'റോഷൻ മാത്യു ഒരു കോളിന് ശേഷം പിൻമാറി; സ്ത്രീകൾക്ക് വേണ്ടി വാദിച്ചോ, ഇതും കൂടെ വാദിച്ചൂടേ?'
മലയാള സിനിമയിൽ അടുത്തിടെ ഇറങ്ങിയതിൽ ഏറ്റവും വലിയ ഹിറ്റ് സിനിമയായിരിക്കുകയാണ് 2018. കേരളത്തിൽ സംഭവിച്ച പ്രളയത്തെ ആസ്പദമാക്കി ചെയ്ത സിനിമയുടെ മേക്കിംഗ് മികവ് ഏവരും എടുത്ത് പറയുന്നു. ആസിഫലി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി തുടങ്ങിയവരാണ് സിനിമയിലെ പ്രധാന വേഷങ്ങൾ ചെയ്തത്. സിനിമയുടെ വിജയത്തിന് പിന്നാലെ സംവിധായകൻ ജൂഡ് ആന്റണി നടത്തിയ പരാമർശം ചർച്ചയായിരുന്നു. നടൻ ആന്റണി വർഗീസിനെതിരെയാണ് ജൂഡ് ആന്റണി തുറന്നടിച്ചത്.
താൻ ചെയ്യാനിരുന്ന സിനിമയുടെ നിർമാതാവിൽ നിന്നും 10 ലക്ഷം രൂപ കൈപ്പറ്റി. സിനിമ തുടങ്ങുന്നതിന് 18 ദിവസം മുൻപ് ആന്റണി പിൻമാറിയെന്നും ജൂഡ് ആന്റണി ആരോപിച്ചു. നിർമാതാവും ഭാര്യയും തന്റെ മുന്നിൽ വന്ന് കരഞ്ഞു. മനുഷ്യത്വം വേണമെന്നും ജൂഡ് ആന്റണി തുറന്നടിച്ചു. പിന്നാലെ ഇത് വലിയ ചർച്ചാ വിഷയമായി. വിഷയത്തിൽ ആന്റണി വർഗീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇപ്പോഴിതാ മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ജൂഡ് ആന്റണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്നെ ഒതുക്കാൻ സിനിമാ രംഗത്ത് ശ്രമം നടന്നെന്നും എന്തിനെയും നേരിടാൻ തയ്യാറാണെന്നും സംവിധായകൻ വ്യക്തമാക്കി.

'ഷെയ്ൻ നിഗത്തെയും ഭാസിയെയും വിലക്കുന്നതിനോട് എനിക്ക് യാതൊരു യോജിപ്പുമില്ല. അവരോട് പറഞ്ഞാൽ പോരെ. ഇങ്ങനെ പ്രശ്നമുണ്ടെന്ന് മര്യാദക്ക് പറയാം. ഷെയ്നൊക്കെ നല്ല പയ്യനാണ്. എനിക്കവനെ പേഴ്സണലി അറിയാം. സാറാസിന്റെ കഥ പറഞ്ഞ സമയത്ത് ഷെയ്ൻ കൃത്യമായി ചേട്ടാ എനിക്ക് ഈ കഥ ഇഷ്ടപ്പെട്ടില്ല, ഞാൻ ചെയ്യുന്നില്ല എന്ന് വ്യക്തമായി പറഞ്ഞ ആളാണ്. അവനെയൊക്കെ അനാവശ്യമായി വിവാദങ്ങളിൽ വലിച്ചിഴയ്ക്കുകയാണ്'
'ഇഷ്ടം പോലെ ആളുകൾ വേറെ നിൽക്കുമ്പോൾ. ഞാനിത് പറയാൻ കാരണം, ഞാനല്ലെങ്കിൽ ആരും പറയില്ല. എനിക്കൊന്നിനെയും പേടിക്കാനില്ല. ഇനി എന്ത് വന്നാലു ഞാൻ നേരിടും. എന്ന ഒതുക്കിയൊതുക്കി എനിക്ക് മടുത്തു. ആരെ വിളിച്ചാലും നിന്റെ കൂടെ പടം ചെയ്യില്ല എന്നാണ് പറഞ്ഞിരുന്നത്. ആർട്ടിസ്റ്റുകളല്ല. പക്ഷെ ടെക്നീഷ്യൻമാരെ കിട്ടില്ല'
'സാറാസിൽ റോഷൻ മാത്യു ഉണ്ടായിരുന്നു. ഇവൻ പടം ചെയ്യാമെന്ന് പറഞ്ഞു. ഞാൻ വീട്ടിൽ പോവുന്നു, കെട്ടിപ്പിടിക്കുന്നു. ഞാൻ വേറൊരു ക്യാരക്ടറിന് വേണ്ടി ഒരു നടനെ വിളിച്ചു. അയാളുടെ പേര് ഞാൻ പറയുന്നില്ല. ചേട്ടാ ഒരു സീനുണ്ട്, എന്റെ പടത്തിൽ അഭിനയിക്കണമെന്ന് പറഞ്ഞു. നിന്റെ പടം തുടങ്ങുകയാണോ ആരാ നായകൻ എന്ന് ചോദിച്ചു'
'ഞാൻ പറഞ്ഞു റോഷൻ മാത്യുവെന്ന്. നിന്റെ പടത്തിൽ റോഷൻ മാത്യുവോ എന്ന് ചോദിച്ചു. അതെയെന്ന് ഞാൻ പറഞ്ഞു. ശരിയെന്ന് പറഞ്ഞ് കട്ട് ചെയ്തു. അടുത്ത ദിവസം റോഷൻ മാത്യു പടത്തിൽ നിന്ന് മാറി'

'അതാ മനുഷ്യന്റെ കഴിവ് തന്നെയാണ്. ഇവർ ഭയങ്കര ക്രൂക്കഡ് മൈൻഡ് ആണ്. എല്ലാവരുടെയും പടം മുടക്കാൻ ഇറങ്ങിയ വലിയ ഗ്യാങ്ങാണ്. കൈയിൽ വെച്ചാൽ മതി ഒന്നും നടക്കാൻ പോവുന്നില്ല. നിങ്ങൾ പ്രതികരിച്ചോ, സ്ത്രീകൾക്ക് വേണ്ടി വാദിച്ചോ. ഇതൊക്കെ ഒന്ന് വാദിച്ച് കൂടെ,' ജൂഡ് ആന്റണി ചോദിച്ചു.
നിലവിൽ 2018 എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് ജൂഡ് ആന്റണി. ഇതുവരെ ഫീൽ ഗുഡ് സിനിമകൾ ചെയ്ത സംവിധായകനിൽ നിന്നും ഇത്തരമൊരു വമ്പൻ സിനിമ പ്രതീക്ഷിച്ചില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. ഓം ശാന്തി ഓശാന, സാറാസ്, ഒരു മുത്തശ്ശി ഗദ തുടങ്ങിയവയാണ് ജൂഡ് ആന്റണിയുടെ മറ്റ് ശ്രദ്ധേയ സിനിമകൾ


Click it and Unblock the Notifications











