അധോലോക നായകന്‍ വരദരാജ മുതലിയാരും 8 ഇന്ത്യന്‍ സിനിമകളും; നായകന്‍ മുതല്‍ അഭിമന്യു വരെ
ഇന്ത്യന്‍ സിനിമാ ലോകത്തിന് ഏറ്റവും കൂടുതല്‍ പ്രചോദനമായ അധോലോക നായകന്‍മാരില്‍ ഒരാള്‍ വരദാ ഭായി എന്നറിയപ്പെടുന്ന വരദരാജ മുതലിയാര്‍ ആയിരിക്കും. തമിഴ്, ഹിന്ദി, മലയാളം തുടങ്ങിയ നിരവധി ഭാഷകളില്‍ മുതലിയാരെ അടിസ്ഥാനമാക്കി കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ ജനങ്ങള്‍ക്കിടയില്‍ മുതലിയാര്‍ക്ക് ഉണ്ടായിരുന്ന സ്വീകാര്യത അതുപോലെ തന്നെ പല സിനിമകളിലും അനുകരിക്കപ്പെട്ടു.
തമിഴ്നാട്ടുകാരനായ വരദരാജന്‍ 1945 ലാണ് ബോംബയില്‍ എത്തുന്നത്. വിക്ടോറിയ ടെര്‍മിനലിലെ കൂലിത്തൊഴിലാളിയായിട്ടായിരുന്നു തുടക്കം. 1952 ല്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ തുടങ്ങിയ ചാരായ നിര്‍മ്മാണമാണ് വരദരാജന്‍റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. ഈ ശൃംഖലയിലെ കണ്ണികളെ ഉപയോഗിച്ച് ചെറിയ ചെറിയ കുറ്റകൃത്യങ്ങളിൽ നിന്നും തുടങ്ങി പിന്നീട് തമിഴ്നാട്ടുകാരന്‍ തന്നെയായ ഹാജി മസ്താനൊപ്പം ചേർന്ന് ക്വട്ടേഷന്‍, കള്ളക്കടത്ത്, കിഡ്നാപിങ്, ഭൂമി ഇടപാട്, ചൂതാട്ടം എന്നിവ നടത്തിയ മുതലിയാര്‍ രാജ്യം മുഴുവന്‍ അറിയപ്പെടുന്ന അധോലോക നായകനായി മാറി.

ജനകീയനാവുന്നത്
ചിത്രം കടപ്പാട് (വിക്കിപീഡിയ)
മുംബൈയിലേക്ക് കുടിയേറിയ ദക്ഷിണേന്ത്യക്കാരുടെ പ്രത്യേകിച്ച് തമിഴ്ജനതയുടെ സംരക്ഷകനായി മാറിയതോടെയാണ് മുതലിയാര്‍ ജനകീയനാവുന്നത്. ദക്ഷിണേന്ത്യക്കാര്‍ കൂട്ടമായി വസിച്ചിരുന്ന ചേരിപ്രദേശങ്ങളില്‍ നിന്ന് അദ്ദേഹത്തിന് വലിയ പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. 'മദ്രാസികള്‍'ക്ക് വേണ്ടി സ്വന്തമായി ഒരു നിയമ സംവിധാനം വരെ മുതലിയാറുടെ കീഴില്‍ പ്രവര്‍ത്തിച്ചു

1980 കളുടെ തുടക്കത്തിലാണ് മുതലിയാരുടെ കാലിന് കീഴിലെ മണ്ണ് ഇളകി തുടങ്ങിയത്. പോലീസ് മുതലിയാറുടെ കണ്ണികള്‍ ഒരോന്നായി അറുത്ത് മാറ്റി തുടങ്ങിയപ്പോള്‍, ഇനിയും തുടരാന്‍ പറ്റില്ല എന്ന് മനസ്സിലാക്കിയ മുതലിയാര്‍ 1983 ല്‍ മുംബൈയില്‍ നിന്നും മദ്രാസിലേക്ക് വണ്ടികയറി. ക്യാന്‍സര്‍ ബാധിതനായിരുന്ന മുതലിയാര്‍ 1988 ലാണ് മരണമടയുന്നത്. ഹാജി മസ്താന്‍റെ നേതൃത്വത്തില്‍ മുതലിയാറുടെ മൃതദേഹം ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ ബോംബെയില്‍ എത്തിച്ചാണ് അടക്കം ചെയ്തത്.

