'ജനിച്ച സമയത്ത് ഞാൻ കേൾവിശക്തിയുള്ള കുട്ടിയാണെന്ന് അവർ കരുതി'; വിധിയെ തോൽപ്പിച്ച് ജോജുവിന്റെ നായിക
ഏത് ചുറ്റുപാടിൽ നിന്ന് വരുന്നവരാണെങ്കിലും കഴിവും കഠിനമായി പ്രയത്നിക്കാനുള്ള മനസുമുണ്ടെങ്കിൽ സിനിമയിൽ ശോഭിക്കാൻ കഴിയും. അതിന് ഏറ്റവും നല്ലൊരു ഉദാഹരണാണ് തെലുങ്ക്, തമിഴ് ഇന്റസ്ട്രിയിൽ ശോഭിച്ച് നിൽക്കുന്ന അഭിനേത്രി അഭിനയ. ജന്മനാ ബധിരയും മൂകയുമായ അഭിനയ പരിമിതികളെ അതിജീവിച്ചാണ് തെന്നിന്ത്യൻ സിനിമയിൽ സ്വന്തമായൊരു ഇടം കണ്ടെത്തിയത്. നാടോടികള്‍, ശംഭോ ശിവ ശംഭോ, ഹുഡുഗാരു, ഏഴാം അറിവ്, മാർക്ക് ആന്റണി, ഗാമി, സീതാരാമം, തനി ഒരുവൻ എന്നിവയാണ് അഭിനയയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ.
ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ്, വണ്‍ ബൈ ടു, ദി റിപ്പോര്‍ട്ടര്‍ എന്നീ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട് താരം. ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന പണിയാണ് അഭിനയ നായിക വേഷം ചെയ്യുന്ന ഏറ്റവും പുതിയ സിനിമ. സിനിമയുടെ പ്രമോഷൻ പരിപാടികളിൽ സജീവമാണ് നടി.

പണിയിൽ ജോജുവിന്റെ ഭാര്യവേഷമാണ് അഭിനയയ്ക്ക്. ചെവികേൾക്കില്ല സംസാരിക്കാനാകില്ലെന്ന് നായികയായി സെലക്ട് ചെയ്തശേഷമാണ് ജോജു അറിഞ്ഞത്. ഒരു നാടൻ പെൺകുട്ടിയാണ് താൻ അന്വേഷിച്ച് നടന്നിരുന്നതെന്നും അങ്ങനെയാണ് അഭിനയയിലേക്ക് എത്തിപ്പെട്ടതെന്നും ജോജു മുമ്പ് പറഞ്ഞിരുന്നു. ഇപ്പോഴിതാ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ അഭിനയ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
ജനിച്ച സമയത്ത് താൻ ഒരു കേൾവി ശക്തിയുള്ള കുട്ടിയാണെന്നാണെന്നാണ് വീട്ടുകാർ കരുതിയിരുന്നതെന്ന് പറഞ്ഞുകൊണ്ടാണ് അഭിനയ സംസാരിച്ച് തുടങ്ങിയത്. സഹതാപം ഇഷ്ടപ്പെടുന്നയാളല്ല താനെന്നും അഭിനയ പറയുന്നു. ജനിച്ച സമയത്ത് ഞാൻ ഒരു കേൾവി ശക്തിയുള്ള കുട്ടിയാണെന്നാണ് അവർ കരുതിയിരുന്നത്. പക്ഷെ ഒരു ആറുമാസത്തിനുശേഷം എന്തെങ്കിലും ശബ്ദം കേട്ടാൽ ഞാൻ അതിനോട് പ്രതികരിക്കാനുള്ള സമയം കൂടുതലായി എടുക്കുന്നതായി അമ്മ നോട്ടീസ് ചെയ്തു.
എന്തെങ്കിലും സാധനങ്ങളൊക്കെ നിലത്ത് വീഴുമ്പോഴോ അല്ലെങ്കിൽ മറ്റ് ശബ്ദങ്ങളോടൊന്നും പ്രതികരിക്കാതെ വന്നപ്പോഴാണ് അമ്മ ആശുപത്രിയിൽ കൊണ്ടുപോയി തുടർന്നുള്ള ചെക്കപ്പ് നടത്തിയത്. അപ്പോഴാണ് ഞാൻ ബധിരയാണെന്ന് അവർക്ക് മനസിലായത്. നെർവിന് ചെറിയൊരു ഇഷ്യു ഉള്ളതുകൊണ്ടാണ് എനിക്ക് ഈ ബധിരത വന്നത്. ശാരീരികമായ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു.
പക്ഷെ ഡോക്ടറെ കൺസൽട്ട് ചെയ്ത് ട്രീറ്റ്മെന്റ് എടുത്തതോടെ ബെറ്ററായി വന്നതാണെന്നും നടി പറയുന്നു. വർഷങ്ങൾക്ക് മുമ്പ് ആരും സൈൻ ലാങ്വേജ് യൂസ് ചെയ്തിരുന്നില്ല. ഞാനും യൂസ് ചെയ്തിരുന്നില്ല. പിന്നീട് ഞാൻ സൈൻ ലാങ്വേജിനെ കുറിച്ച് അറിഞ്ഞു പഠിച്ചു. വീട്ടിലായിരിക്കുമ്പോൾ ലിപ് റീഡിങ് വഴി കമ്യൂണിക്കേറ്റ് ചെയ്യാൻ സാധിക്കാറുണ്ട്. സഹോദരനാണ് കഥ കേട്ട് എനിക്ക് എക്സ്പ്ലെയിൻ ചെയ്ത് തരുന്നത്.

