സ്വപ്‌നം പോലെയുള്ള ദിനങ്ങള്‍, മുന്നില്‍ ലാലേട്ടന്‍; അനുഭവം പറഞ്ഞ് ട്വല്‍ത്ത്മാന്റെ തിരക്കഥാകൃത്ത്
നടനവിസ്മയം മോഹന്‍ലാലിന്റെ 62-ാം പിറന്നാള്‍ ദിനമാണ് ഇന്ന്. ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകര്‍ ലാലേട്ടന് പിറന്നാള്‍ ആശംസിച്ചുകൊണ്ടാണ് ഈ ദിനം ആരംഭിച്ചതു തന്നെ. സിനിമാരംഗത്തെ നിരവധി പ്രമുഖരും ആശംസകള്‍ നേര്‍ന്നുകഴിഞ്ഞു.
മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം ട്വല്‍ത്ത് മാന്റെ റിലീസ് ആഘോഷിക്കുകയാണ് ഇപ്പോള്‍ പ്രേക്ഷകര്‍. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന ട്വല്‍ത്ത്മാന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ട്വല്‍ത്ത് മാന്റെ തിരക്കഥാകൃത്ത് കെ.ആര്‍.കൃഷ്ണകുമാര്‍ മനോരമ ഓണ്‍ലൈനില്‍ എഴുതിയ ഒരു കുറിപ്പാണ് അതില്‍ ശ്രദ്ധേയം.

'മോഹന്‍ലാലിന്റെ ചെറുപ്പക്കാരായ ആരാധകരോട് ഞാന്‍ പറയുന്ന ഒരു കാര്യമുണ്ട്. നിങ്ങള്‍ക്കില്ലാത്തൊരു ഭാഗ്യം എന്റെ തലമുറയ്ക്ക് ഉണ്ടായിട്ടുണ്ട്. മണ്ണാറത്തൊടി ജയകൃഷ്ണനും സോളമനും പ്രണയിച്ച അതേ കാലത്ത് പ്രണയിച്ചവരാണ് ഞങ്ങള്‍. മോഹന്‍ലാല്‍ എന്ന നടന്‍ ക്യാംപസുകളുടെ പ്രിയപ്പെട്ട ലാല്‍ ആയതും കേരളത്തിന്റെ മുഴുവന്‍ ലാലേട്ടന്‍ ആയതും ഞങ്ങളുെട കൗമാര യൗവ്വനങ്ങള്‍ക്കൊപ്പമായിരുന്നു.
ലാലേട്ടന്റെ കഴിഞ്ഞ ജന്മദിനം വരെ ഒരു ആരാധകനായി നിന്ന് ആശംസകള്‍ നേരാറുള്ള എന്നെ സംബന്ധിച്ച് ഈ ജന്മദിനം വളരെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. നാല് പതിറ്റാണ്ടോളം എന്നെ വിസ്മയിപ്പിച്ച ആ നടന്‍ എന്റെ ആദ്യ തിരക്കഥയില്‍ നായകനായി അഭിനയിച്ച് സിനിമ പുറത്തുവന്നിരിക്കുന്ന സമയം കൂടിയാണിത്.

ട്വല്‍ത് മാന്‍ സിനിമയുടെ കഥാ ചര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ഞാന്‍ ആദ്യമായി ലാലേട്ടനോട് സംസാരിക്കുന്നത്. സിനിമയുടെ ഐഡിയ ആദ്യം പറയുന്നത് ജീത്തു ജോസഫിനോടാണ്. ഇതൊരു കഥയാക്കിയ ശേഷം ലാലേട്ടനോട് സംസാരിക്കാമെന്ന് ജീത്തു പറഞ്ഞു. അവിടെ നിന്നാണ് ലാലേട്ടനുമായുള്ള ട്വല്‍ത് മാന്‍ യാത്ര തുടങ്ങുന്നത്.
അങ്ങനെ ലാലേട്ടനെ കാണുകയും അദ്ദേഹത്തിന് ഈ ഐഡിയ ഇഷ്ടപ്പെടുകയും ചെയ്തു. അതിനുശേഷമാണ് തിരക്കഥയുടെ എഴുത്തിലേയ്ക്ക് കടന്നത്. തിരക്കഥ കഴിയുന്ന സമയത്ത് ലോക്ഡൗണ്‍ ആയിരുന്നു. അന്ന് അദ്ദേഹം ചെന്നൈയിലാണ്. തിരക്കഥ ഇമെയിലില്‍ അയച്ചുകൊടുത്തു.
എന്റെ ആദ്യ തിരക്കഥയാണിത്. ചെറുപ്പം മുതല്‍ ആരാധനയോടെ നോക്കികണ്ട താരത്തിനടുത്താണ് എന്റെ തിരക്കഥ ചെന്നെത്തിയിരിക്കുന്നത്. അദ്ദേഹം അത് വായിച്ചിട്ട് എന്തുപറയും. ആരാധകനായിരുന്ന എന്റെ സിനിമയില്‍ ലാലേട്ടന്‍ നായകനായി വരുമോ? അതിന്റെ ആകാംക്ഷ മനസിലുണ്ടായിരുന്നു.
തിരക്കഥ കിട്ടി രണ്ടാമത്തെ ദിവസം അദ്ദേഹം ഞങ്ങളെ വിളിച്ചു. ഫോണിലാണ് തിരക്കഥയുടെ ചര്‍ച്ച നടത്തിയത്. ഒന്നരമണിക്കൂറോളം ആ ചര്‍ച്ച നീണ്ടു. കഥാഗതിയില്‍ വരുത്താവുന്ന മാറ്റങ്ങളെപ്പറ്റിയും തിരക്കഥയുടെ മേന്മയെപ്പറ്റിയുമൊക്കെ അദ്ദേഹം സംസാരിച്ചു. ആ ചര്‍ച്ചയ്ക്കു ശേഷം തിരക്കഥയില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. അങ്ങനെ ഷൂട്ട് തുടങ്ങി. ആദ്യ ലൊക്കേഷന്‍ എറണാകുളത്തായിരുന്നു. അന്ന് ലാലേട്ടന്‍ ഷൂട്ടില്‍ ജോയിന്‍ ചെയ്തിട്ടില്ല.
Recommended Video

