'കാവ്യ വാശിപിടിച്ച് ഷൂട്ടിങ് കുളമാക്കി, സഹികെട്ട് ലാൽ ജോസ് ദേഷ്യപ്പെട്ടു'; ക്ലാസ്മേറ്റ്സിലെ അറിയാക്കഥ!
പതിനാറ് വർഷങ്ങൾക്ക് മുമ്പ് 2006 ഓഗസ്റ്റ് 25നാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച കാമ്പസ് ചിത്രങ്ങളിലൊന്നായ ക്ലാസ്മേറ്റ്സ് റിലീസായത്. പതിനാറ് വർഷങ്ങൾക്ക് ശേഷവും ആ സിനിമ പ്രേക്ഷക മനസിൽ ഉയർത്തിയ തരംഗം അവസാനിച്ചിട്ടില്ല. മലയാളികൾ ഹൃദയത്തോട് ചേർത്തുവെച്ച കാമ്പസ് സ്റ്റോറിയായിരുന്നു ക്ലാസ്മേറ്റ്സ്. ജെയിംസ് ആൽബർട്ടിൻറെ തിരക്കഥയിൽ ലാൽ ജോസാണ് ചിത്രം സംവിധാനം ചെയ്തത്. ലാൽ ജോസിൻറെ കരിയറിലെ തന്നെ ഏറ്റവും തിളക്കമുള്ള വിജയമാണ് ക്ലാസ്മേറ്റ്സ് നേടിയത്.
പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, നരേൻ, കാവ്യാ മാധവൻ, രാധിക, ബാലചന്ദ്രമേനോൻ, ജഗതി ശ്രീകുമാർ തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. കാമ്പസിലെ വ്യക്തമായ രാഷ്ട്രീയം ചർച്ച ചെയ്തു എന്നതും അതിമനോഹരമായ ഒരു പ്രണയകഥ പറഞ്ഞു എന്നതും മാത്രമായിരുന്നില്ല ക്ലാസ്മേറ്റ്സിൻറെ മഹാവിജയത്തിന് കാരണം. അത് ഒന്നാന്തരമൊരു ത്രില്ലറായിരുന്നു. പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ ഒരു മിസ്റ്ററി ആ ചിത്രത്തിനുണ്ടായിരുന്നു. അതിനുമപ്പുറത്ത് ആ സിനിമ ഉണർത്തിവിട്ട ഗൃഹാതുരത കേരളത്തിൻറെ മനസുതൊടുകയും ചെയ്തു.

ത്രസിപ്പിക്കുന്ന രാഷ്ട്രീയത്തിൻറെയും ഗാഢമായ പ്രണയത്തിൻറെയും കാമ്പസുകളിലൂടെ കടന്നുവന്നവർക്ക് ആ പഴയകാലത്തേക്കുള്ള ഒരു തിരിച്ചുപോക്കായിരുന്നു ക്ലാസ്മേറ്റ്സ്. സിനിമയുടെ ബജറ്റ് 3.4 കോടി രൂപയായിരുന്നു. ബോക്സോഫീസിൽ 25 കോടിയോളം വാരിക്കൂട്ടിയ സിനിമ ടിവി ചാനലുകളിലൂടെ ഇന്നും പ്രേക്ഷകർക്ക് വിരുന്നാകുന്നു. പൃഥ്വിരാജും കാവ്യാമാധവനും തമ്മിലുള്ള കെമിസ്ട്രിയേക്കാൾ പൃഥ്വിരാജും ഇന്ദ്രജിത്തും തമ്മിലുള്ള കെമിസ്ട്രി അതിഗംഭീരമായി വർക്കൌട്ടായ ചിത്രമായിരുന്നു ക്ലാസ്മേറ്റ്സ്. ഈ അപൂർവ്വ സഹോദരങ്ങൾ തകർത്താടിയപ്പോൾ തിയേറ്ററുകൾ പൊട്ടിച്ചിരിയുടെ പൂരപ്പറമ്പായി. ജയസൂര്യയുടെ വില്ലൻ പ്രതിച്ഛായയുള്ള കഥാപാത്രവും കൈയടി നേടി. ഈ സിനിമയിലെ ഗാനങ്ങളും ജനങ്ങൾ ഏറ്റെടുത്തുതാണ്. സിനിമയ്ക്ക് പിന്നിലെ അറിയാകഥകളെ കുറിച്ച് സോഷ്യൽമീഡിയയിൽ ഇപ്പോൾ ഒരു കുറിപ്പ് വൈറലാവുകയാണ്.

ശേഷം കാഴ്ചയിൽ-ക്ലാസ്മേറ്റ്സ് എന്ന തലക്കെട്ടോടെ ഏഷ്യാനെറ്റിൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പഴയ ഒരു കുറിപ്പാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. സോഷ്യൽമീഡിയയിൽ വൈറലാകുന്ന കുറിപ്പിന്റെ ചുരുക്ക രൂപം ഇങ്ങനെയായിരുന്നു. 'ഇന്നേവരെ ക്യാമ്പസ് ചിത്രം സംവിധാനം ചെയ്തിട്ടില്ലാത്ത ലാൽ ജോസ് കഥയുടെ വ്യത്യസ്തമാർന്ന അവതരണം കണ്ട് ജെയിംസ് ആൽബർട്ടിൻറെ കഥ സിനിമയാക്കാൻ തീരുമാനിച്ചത്. ആദ്യം കഥയിൽ ബാംഗ്ലൂർ കോളേജിൽ പഠിച്ച വിദ്യാർത്ഥികളുടെ ഒത്തുകൂടൽ ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്. ഈ കഥയെ മലയാളികളുമായി കണക്ട് ചെയ്യണമെങ്കിൽ ഇത് കേരളത്തിലുള്ള ക്യാമ്പസിൽ നടന്ന കഥയായി അവതരിപ്പിക്കണം എന്ന് ജെയിംസ് മനസിലാക്കിയിരുന്നു. തിരക്കുപിടിച്ച ജീവിതത്തിൽ ഒരു ദിവസത്തിന് വേണ്ടി ഇരുപത് വർഷം മുമ്പുള്ള സുഹൃത്തുക്കളെ കാണാൻ റീയൂണിയന് വരുന്ന ഒരുകൂട്ടം മലയാളികൾ. ഇത്തരത്തിലുള്ള കഥ സാധാരണക്കാരന് ദഹിക്കാൻ ബുദ്ധിമുട്ടാകും എന്നും പറഞ്ഞ് പല നിർമാതാക്കളും സ്ക്രിപ്റ്റ് തള്ളിയിരുന്നു.'