നായകന്(1987)
നിരവധി ഭാഷകളിലെ സിനിമകള്‍ക്ക് മുതലിയാര്‍ പ്രചോദനം ആയിട്ടുണ്ടെങ്കിലും കമല്‍ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയത് നായകന്‍ ആണ് അതില്‍ ഏറ്റവും പ്രധാനം. വേലുനായ്ക്കര്‍ എന്ന കഥാപാത്രം ഒരു പരിധിവരെ മുതലിയാര്‍ തന്നെയായിരുന്നു. യൂണിയന്‍ നേതാവായിരുന്ന അച്ഛനെ വെടിവെച്ചു കൊന്ന പോലീസുകാരനെ കൊലപ്പെടുത്തിയാണ് സിനിമയില്‍ ശക്തിവേലുനായ്ക്കർ മുംബൈയിലേക്ക് നാടുവിടുന്നത്. (വിപ്ലവകാരിയായിരുന്ന അച്ഛന്‍ പോലീസുകാരാല്‍ വെടിയേറ്റ് മരിച്ചതിന് ശേഷമാണ് മുതലിയാരും ബോംബയിലേക്ക് വണ്ടി കയറുന്നത്).
1988 ലെ മികച്ച നടന്‍, ഛായഗ്രഹണം, കലാസംവിധാനം തുടങ്ങിയ ദേശീയ പുരസ്കാരങ്ങള്‍ നായകന് ലഭിച്ചു. 1988-ൽ മികച്ച വിദേശചിത്രത്തിനുള്ള ഓസ്കാറിന് ഇന്ത്യ ഈ ചിത്രത്തെ ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്തു. 2005-ൽ ടൈം മാസിക എക്കാലത്തെയും മികച്ച 100 ചലച്ചിത്രങ്ങളുടെ പട്ടിക പുറത്തിറക്കിയതിലും നായകൻ ഇടം നേടിയിട്ടുണ്ട്.

അഭിമന്യു(1991)
പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന അഭിമന്യുവിലൂടെയാണ് മലയാള സിനിമയില്‍ മുതലിയാര്‍ കഥാപാത്രമായി മാറുന്നത്. ചിത്രത്തില്‍ തമിഴ് നടന്‍ പൂര്‍ണ്ണം വിശ്വനാഥന്‍ അവതരിപ്പിച്ച കഥാപാത്രം വരദരാജ മുതലിയാറുടേത് ആയിരുന്നു. അതേപേരില്‍ തന്നെയായിരുന്നു ടി ദാമോദരന്‍ കാഥാപാത്രത്തെ അണിയിച്ചൊരുക്കിയത്.

അര്‍ദ്ധ സത്യ,,മാഷാള്‍
അര്‍ദ്ധ സത്യ, സത്യ(1983)
വരദരാജ മുതലിയാര്‍ കഥാപാത്രമാകുന്ന ആദ്യ സിനിമ ഒരുപക്ഷെ ആക്രോശിന് ശേഷം ഗോവിന്ദ് നിഹ്ലാനി സവിധാനം ചെയ്ത അര്‍ദ്ധ സത്യആയിരിക്കും. ചിത്രത്തില്‍ സദാശിവ് അമര്‍കപൂര്‍ അവതരിപ്പിച്ച രാമ ഷെട്ടി എന്ന കഥാപാത്രത്തിന് പ്രചോദനമായത് മുതലിയാര്‍ ആയിരുന്നു.
മാഷാള്‍(1984)
ദിലീപ് കുമാര്‍, അനില്‍ കുമാര്‍ എന്നിവരെ നായകരാക്കി യാഷ് ചോപ്ര സംവിധാനം ചെയ്ത ചിത്രം. ചിത്രത്തില്‍ മുതലിയാരുടെ പ്രതീകമായ എസ്കെ. വരദന്‍ എന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ അവതരിപ്പിച്ചത് അമരീഷ് പുരി ആയിരുന്നു.

ദയാവാന്‍,തലൈവ,യാഗവരായിനം നാ കാക്ക
ദയാവാന്‍(1988)
മണിരത്നം ചിത്രം നായകന്‍റെ ഹിന്ദി റിമേക്ക്. വരദരാജ മുതലിയാരായി എത്തിയത് വിനോദ് ഖന്ന
തലൈവ(2013)
എഎല്‍ വിജയിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വിജയ് ചിത്രം തലൈവയില്‍ സത്യരാജ് അവതരിപ്പിച്ച മുംബൈ അധോലോക നായകന്‍ രാമദൊരയുടെ സൃഷ്ടി വേരുകളും ചെന്നെത്തി നില്‍ക്കുന്നത് വരദരാജ മുതലിയാറില്‍ തന്നെയാണ്.
യാഗവരായിനം നാ കാക്ക- 2015
വര്‍ഷങ്ങള്‍ക്കുമുമ്പ് ചെന്നൈയിലെ ഒരു പുതുവത്സരാഘോഷപരിപാടിക്കിടയില്‍ നാലു യുവാക്കള്‍ക്ക് ഉണ്ടായ ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥപറയുന്ന ചിത്രത്തില്‍ അധോലോക നായകനായ വരദാരജന്‍ ആയി എത്തുന്നത് ഹിന്ദി നടന്‍ മിഥുന്‍ ചക്രബര്‍ത്തിയായാണ്. ഇതേ ചിത്രം മാലുപു എന്ന പേരില്‍ തെലുഗിലും ഇറങ്ങിയിട്ടുണ്ട്.


Click it and Unblock the Notifications











