ഓടി വന്നത് ആരാധകരാണെന്ന് അബ്ബാസ് കരുതി; പക്ഷെ...; നടൻ അന്ന് അപമാനിതനായി; ചെയ്യാറു ബാലു
തെന്നിന്ത്യൻ സിനിമകളിൽ 90 കളിൽ തരംഗമായ നടനാണ് അബ്ബാസ്. കാതൽ ദേശം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന അബ്ബാസിന് പിന്നീട് കൈ നിറയെ അവസരങ്ങളെത്തി. അക്കാലത്ത് സ്ത്രീകളുടെ ആരാധ്യ പുരുഷനായിരുന്നു അബ്ബാസ്. മാധവൻ ഉൾപ്പെടെയുള്ള നടൻമാരെ പോലെ ചോക്ലേറ്റ് ഹീറോയായി മാധവൻ മാറുമെന്നാണ് എല്ലാവരും കരുതിയെങ്കിലും സംഭവിച്ചത് മറിച്ചാണ്.
പല സിനിമകളിലും പ്രാധാന്യം കുറഞ്ഞ വേഷങ്ങളിൽ അബ്ബാസ് അഭിനയിച്ചു. എന്തുകൊണ്ടാണ് അബ്ബാസ് ഇത്തരം സഹനായക വേഷങ്ങളിലേക്ക് ഒതുങ്ങിയതെന്ന ചോദ്യങ്ങളുയർന്നു. സിനിമാ ലോകത്ത് അധികകാലം അബ്ബാസ് നിലനിന്നതുമില്ല. 2015 ഓടെ അബ്ബാസ് അഭിനയ രംഗത്ത് നിന്നും പിൻമാറി വിദേശേത്ത് പോയി. ഇന്ന് കുടുംബത്തോടൊപ്പം ന്യൂസിലന്റിലാണ് അബ്ബാസുള്ളത്. വർഷങ്ങൾക്കിപ്പുറവും നടൻ സിനിമാ രംഗത്തേക്ക് തിരിച്ച് വന്നിട്ടില്ല.

അബ്ബാസിന്റെ കരിയറിലും ജീവിതത്തിലും സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു. ആഗായം തമിഴ് ചാനലിനോടാണ് പ്രതികരണം. അബ്ബാസിന്റെ മാനേജർ കാരണമാണ് നടന് കരിയറിൽ വീഴ്ച സംഭവിച്ചതെന്ന് ചെയ്യാറു ബാലു പറയുന്നു. ആര് അഡ്വാൻസ് കൊടുത്താലും മാനേജർ വാങ്ങും. കോൾ ഷീറ്റൊന്നും ശരിയായി നൽകിയില്ല. കഥ പോലും കേട്ടില്ല. 18 പടം ഇങ്ങനെ ബുക്ക് ചെയ്തു.
അബ്ബാസിന് തമിഴകത്തെക്കുറിച്ച് അറിയില്ല. അതിനാൽ മാനേജരെ വിശ്വസിച്ചു. സംവിധായകൻ ശങ്കർ ജീൻസ് എന്ന സിനിമയിലേക്ക് അബ്ബാസിനെ പരിഗണിച്ചിരുന്നു. മാനേജരെ വിളിച്ചപ്പോൾ ഡേറ്റ് ഇല്ലെന്ന് പറഞ്ഞു. അങ്ങനെ ആ സിനിമ പ്രശാന്തിന് ലഭിച്ചു. കാതലുക്ക് മര്യാദെ എന്ന സിനിമയിൽ നിന്നും അവസരം വന്നു. ഡേറ്റില്ലെന്ന് പറഞ്ഞതോടെ ആ സിനിമ വിജയ്ക്ക് ലഭിച്ചു.

നേരത്തെ ബുക്ക് ചെയ്ത 18 സിനിമകളിൽ മൂന്ന് സിനിമകൾ റിലീസ് ചെയ്തു. മൂന്നും പരാജയപ്പെട്ടു. ഇതോടെ നേരത്തെ ബുക്ക് ചെയ്തവർ അഡ്വാൻസ് തിരിച്ച ചോദിച്ചു. തന്നില്ലെങ്കിൽ സംഘടനകൾക്ക് പരാതി നൽകുമെന്ന് പറഞ്ഞു. ഇതോടെയാണ് അബ്ബാസിന് തിരിച്ചറിവ് വന്നത്. ജീൻസ്, കാതലുക്ക് മര്യാദെ എന്നീ സിനിമകളിൽ അവസരം ലഭിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ കരിയർ മാറി മറിഞ്ഞേനെയെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി.
നിരാശ കാരണം ഹോട്ടലിൽ നിന്ന് മൂന്ന് ദിവസം അബ്ബാസ് പുറത്തിറങ്ങിയില്ല. പിന്നീട് മാനേജരെയും ഒപ്പമുള്ള ടീമിനെയും അബ്ബാസ് മാറ്റി. പക്ഷെ തുടക്ക കാലത്തെ സ്വീകാര്യത പിന്നീട് അബ്ബാസിന് ലഭിച്ചില്ല. പടമില്ലാതെ നിൽക്കുന്ന കാലത്ത് അബ്ബാസ് ഒരിക്കൽ പണക്കാരായ വ്യക്തികളുടെ പരിപാടിയിൽ പങ്കെടുത്തു. കാറിൽ വന്നിറങ്ങിയപ്പോൾ തന്നെ ഒരു കൂട്ടം ഓടി വന്നു.
സിനിമയില്ലാതിരുന്നിട്ടും ഇത്രയും ആരാധകരുണ്ടല്ലോ എന്ന് അബ്ബാസ് ചിന്തിച്ചു. എന്നാൽ അബ്ബാസിന് പകരം അബ്ബാസിന്റെ കാറിന്റെ ഫോട്ടോകളാണ് അവർ എടുത്തത്. മാരുതി 800 ലാണ് അവർ വന്നത്. വലിയ താരമായിരുന്നയാൾ ഇത്ര ചെറിയ കാറിൽ വന്ന കൗതുകമായിരുന്നു ആൾക്കാർക്കെന്നും ചെയ്യാറു ബാലു ഓർത്തു.
അതേസമയം അടുത്തിടെ നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അബ്ബാസ് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരുഘട്ടത്തിൽ കരിയറിൽ പരാജയങ്ങൾ വന്നു. വീട്ടുവാടക കൊടുക്കാൻ പോലും കാശില്ലാതായി. പിന്നീട് സഹനായക വേഷങ്ങൾ ചെയ്തു. നടനെന്ന നിലയിൽ ശ്രദ്ധേയ വേഷങ്ങൾ ലഭിച്ചില്ല. ഇതിനിടെ താൻ വിദേശത്തേക്ക് പോകുകയായിരുന്നെന്നും അബ്ബാസ് വ്യക്തമാക്കി.


Click it and Unblock the Notifications