'എന്റെ സ്വകാര്യ സന്തോഷമായതുകൊണ്ട് ആരെയും കാണിക്കാറില്ല, സുഹാസിനിയോട് ചോദിച്ചിരുന്നു, മക്കൾക്കും അതാണ് ഇഷ്ടം'
ഒരു കാലത്ത് മലയാള സിനിമയിലെ ജനപ്രിയ നായകനായിരുന്നു നടൻ ജയറാം. അതിന് കാരണങ്ങൾ ധാരാളമുണ്ട്. 1990കളിൽ ജയറാം കുടുംബ സദസുകൾക്ക് ഏറ്റവും പ്രിയ്യപ്പെട്ട താരമായിരുന്നു. മലയാളത്തിലെ സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങൾ മലർത്തിയടിച്ച് ബോക്സ് ഓഫീസ് ഒറ്റക്ക് വാണിരുന്ന ഒരു കാലവുമുണ്ടായിരുന്നു ജയറാമിന്. പക്ഷെ അദ്ദേഹത്തിന് ഒരു സമയത്ത് കാലത്തിനൊത്ത് യാത്ര ചെയ്യാൻ സാധിച്ചില്ല. അത് തിരിച്ചടിയായി.
അതിനർത്ഥം അദ്ദേഹത്തിന് അഭിനയിക്കാൻ അറിയില്ലെന്നായിരുന്നില്ല. അദ്ദേഹത്തെ ഉപയോഗപ്പെടുത്താൻ ആരും തന്നെയുണ്ടായിരുന്നില്ലെന്ന് വേണം പറയാൻ. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ കിട്ടിയാൽ ഇന്നും ജയറാം അഭിനയിപ്പിച്ച് ഫലിപ്പിക്കും എന്നതിന് പുതിയ ഒരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അബ്രഹാം ഓസ്ലർ സിനിമയുടെ ട്രെയിലർ.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്ലർ ട്രെയിലർ കണ്ട് ജയറാമിന് സിനിമ ഒരു ഗംഭീര തിരിച്ചുവരവാകുമെന്നാണ് ആസ്വാദകർ കുറിക്കുന്നത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണിപ്പോൾ താരം. സിനിമ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ ഒരു സമയത്ത് താൻ അത്ര ചൂസിയായിരുന്നില്ലെന്നത് ജയറാമും സമ്മതിക്കുന്നുണ്ട്. മിമിക്രി വേദികളിൽ തിളങ്ങി നിൽക്കുന്ന കാലത്ത് പത്മരാജനാണ് ജയറാമിനെ കണ്ടെത്തുന്നതും നായകനാക്കുന്നതും.
സൂപ്പർ താരമായി മാറിയെങ്കിലും മിമിക്രി ഇന്നും ജയറാം കൈവിട്ടിട്ടില്ല. ഇപ്പോഴിതാ സിനിമാ ജീവിതത്തെ കുറിച്ചും പൊന്നിയൻ സെൽവൻ ഓഡിയോ ലോഞ്ചിലെ വൈറൽ വീഡിയോയെ കുറിച്ചും ഫിലിം കംപാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിൽ ജയറാം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
'കൊവിഡ് കാലത്ത് എല്ലാം ഞാൻ ചർച്ച ചെയ്തിരുന്നത് ഭാര്യയും മക്കളുമായിട്ടാണ്. അവരാണ് മലയാളത്തിൽ നിന്നും ബ്രേക്ക് എടുത്ത് നല്ല സിനിമയ്ക്കായി കാത്തിരിക്കാൻ പറഞ്ഞത്. ജീവിക്കാൻ വേണ്ടി സിനിമ ചെയ്യേണ്ട ആവശ്യമില്ലല്ലോ. അതുപോലെ തന്നെ സിനിമ അവസരങ്ങൾ നിരവധി വന്നിരുന്നു. പക്ഷെ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചതാണ്. മുമ്പ് നോ പറയാൻ അറിയുമായിരുന്നില്ല. ഇപ്പോൾ നോ പറയാൻ പഠിച്ചു.'