പിന്നീട് കുളമാവിലെ റിസോര്‍ട്ടില്‍ ഷൂട്ടിങ് സമയത്താണ് കൂടുതല്‍ അടുക്കുവാനുള്ള അവസരമുണ്ടായത്. ഞാന്‍ താമസിക്കുന്ന കോട്ടേജിനോട് തൊട്ടുചേര്‍ന്നുള്ള കോട്ടേജിലാണ് ലാലേട്ടന്‍ താമസിക്കാന്‍ വരുന്നതെന്ന് അറിഞ്ഞതേ എന്റെ മനസ് പെരുമ്പറ കൊട്ടാന്‍ തുടങ്ങി. ഒന്ന് അടുത്ത് കിട്ടിയാല്‍ ചോദിച്ചറിയാന്‍ കുറേ കാര്യങ്ങള്‍ മനസില്‍ ഒരുക്കി വച്ചു.
ഷൂട്ട് തുടങ്ങി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാണ് ലാലേട്ടന്‍ ജോയിന്‍ ചെയ്തത്. പിന്നീടുള്ള നാളുകള്‍ എന്നെ സംബന്ധിച്ച് സ്വപ്നം പോലെയായിരുന്നു. ഞാന്‍ രാവിലെ എഴുന്നേറ്റ് വരുമ്പോള്‍ എക്‌സര്‍സൈസും ബോക്‌സിങ് പ്രാക്ടീസുമായി നില്‍ക്കുന്ന ലാലേട്ടനാകും മിക്കവാറും കണ്മുന്നില്‍. ഞാന്‍ അടുത്തുചെല്ലും. എന്തെങ്കിലുമൊക്കെ സംസാരിച്ച് മടങ്ങും. പക്ഷേ എനിക്ക് ചോദിക്കാനുള്ളതൊക്കെ അങ്ങനെ തന്നെ മനസില്‍ നില്‍ക്കുന്നു.
അങ്ങനെയിരിക്കുമ്പോള്‍ ഒരുദിവസം മഴ കാരണം ഷൂട്ട് മുടങ്ങിയ ഒരു രാത്രിയില്‍ എനിക്ക് ലാലേട്ടനെ അടുത്ത് കിട്ടി. ഞാന്‍ ചോദിച്ചതിലേറെയും എന്റെ കൗമാരയൗവ്വനങ്ങളെ മോഹിപ്പിച്ച കഥാപാത്രങ്ങളെയും സിനിമകളേയും കുറിച്ചായിരുന്നു.
എന്റെ മുമ്പില്‍ കഥകളുടെ കെട്ടഴിഞ്ഞു വീണു...എന്നെ വിസ്മയിപ്പിച്ച സിനിമകളെക്കുറിച്ച്, കഥാപാത്രങ്ങളെക്കുറിച്ച്, ഒപ്പം പ്രവര്‍ത്തിച്ച മഹാരഥന്മാരായ എഴുത്തുകാരെയും സംവിധായകരേയും കുറിച്ച് എത്രയേറെ നേരെ ഒരു മടുപ്പുമില്ലാതെ എന്നോട് സംസാരിച്ചുകൊണ്ടേയിരുന്നു ലാലേട്ടന്‍.
നാല്‍പത് വര്‍ഷത്തെ മലയാള സിനിമ എന്റെ മുമ്പില്‍ റീലുകളായി ഓടിയ ആ രാത്രി എങ്ങനെ മറക്കാനാണ്. ലാലേട്ടാ എത്ര പെട്ടന്നാണ് നിങ്ങള്‍ മനുഷ്യരുടെ മനസ് കീഴടക്കുന്നത്. എത്ര തലമുറകളാണ് പ്രായഭേദമെന്യേ സ്‌നേഹത്തോടെ ലാലേട്ടാ എന്നു വിളിച്ചത്.
ജന്മദിനാശംസകള്‍ ലാലേട്ടാ'


Click it and Unblock the Notifications