരുന്നു.
Recommended Video

നിരവധി മിനി സ്ക്രീൻ പരമ്പരകളിലും സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള ബോളിവുഡ് നടൻ ബിക്രംജീത് കൻവർപാൽ കൊവിഡ് ബാധിച്ചാണ് മരിച്ചത്. 52 വയസായിരുന്നു. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. ആർമിയിൽ നിന്ന് വിരമിച്ച ശേഷമാണ് അദ്ദേഹം അഭിനയത്തിലേക്ക് എത്തിയത്. സേനയിലെ സ്തുത്യർഹ സേവനത്തിന് കീർത്തി ചക്ര ലഭിച്ചിട്ടുള്ള ദ്വാരകനാഥ് കൻവർ പാലാണ് പിതാവ്. 1989ലാണ് ബിക്രംജീത് സേനയിലെത്തിയത്. 2002ൽ മേജറായാണ് അദ്ദേഹം വിരമിച്ചത്. 2003 മുതലാണ് അഭിനയലോകത്തേക്കെത്തിയത്. പേജ് ത്രീ എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. 24 എന്ന ടെലിവിഷൻ പരമ്പരയിൽ അനിൽ കപൂറിനോടൊപ്പം പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്.


Click it and Unblock the Notifications