അമേരിക്കയിലെ വീട് വിറ്റു, ജീവിതം മാറ്റിയ തീരുമാനം; ഭർത്താവിനൊപ്പം നാട്ടിലെത്തിയപ്പോൾ: അഭിരാമി
മലയാളി, തമിഴ് പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി അഭിരാമി. മഹാരാജ, വേട്ടയാൻ എന്നീ സിനിമകളിലാണ് അടുത്തിടെ നടിയെ ശ്രദ്ധേയ വേഷത്തിൽ പ്രേക്ഷകർ കണ്ടത്. ഏറെക്കാലം ഭർത്താവിനൊപ്പം അമേരിക്കയിലായിരുന്നു അഭിരാമി. കരിയറിൽ തിരക്കേറിയ സമയത്താണ് നടി ഇടവേളയെടുത്ത് അമേരിക്കയിലേക്ക് പോയത്. തിരിച്ച് വന്നപ്പോഴും മികച്ച സിനിമകൾ അഭിരാമിക്ക് ലഭിച്ചു. ഇപ്പോഴിതാ ഇന്ത്യയിലേക്ക് തിരിച്ച് വന്ന കാലഘട്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് അഭിരാമി. സ്റ്റേ ഫിറ്റ് വിത്ത് രമ്യ എന്ന യൂട്യൂബ് ചാനലിലാണ് നടി മനസ് തുറന്നത്.
2014 മുതൽ 2020 വരെയും അമേരിക്കയിൽ നിന്ന് ഇടയ്ക്ക് സിനിമകൾ ചെയ്ത് പോകുകയായിരുന്നു. പക്ഷെ കരിയറിൽ സജീവമല്ലാത്തതിൽ ഇൻസെക്യൂരിറ്റി തോന്നിയിട്ടില്ല. കാരണം ഒരിക്കലും സിനിമ മാത്രമാണ് എന്റെ ജീവിതമെന്ന് കരുതിയിട്ടില്ല. എനിക്ക് പല മേഖലകളിൽ താൽപര്യമുണ്ട്. യുഎസിലായിരുന്നപ്പോൾ യോഗ പഠിപ്പിച്ചു. വളണ്ടിയറായി വർക്ക് ചെയ്തു. എന്തെങ്കിലും ഒരു കാര്യം ചെയ്ത് കൊണ്ടിരുന്നു. ഇടയ്ക്ക് സിനിമകൾ ചെയ്യുന്നത് ബോണസ് പോലെയായിരുന്നു. ഇന്ത്യയിലേക്ക് തിരിച്ച് വന്നതിന് പല കാരണങ്ങളുണ്ട്.

കൊവിഡിന്റെ സമയത്താണ് വന്നത്. സിനിമകൾ ചെയ്യുമോയെന്ന് ഗ്യാരണ്ടിയില്ല. ആ സമയത്ത് അവിടെയുള്ള വീട് വിറ്റ് എല്ലാ സാധനവും പാക്ക് ചെയ്ത് ഞാനും ഭർത്താവും ഞങ്ങളുടെ വളർത്ത് നായയും നാട്ടിലേക്ക് വന്നു. ജീവിതം മാറ്റിയ തീരുമാനമായിരുന്നു അത്. ഒരുപാട് സ്ട്രഗിൾ ഉണ്ടായിരുന്നു. എന്താണിവിടെ നടക്കുക എന്നറിയില്ല. നാട്ടിലെത്തിയ ശേഷം ഞാൻ വോയിസ് സ്റ്റുഡിയോ തുടങ്ങി.
അന്ന് എല്ലാം ഓൺലൈനിലാണ് നടക്കുന്നത്. ഒരുപാട് അവസരങ്ങൾ വന്നു. കോർപറേറ്റ് വീഡിയോകൾക്ക് വോയിസ് ഓവർ കൊടുത്തു. ഓൺലൈൻ എഡ്യുക്കേഷന് വോയിസ് ഓവർ കൊടുത്തു. ആരും ജോലി തരാൻ കാത്ത് നിൽക്കാതെ താൻ തന്റേതായി രീതിയിൽ അന്ന് മുന്നോട്ട് പോയെന്നും അഭിരാമി വ്യക്തമാക്കി.

ഇന്ത്യയിലും അമേരിക്കയിലും ജീവിച്ചപ്പോൾ തനിക്ക് തോന്നിയ വ്യത്യാസത്തെക്കുറിച്ചും അഭിരാമി സംസാരിച്ചു. ചെയ്യുന്ന ജോലിക്ക് അർഹമായ അംഗീകാരം ലഭിക്കുന്നത് അമേരിക്കയിലാണ്. ഇന്ത്യയിൽ നെറ്റ്വർക്കിഗ് ആണ് പ്രധാനം. ജെൻഡർ ന്യൂട്രലായ സമൂഹമാണവിടെ. എപ്പോൾ വേണമെങ്കിലും പോയി പഠിക്കാം. പ്രായം അവിടെ പ്രശ്നമല്ല. അതേസമയം നമ്മുടേതായ സമൂഹം ഇന്ത്യയിലേ ലഭിക്കൂ.
അമേരിക്കയിലെ സുഹൃത്ത് എന്റെയടുത്തിരുന്ന് പിസ കഴിച്ചാൽ മേ ഐ എന്ന് ഞാൻ ചോദിക്കണം. അവർക്ക് നോ പറയാം. അത് അവിടെ അപമാനമായി കാണുന്നില്ല. ഇവിടെ എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കും. എന്റെ കുഞ്ഞ് ഇന്ത്യയിൽ ജീവിക്കുന്നു. പാതി സമയവും ഏത് അയൽക്കാരുടെ വീട്ടിലാണ് എന്റെ കുട്ടിയുള്ളതെന്ന് എനിക്കറിയില്ല. അവർ എടുത്ത് കൊണ്ട് പോകും. അവർ ഭക്ഷണം കൊടുക്കും. അവളെ എന്റർടെയ്ൻ ചെയ്യിക്കും. ആ സുരക്ഷിതത്വം യുഎസിൽ ഇല്ല. ഇന്ത്യയിൽ എപ്പോഴും നമ്മൾക്ക് ഒരാളുടെ പിന്തുണയുണ്ടാകുമെന്നും അഭിരാമി പറഞ്ഞു.


Click it and Unblock the Notifications