'ഈ കഥ ഇന്ദ്രജിത്തിനോടും പൃഥ്വിരാജിനോടും ലാൽജോസ് പറഞ്ഞപ്പോൾ അവരുടെ ഡേറ്റുകൾ ഉടനെ കിട്ടി. മാത്രമല്ല, നിർമാതാവായ മുരളീധരൻ ഈ സിനിമ ചെയ്യാൻ തനിക്ക് സമ്മതമാണെന്നും ലാൽജോസിനെ അറിയിച്ചു . ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ മുരളിയെ അവതരിപ്പിക്കാൻ ആദ്യം സമീപിച്ചത് കുഞ്ചാക്കോ ബോബനെ ആയിരുന്നു . ചിത്രത്തിലെ ശ്രദ്ധേയമായ ഈ കഥാപാത്രം ചെയ്യാൻ അന്ന് ചാക്കോച്ചൻ താല്പര്യം കാണിച്ചിരുന്നില്ല. ശേഷമാണ് ഫോർ ദി പീപ്പിൾ, അച്ചുവിന്റെ അമ്മ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ സുനിൽ കുമാറിന്റെ അടുത്ത് ചെന്ന് മുരളിയുടെ കഥാപാത്രത്തെ പറ്റി പറഞ്ഞത്. കഥ കേട്ടപ്പോൾ സുനിൽ പറഞ്ഞ ഒരേയൊരു ഡിമാൻഡ് താനൊരു പുതിയ പേരിലൂടെ അറിയപ്പെടാൻ ആഗ്രഹിക്കുന്നുണ്ട്. ഈ ചിത്രത്തിൽ നരേൻ എന്ന പേരിലായിരിക്കണം തന്നെ ജനങ്ങളിൽ അറിയേണ്ടത് എന്ന് മാത്രമായിരുന്നു.'

'കാവ്യയ്ക്ക് ചിത്രത്തിലെ റസിയ എന്ന കഥാപാത്രത്തോട് ഒരു ഇഷ്ടക്കൂടുതൽ ഉണ്ടായിരുന്നു. ആദ്യ ദിനം ഷൂട്ട് കഴിഞ്ഞപ്പോൾ ലാൽജോസിനോട് റസിയയുടെ വേഷം താൻ ചെയ്യാമെന്ന് കാവ്യ പറഞ്ഞു. ലാൽജോസ് ശക്തമായി വിസമ്മതിച്ചു. അടുത്ത ദിവസം എല്ലാ താരങ്ങളുമുള്ള കോമ്പിനേഷൻ സീനിൽ റിഹേഴ്സലിന് കാവ്യയെ അന്വേഷിച്ചപ്പോൾ കണ്ടില്ല. കാവ്യ ദേഷ്യം വന്ന് അസ്സിസ്റ്റന്റ്‌സിനെ ചീത്ത പറഞ്ഞ് കരയുന്നതായാണ് ലാൽ ജോസ് പിന്നീട് കണ്ടത്. എത്ര പറഞ്ഞിട്ടും കാര്യം മനസിലാകാതിരുന്ന കാവ്യയോട് അവസാനം ലാൽജോസ് രണ്ടും കൽപ്പിച്ച് ദേഷ്യപ്പെട്ടു.'
Recommended Video

'നിനക്ക് വേണെമെങ്കിൽ അഭിനയിക്കാം.... റസിയ ചെയ്യാൻ വേറെ ആളുണ്ട്.. അതും പറഞ്ഞ് ഷൂട്ട് മുടക്കാനാണ് ഉദ്ദേശമെങ്കിൽ നിന്റെ കഥാപാത്രം മറ്റാരെയെങ്കിലും കൊണ്ട് ഞാൻ ചെയ്യിക്കും'. ലാൽജോസിന്റെ മറുപടി കേട്ട് ഞെട്ടിയ കാവ്യ പിന്നെ ഒന്നും മിണ്ടാതെ തന്റെ രംഗങ്ങൾ അഭിനയിച്ചു തീർത്തു. ഇടവേളകളിൽ ലാൽജോസ് സ്വസ്ഥമായി കാവ്യയെ കാര്യം പറഞ്ഞു മനസിലാക്കി. ആ കഥാപാത്രം ആരും പ്രതീക്ഷിക്കാത്ത ഒരാൾ ചെയ്യുമ്പോഴേ സിനിമയ്ക്ക് ഒരു ഭംഗി വരൂവെന്നും കാവ്യ ആ കഥാപാത്രം ചെയ്താൽ എന്തായാലും ആൾകാർ ആ സസ്പെൻസ് തിരിച്ചറിയുമെന്നും ലാൽ ജോസ് ഉപദേശിച്ചതോടെയാണ് കാവ്യ ശാന്തമായതും മനസില്ലാ മനസോടെ ക്ലാസ്മേറ്റ്സിലെ താരയെ അവതരിപ്പിച്ചതും.'


Click it and Unblock the Notifications