സഹോദരനൊക്കെ കൂടി ചേർന്നാണ് സ്ക്രിപ്റ്റ് സെലക്ട് ചെയ്യുന്നത്. മലയാളത്തിലെ സ്ക്രിപ്റ്റ് ഇംഗ്ലീഷിലേക്ക് ട്രാൻസ്ലേറ്റ് ചെയ്താണ് മനസിലാക്കുന്നതും പഠിക്കുന്നതും. കമ്യൂണിക്കേഷന് ബുദ്ധിമുട്ട് വരുമ്പോൾ പേപ്പറിൽ എഴുതി കമ്യൂണിക്കേറ്റ് ചെയ്യും. പാവം എന്നൊക്കെയുള്ള രീതിയിലുള്ള സിംപതി എനിക്ക് ഇഷ്ടമല്ല. നമ്മൾ എല്ലാവരും ഈക്വലാണ്.
ഞാൻ ബധിരയായി ഇരിക്കുന്നതിൽ ഞാൻ ഹാപ്പിയാണ്. ദൈവത്തിനോട് നന്ദി പറയുന്നു. വളരെ പീസ് ഫുള്ളായിട്ടുള്ള ലൈഫാണ്. കാരണം പുറത്ത് നിന്നുള്ള സൗണ്ടോ ഡിസ്റ്റർബൻസോ ഒന്നും തന്നെയില്ല. നെഗറ്റീവായിട്ടുള്ള കാര്യങ്ങൾ ശ്രദ്ധിക്കാറില്ലെന്നും അഭിനയ കൂട്ടിചേർത്തു. അമ്മയാണ് അഭിനയിക്കാൻ പോകുമ്പോൾ എപ്പോഴും ഒപ്പമുണ്ടാകാറുള്ളത്. ആക്ടിങ് എന്റെ ലക്ഷ്യമായിരുന്നില്ല.
ഈ കരിയറിനോട് എനിക്ക് ആഗ്രഹവുമുണ്ടായിരുന്നില്ല. സിനിമ കണ്ട് തുടങ്ങിയതോടെയാണ് ആ മേഖലയോട് ഇഷ്ടം വന്നതെന്നും സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കവെ മറുപടിയായി പറഞ്ഞു. പതിനാറ് വർഷത്തെ കരിയറിനുള്ളിൽ ഇരുപതിന് മുകളിൽ സിനിമകളിൽ അഭിനയ ഭാഗമായി കഴിഞ്ഞു.


Click it and Unblock the Notifications