'മിഥുൻ കഥ പറഞ്ഞപ്പോൾ എന്നേക്കാൾ ബെറ്ററായ ഒരാളെ നോക്കുന്നുവോയെന്ന് ചോദിച്ചിരുന്നു. മിഥുന് പക്ഷെ ഞാൻ തന്നെ വേണമെന്നായിരുന്നു', ജയറാം പറഞ്ഞു. പിന്നീട് മിമിക്രിയെ കുറിച്ചാണ് ജയറാം സംസാരിച്ചത്. 'ഇപ്പോഴും സ്റ്റേജിൽ കയറിയാൽ ആളുകൾ മിമിക്രി ചെയ്യാൻ ആവശ്യപ്പെടും. അത് ഞാൻ ചെയ്യാറുമുണ്ട്. പൊന്നിയൻ സെൽവൻ ഓഡിയോ ലോഞ്ചിൽ ചെയ്ത മിമിക്രിക്ക് പ്രിപ്പറേഷൻ ഉണ്ടായിരുന്നില്ല.'

'ഫങ്ഷൻ തുടങ്ങാൻ വൈകിയപ്പോൾ മണി സാറിന് ടെൻഷനായി. ആ സമയം അദ്ദേഹം പറഞ്ഞിട്ടാണ് ഞാൻ പെർഫോം ചെയ്തത്. മണി സാറിനെ അനുകരിക്കുന്ന കാര്യം ചെയ്യും മുമ്പ് അദ്ദേഹത്തോട് ഞാൻ അനുവാദം വാങ്ങിയിരുന്നു. മാത്രമല്ല സുഹാസിനിയോടും ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞിരുന്നു. സെറ്റിൽ വെച്ച് മണി സാറിനെ അനുകരിക്കുമ്പോൾ കറക്ടാണെന്ന് അസോസിയേറ്റ്സ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതുപോലെ പ്രഭു സാറിന്റെ ഇൻസിഡന്റ് സെറ്റിലുണ്ടായതാണ്.'
'തമിഴ്നാട്ടിൽ നിരവധി ഹോട്ടലുകൾക്ക് പസിക്കിത് മണി എന്ന് പേരുണ്ട് ഇപ്പോഴെന്നും ജയറാം പറയുന്നു. പിന്നീട് ചെണ്ടയോടും കൃഷിയോടും ആനയോടുള്ള പ്രേമത്തെ കുറിച്ചാണ് ജയറാം സംസാരിച്ചത്. ഞങ്ങൾ കൂട്ടുകുടുംബമായാണ് താമസിച്ചിരുന്നത്. എന്റെ വീട്ടിൽ കൃഷിയും പശുക്കളും എല്ലാമുണ്ടായിരുന്നു.'
'കുട്ടിക്കാലം മുതൽ എന്റെ ആഗ്രഹമാണ് ചെണ്ട. കുട്ടിക്കാലത്ത് ഇവയെല്ലാം കാണാൻ തനിയെ ഞാൻ പോയിട്ടുണ്ട്. ഇപ്പോഴും അതുകൊണ്ട് ഉത്സവം, ചെണ്ട എന്നിവയോടുള്ള ഭ്രാന്ത് പോയിട്ടില്ല. പശുക്കളും കൃഷിയും എനിക്ക് ഏറെ ഇഷ്ടമാണ്. അതുകൊണ്ടാണ് ഇപ്പോഴും അത് ചെയ്യുന്നത്. പശുക്കളെ വളർത്തുന്നത് ഞാൻ എവിടെയും എക്സിബിറ്റ് ചെയ്തിട്ടില്ല. സിനിമയിലുള്ള പലരും എന്നോട് ഒന്ന് കൊണ്ടുപോയി കാണിക്കുമോയെന്ന് ചോദിച്ചിട്ടുണ്ട്.'
'പക്ഷെ ഞാൻ കാണിച്ചിട്ടില്ല. എന്റെ സ്വകാര്യ സന്തോഷമായതുകൊണ്ട് ആരെയും കാണിക്കാറില്ല. മക്കൾക്കും ഇതെല്ലാം ഇഷ്ടമാണ്. ഞാൻ കുട്ടിക്കാലത്ത് കേട്ടിട്ടുള്ള കഥകളാണ് മക്കൾക്ക് പറഞ്ഞ് കൊടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ചെണ്ടയും ആനയും കൃഷിയും നമ്മുടെ നാടുമെല്ലാം അവർക്കും ഇഷ്ടമാണെന്നാണ്', ജയറാം പറഞ്ഞത്.


Click it and Unblock the Notifications