'അവൾക്ക് വേണ്ട ചുറ്റുപാടുകൾ ഉറപ്പാക്കി; മകൾക്ക് എല്ലാവരും വേണം; കുഞ്ഞ് വേണ്ടെന്ന് തീരുമാനിച്ചിരുന്നു'
മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് അഭിരാമി. നിരവധി സിനിമകളിൽ ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ച അഭിരാമിയുടെ ജീവിതത്തിലേക്ക് അടുത്തിടെയാണ് മറ്റൊരു സന്തോഷം കടന്ന് വന്നത്. ദത്തെടുക്കലിലൂടെ അമ്മയായിരിക്കുകയാണ് അഭിരാമി. ഒരു പെൺകുഞ്ഞാണ് അഭിരാമിയുടെയും ഭർത്താവ് രാഹുലിന്റെയും ജീവിതത്തിലേക്ക് കടന്ന് വന്നത്. കൽക്കി എന്നാണ് മകളുടെ പേര്. തിരുവോണ നാളിൽ മകളുടെ ഫോട്ടോയും അഭിരാമി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.
മകളെ ദത്തെടുത്തതിനെക്കുറിച്ച് അഭിരാമി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നടി ലക്ഷ്മി രാമകൃഷ്ണന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടി. ദത്തെടുക്കലിനെക്കുറിച്ച് ചെറുപ്പത്തിലേ അറിഞ്ഞിട്ടുണ്ടെന്ന് അഭിരാമി പറയുന്നു. എന്റെ കുട്ടിക്കാലത്ത് മാമനും മാമിയും യുഎസിൽ നിന്നും ഇന്ത്യയിൽ വന്ന് കുഞ്ഞിനെ ദത്തെടുത്തു. എന്റെ കസിൻ നീനയാണ് ഞങ്ങളുടെ വീട്ടിൽ ദത്തെടുക്കലിലൂടെ ആദ്യമായി വന്ന കുഞ്ഞ്. മുപ്പത് വർഷത്തോളം മുമ്പേയാണ് അത് നടന്നത്.

കുടുംബം സാധാരണ പോലെയാണ് കണ്ടത്. ഒരു വശത്ത് നിന്ന് പോലും എതിർപ്പ് വന്നില്ല. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്, ഈ കുഞ്ഞ് എവിടെ നിന്നാണ് വന്നത് എന്നിങ്ങനെയുള്ള ഒരു ചോദ്യം പോലും വന്നില്ല. ഞങ്ങളുടെ വീട്ടിൽ ഒരു കുഞ്ഞ് വരുന്നു, അതിനെ നമ്മൾ സ്വീകരിക്കുന്നു എന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം. അതെന്റെ മനസിൽ കിടന്നിരുന്നു.
എന്റെ കുടുംബം വളരെ പ്രോഗ്രസീവാണ്. ഇന്റർകാസ്റ്റ്, ഇന്റർ റിലീജിയസ് വിവാഹങ്ങളും രണ്ടാം വിവാഹങ്ങളും എന്റെ കുടുംബത്തിൽ നടന്നിട്ടുണ്ട്. അത് സംസാരിക്കേണ്ട വിഷയം ആയിപോലും ആരും കണ്ടിട്ടില്ല. 15-16 വയസിൽ ദത്തെടുക്കലിനെക്കുറിച്ച് ഐഡിയ ഉണ്ടായെങ്കിലും പിന്നീട് വളർന്നപ്പോൾ കുട്ടികളേ വേണ്ടെന്ന് തീരുമാനിച്ചിരുന്നു. ജനസംഖ്യ, ആഗോള താപനം തുടങ്ങിയവയെക്കുറിച്ചെല്ലാം ആലോചിക്കുമ്പോൾ എന്തിാണ് കുട്ടികൾ എന്ന് തോന്നി.

കല്യാണത്തിന് മുമ്പേ ദത്തെടുക്കലിനെക്കുറിച്ച് ഭർത്താവ് രാഹുലുമായി ചർച്ച ചെയ്തിരുന്നു. അദ്ദേഹത്തിന് കുഴപ്പം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പിന്തുണയും ഉണ്ടായിരുന്നു. എന്റെ കുടുംബത്തിനും പ്രശ്നമില്ല. കല്യാണം കഴിഞ്ഞ് ഇത്രയും വർഷമായി, കുട്ടികളെക്കുറിച്ച് ആലോചിക്കുന്നില്ലേ എന്ന് അച്ഛനും അമ്മയും ഒരിക്കൽ പോലും ചോദിച്ചിട്ടില്ല. ഞാൻ ഒറ്റ മകളാണ്. രാഹുലും ഒറ്റ മകനാണ്.
ബന്ധുക്കൾ എല്ലാവരുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. ചോദ്യങ്ങൾ വന്നപ്പോൾ മറുപടി നൽകി. കുഞ്ഞിന് അച്ഛനും അമ്മയും താത്തയും ചിറ്റപ്പനും എല്ലാം വേണം. എല്ലാവരുമുള്ള അന്തരീക്ഷത്തിലേ കുഞ്ഞിനെ കൊണ്ട് വരാവൂ. ഒരാൾ പോലും ഇത് നമ്മുടെ കുഞ്ഞ് അല്ലെന്ന് പറഞ്ഞാലും ആ കുഞ്ഞിന് വേദനിക്കും. കുഞ്ഞിനെ സ്വീകരിക്കുന്നതിന് മുമ്പ് അതിന് പറ്റിയ അന്തരീക്ഷം ഉറപ്പാക്കേണ്ടതുണ്ടെന്നും അഭിരാമി വ്യക്തമാക്കി. ദത്തെടുത്താലും സ്വന്തം കുഞ്ഞ് തന്നെയാണെന്നും ഒരു വ്യത്യാസവും ഇല്ലെന്നും അഭിരാമി ചൂണ്ടിക്കാട്ടി. 2009 ലാണ് അഭിരാമി വിവാഹിതയാകുന്നത്.
ഒരിടവേളയ്ക്ക് ശേഷം സിനിമാ രംഗത്ത് വീണ്ടും സജീവമാകുകയാണ് അഭിരാമി. ആർ യു ഓക്കേ ബേബി എന്ന ചിത്രമാണ് അഭിരാമിയുടെ റിലീസിനൊരുങ്ങുന്ന സിനിമ. സെപ്റ്റംബർ 22 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഗരുഡൻ എന്ന മലയാള സിനിമയും റിലീസ് ചെയ്യാനുണ്ട്. സുരേഷ് ഗോപിയും ബിജു മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.


Click it and Unblock the Notifications