മംഗലശ്ശേരി നീലകണ്ഠനും ഭാനുമതിയും എത്തിയിട്ട് 27 വര്‍ഷം! മോഹന്‍ലാല്‍ മമ്മൂട്ടിയെ തോല്‍പ്പിച്ചു അന്ന്!
സിനിമാലോകവും പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമകളിലൊന്നായിരുന്നു ദേവാസുരം. മംഗലശ്ശേരി നീലകണ്ഠനേയും ഭാനുമതിയേയും ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട് പ്രേക്ഷകര്‍. വരിക്കാശ്ശേരി മന മംഗലശ്ശേരി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയതും ഈ സിനിമയ്ക്ക് ശേഷമായിരുന്നു. ഈ സിനിമ ഇറങ്ങി 27 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. മോഹന്‍ലാലിന്റെ ആരാധകരെല്ലാം ദേവാസുരത്തെക്കുറിച്ചുള്ള പോസ്റ്റുമായി എത്തുന്നുമുണ്ട്. ഐവി ശശി സംവിധാനം ചെയ്ത ദേവാസുരം നിര്‍മ്മിച്ചത് വിബികെ മേനോനായിരുന്നു. രഞ്ജിത്തായിരുന്നു ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയത്.
മോഹന്‍ലാല്‍, രേവതി, ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ, നെപ്പോളിയന്‍, വികെ ശ്രീരാമന്‍, മണിയന്‍പിള്ള രാജു, അഗസ്റ്റിന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. മുല്ലശ്ശേരി രാജഗോപാലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മംഗലശ്ശേരി നീലകണ്ഠനെ സൃഷ്ടിച്ചത്. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പകര്‍ത്തിയ രംഗങ്ങളും ചിത്രത്തിലുണ്ടായിരുന്നു. ഗിരീഷ് പുത്തഞ്ചേരി-എംജി രാധാകൃഷ്ണന്‍ കൂട്ടുകെട്ടിലെ മനോഹരഗാനങ്ങളായിരുന്നു ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. വാത്സല്യം റിലീസ് ചെയ്ത് 2 ദിവസം പിന്നിട്ടപ്പോഴായിരുന്നു ദേവാസുരം എത്തിയത്. 1993 ലെ വിഷുവിന് ബോക്‌സോഫീസില്‍ മോഹന്‍ലാല്‍-മമ്മൂട്ടി താരപോരാട്ടമായിരുന്നു നടന്നത്.

മംഗലശ്ശേരി നീലകണ്ഠന്‍
മോഹന്‍ലാലിന്റെ കരിയരിലെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് മംഗലശ്ശേരി നീലകണ്ഠന്‍. പതിവ് നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ ചിത്രം കൂടിയായിരുന്നു ഇത്. ചട്ടമ്പിത്തരവും അടിയും ഇടിയുമായെത്തിയ ചിത്രമായിരുന്നുവെങ്കിലും മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്. വാത്സല്യവുമായുള്ള പോരാട്ടത്തില്‍ മികച്ച കലക്ഷനായിരുന്നു ഈ ചിത്രം സ്വന്തമാക്കിയത്. മോഹന്‍ലാല്‍ മാത്രമല്ല നെപ്പോളിയനും രേവതിയുമെല്ലാം ഗംഭീര പ്രകടനമായിരുന്നു പുറത്തെടുത്തത്.

മോഹന്‍ലാലിന്‍റെ മുഖം
മംഗലശേരി നീലകണ്ഠൻ എന്ന പേരിന് ഒരു മുഖമേ യോജിക്കൂ. അത് മോഹൻലാലിന്റെയാണ്. അതുമാത്രമല്ല ദേവാസുരം ഈ കാലഘട്ടത്തിന്റെ ചിത്രമല്ല. അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ് ഞാനെന്ന് മുന്‍പ് രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു. ദേവാസുരത്തെക്കുറിച്ച് വാചാലനായപ്പോഴായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. നടൻ അഗസ്റ്റിനാണ് ഐ.വി. ശശിയോട് എന്റെ കയ്യിൽ ഇങ്ങനെയൊരു കഥ ഉണ്ടെന്ന് പറയുന്നത്. അന്ന് ദേവാസുരം എന്ന പേരുപോലും തീരുമാനിച്ചിട്ടില്ല. ശശിയേട്ടൻ വിളിച്ചപ്പോൾ ഞാൻ ഉഴപ്പി മാറാൻ നോക്കി. അന്ന് അദ്ദേഹം കോഴിക്കോട് മഹാറാണി ഹോട്ടലിൽ താമസിക്കുകയാണ്, അദ്ദേഹം വിടാൻ ഭാവമില്ലെന്ന് അറിഞ്ഞതോടെ ഞാൻ പോയി കാണുകയും ഈ സിനിമ ജനിക്കുകയുമായിരുന്നു.

നെപ്പോളിയനെ നിര്‍ദേശിച്ചത്
മുണ്ടക്കൽ ശേഖരൻ എന്ന വില്ലൻ കഥാപാത്രമായി നെപ്പോളിയനെ നിർദേശിച്ചത് മോഹൻലാലാണ്. ലാൽ ഈ തിരക്കഥ പൂർണമായും വായിച്ചു കഴിഞ്ഞ ശേഷം എന്നോട് ചോദിച്ചു, ‘ആരായിരിക്കും ഈ ശേഖരൻ.' കണ്ടുശീലിച്ചിട്ടുള്ള മുഖങ്ങളിൽ നിന്നും മാറി ചിന്തിക്കാമെന്ന് ഞാൻ ശശിയേട്ടനോട് പറഞ്ഞിട്ടുണ്ടെന്ന് ലാലിനോട് പറഞ്ഞു. അങ്ങനെയെങ്കിൽ ഞാനൊരാളെ നിർദേശിക്കാമെന്ന് ലാൽ പറഞ്ഞു. അങ്ങനെ ലാൽ ആണ് ആ കാസ്റ്റിങ് നടത്തിയതെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.

അച്ഛന്‍റെ വഴക്ക്
ദേവാസുരത്തിന്റെ പൂജ മദ്രാസിൽവച്ചായിരുന്നു. അവിടെ വെച്ചാണ് നെപ്പോളിയനെ കാണുന്നത്. അപ്പോൾ എന്റെ മനസ്സിലും അത് പൂർണമായി. വേറൊരു തമാശ ഉണ്ട്. വില്ലന്‍ കുടുംബത്തിന്റെ പേരായ മുണ്ടക്കൽ എന്നത് എന്റെ അച്ഛന്റെ തറവാട്ടുപേരാണ്. അന്ന് അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ വഴക്കുകേട്ടേനെ. ആയിരം ആളുകൾ ഫ്രെയിമിൽ വരുക ശശിയേട്ടന്റെ മാത്രം പ്രത്യേകതയാണ്. ഞാൻ സിനിമകൾ സംവിധാനം ചെയ്യുന്ന ആളാണ്. എന്നാൽ നൂറുപേരിൽ കൂടുതൽ വന്നാൽ എനിക്ക് തന്നെ ബുദ്ധിമുട്ടാണ്. ഫ്രെയിമിൽ ഒരുലക്ഷം ആളുണ്ടെങ്കിലും അതിൽ ഒരു ത്രിൽ അനുഭവിക്കുന്ന ആളാണ് ശശിയേട്ടൻ. ദേവാസുരത്തിന്റെ ക്ലൈമാക്സ് മനോഹരമായതും ആ കഴിവുകൊണ്ടാണെന്നും രഞ്ജിത്ത് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications











