'അമ്മയെക്കുറിച്ച് അവളോട് പറയും; രണ്ടമ്മമാരെ സ്നേഹിക്കാം; പോസ്റ്റ്പാർട്ടം ഡിപ്രഷൻ ദത്തെടുക്കലിലും ഉണ്ടാകും'
അടുത്തിടെയാണ് നടി അഭിരാമി തന്റെ ജീവിതത്തിലെ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. കുഞ്ഞിനെ ദത്തെടുത്ത വാർത്തയാണ് അഭിരാമി അറിയിച്ചത്. കൽക്കി എന്നാണ് മകളുടെ പേര്. ദത്തെടുത്ത് ഒരു വർഷത്തിന് ശേഷമാണ് നടിയും ഭർത്താവ് രാഹുലും ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അച്ഛനമ്മമാരായതിന്റെ സന്തോഷത്തിലാണ് അഭിരാമിയും രാഹുലും. നടി ലക്ഷ്മി രാമകൃഷ്ണനുമായുള്ള അഭിമുഖത്തിൽ ദത്തെടുക്കലിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് അഭിരാമി.
ദത്തെടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അഭിരാമി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നുണ്ട്. പോസ്റ്റ്പാർട്ടം ഡിപ്രഷൻ അഡോപ്റ്റഡ് കുടുംബത്തിലും നടക്കും. ദത്തെടുക്കലിന് എത്ര വർഷത്തോളം പ്ലാൻ ചെയ്താലും മറ്റാെരു ഇൻഡിവിച്വലിനെ സ്നേഹിക്കാൻ സമയം എടുക്കും. ചിലർ കുഞ്ഞിനെ കൈയിൽ എടുക്കുമ്പോഴേ ഹോർമോണൽ റഷ് വന്ന് കുഞ്ഞുമായി പെട്ടെന്ന് സ്നേഹത്തിലാകും.

പക്ഷെ ചിലപ്പോൾ കുഞ്ഞിനെ സ്നേഹിക്കാൻ സമയമെടുത്തേക്കുമെന്ന് അഭിരാമി ചൂണ്ടിക്കാട്ടുന്നു. കുഞ്ഞിനൊപ്പമുള്ള ആദ്യ വർഷം ഒറ്റപ്പാതയാണ്. കുഞ്ഞിന് സംസാരിക്കാൻ പറ്റില്ല. കരയാൻ മാത്രമേ പറ്റൂ. പാതിരാത്രി അഞ്ച് തവണ എഴുന്നേൽക്കും. പാരന്റ് എന്ന നിലയിൽ കുഞ്ഞിന് ശ്രദ്ധ കൊടുക്കൽ മാത്രമാണ് അവിടെ നടക്കുന്നത്. ഗർഭിണിയായി കുഞ്ഞിനെ സ്വീകരിക്കുമ്പോൾ ഹോർമോണലയായി സ്വയം പാകപ്പെടും. പക്ഷെ അഡോപ്ഷനിലൂടെ അങ്ങനെ ചെയ്യുമ്പോൾ എന്താണ് ചെയ്യുന്നതെന്ന് തോന്നിപ്പോകാം. അത് സ്വാഭാവികമാണ്.
പോസ്റ്റ് അഡോപ്ഷൻ ഡിപ്രഷനും യാഥാർത്ഥ്യമാണ്. അത്തരം മാനസികാവസ്ഥയിലൂടെ കടന്ന് പോകുമ്പോൾ കുറ്റബോധം തോന്നേണ്ടതില്ലെന്നും അഭിരാമി വ്യക്തമാക്കി. പ്രസവം കഴിഞ്ഞയുടനെയുള്ള മുലപ്പാൽ മാജിക് ആണെന്ന് പറയാം. പക്ഷെ ആ രണ്ട് ദിവസം കഴിഞ്ഞുള്ള മുലപ്പാലിന്റെ ഗുണങ്ങളും ഫോർമുലയിൽ ഇപ്പോൾ ലഭിക്കും. കുഞ്ഞ് ജനിച്ചിട്ട് മുലപ്പാൽ ഇല്ലെങ്കിൽ ഫോർമുല കൊടുക്കുന്നത് തെറ്റാണെന്ന് കരുതരുത്.

ജനിച്ച് നാല് മാസത്തിന് ശേഷം താനും ഫോർമുല കുടിച്ചാണ് വളർന്നതെന്നും അഭിരാമി തുറന്ന് പറഞ്ഞു. മകൾ വളരുമ്പോൾ ദത്തെടുത്തതിനെക്കുറിച്ച് പറയുമോ എന്ന ചോദ്യത്തിനും അഭിരാമി മറുപടി നൽകി. ദത്തെടുക്കലിന് മുമ്പ് യുഎസിൽ നിന്ന് ലഭിച്ച ട്രെയ്നിംഗ് ചൂണ്ടിക്കാണിച്ചാണ് അഭിരാമി ഇതിന് മറുപടി നൽകിയത്. എല്ലാ പഠനങ്ങളും പറയുന്നത് കുഞ്ഞുങ്ങളോട് പറയുന്നതാണ് നല്ലതെന്നാണ്. എത്ര ചെറുപ്രായത്തിൽ ആ സംഭാഷണം തുടങ്ങാൻ പറ്റുന്നോ അതാണ് നല്ലത്.
അവരുടെ പ്രായത്തിനനുസരിച്ച് പറഞ്ഞ് മനസിലാക്കുക. മൂടി വെക്കാൻ ഇതൊരു തെറ്റായ കാര്യമല്ല. ഓർഫനേജിൽ നിന്ന് എങ്ങനെയാണ് കൊണ്ട് വന്നതെന്ന് ഞാൻ മകളോട് പറയും. അവൾക്കത് മനസിലായില്ലെങ്കിൽ പോലും. പക്ഷെ അത് കേട്ട് അവൾക്ക് പരിചിതമാകും. ഞാൻ വളരുമ്പോൾ എനിക്ക് കേൾക്കാൻ ഇഷ്ടമുള്ള കഥ ഞാൻ ജനിച്ച ദിവസം ആയിരുന്നു. എല്ലാ കുട്ടികൾക്കും അതിൽ കൗതുകം ഉണ്ടാകും. അവൾക്ക് ജന്മം നൽകിയ അച്ഛനമ്മമാരെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ല. അത് സീൽ ചെയ്തതാണ്.
പക്ഷെ അവരെക്കുറിച്ച് അറിയാൻ മകൾക്ക് ആഗ്രഹമുണ്ടെങ്കിൽ ഞാനും രാഹുലും അവരെക്കുറിച്ച് അവളോട് സംസാരിക്കാൻ തയ്യാറാകും. ഒരു അമ്മയ്ക്ക് രണ്ട് മൂന്ന് കുട്ടികളുണ്ടെങ്കിലും അവരെല്ലാവരും അമ്മയ്ക്ക് ഒരുപോലെയാണ്. സഹോദരങ്ങൾ ഉണ്ടെങ്കിൽ എല്ലാ സഹോദരങ്ങളോടും നമ്മൾക്ക് ഒരേപോലെയായിരിക്കും സ്നേഹം. അതേപോലെ ഒരു കുഞ്ഞിന് രണ്ട് അമ്മമാരെ സ്നേഹിക്കാൻ പറ്റും. ഒരു അമ്മയും അച്ഛനും മതി എന്തിന് നിർബന്ധം പിടിക്കുന്നെന്നും അഭിരാമി ചോദിക്കുന്നു.


Click it and Unblock the Notifications