'അദ്ദേഹത്തോടുള്ള ഇഷ്ടത്തിന്റെ ഒരു അംശമെങ്കിലും എന്നോട് തോന്നിക്കണമല്ലോ, ഞങ്ങൾ നല്ല ജോഡിയാണെന്ന് പറയാറുണ്ട്'
മിഥുൻ മാനുവൽ തോമസ് പറഞ്ഞതുപോലെ തന്നെ അബ്രഹാം ഓസ്ലർ ഒരു ഇമോഷണൽ ഡ്രാമ ത്രില്ലറായി ആളുകളുടെ ഹൃദയം കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഫസ്റ്റ് ഹാഫിൽ സീരിയൽ കില്ലറുടെ കൊലപാതകങ്ങളും അതിനെ തുടർന്നുള്ള അന്വേക്ഷണങ്ങളുമായി സിനിമ മുന്നേറുമ്പോൾ രണ്ടാം ഭാഗത്തിൽ ഗംഭീര ട്വിസ്റ്റുകളോടെ ഗസ്റ്റ് റോളിൽ മമ്മൂട്ടി അവതരിക്കും. അതോടെ പ്രേക്ഷകർ ത്രില്ലിന്റെ പീക്കിലേക്ക് എത്തും.
ജയറാം അടക്കം സിനിമയിലെ എല്ലാ താരങ്ങളും തങ്ങളെ ഏൽപ്പിച്ച ജോലി ഭംഗിയായി ചെയ്തു. അബ്രഹാം ഓസ്ലർ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുമ്പോൾ സിനിമയുടെ ഫ്ലാഷ് ബാക്കിൽ അഭിനയിച്ച യുവ താരങ്ങളെല്ലാം തകർത്തുവെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അക്കൂട്ടത്തിൽ സോഷ്യൽമീഡിയ ഭരിക്കുന്നത് മമ്മൂട്ടി അവതരിപ്പിച്ച അലക്സാണ്ടറിന്റെ ചെറുപ്പം ചെയ്ത പുതുമുഖ നടൻ ആഡം സാബിക്കാണ്.

പൂമാനമെ എന്ന ഗാനവും ആഡം സാബിക്കിനും പിന്നാലെയാണ് ഇപ്പോൾ യൂത്ത് മുഴുവൻ. അബ്രഹാം ഓസ്ലർ കണ്ടിറങ്ങുമ്പോൾ അലക്സാണ്ടറും സുജയും പ്രേക്ഷകർക്കൊപ്പം പോരുകയാണ്. ഒരു തുടക്കകാരനെന്ന നിലയിൽ ഇത്രയും മികച്ചൊരു ഓപ്പണിങ് കിട്ടിയ സന്തോഷത്തിലാണ് ആഡം. ഇപ്പോഴിതാ തന്റെ സിനിമാ മോഹങ്ങളെ കുറിച്ചും അബ്രാഹാം ഓസ്ലറിലേക്ക് എത്തിയതിനെ കുറിച്ചും മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് യുവ നടൻ ആഡം സാബിക്ക്.
മമ്മൂക്കയോട് ആളുകൾക്കുള്ള ഇഷ്ടത്തിന്റെ ഒരു അംശമെങ്കിലും അബ്രഹാം ഓസ്ലർ കഴിയുമ്പോൾ തന്നോട് തോന്നിക്കണമെന്ന ചിന്തയോടെയാണ് സിനിമ ചെയ്തതെന്നാണ് ആഡം സാബിക്ക് പറയുന്നത്. 'സനീഷ് എന്ന ചേട്ടൻ ആർട്ടിസ്റ്റുകളെ കോഓർഡിനേറ്റ് ചെയ്യുന്ന ആളാണ്.'
'ഓസ്‌ലറിലെ ഫ്ലാഷ് ബാക്ക് അവതരിപ്പിക്കാൻ കുറച്ച് പയ്യന്മാരെ വേണമെന്ന് സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടർ പ്രിൻസ് ജോയാണ് സനീഷ് ചേട്ടനോട് പറഞ്ഞത്. സനീഷ് ചേട്ടനെ എനിക്ക് വളരെക്കാലമായി അറിയാം. ഓഡിഷന് പോകാനൊക്കെ അദ്ദേഹം എന്നെ സഹായിച്ചിട്ടുണ്ട്. ഓസ്‌ലറിലെ ഒരു ഡയലോഗ് അദ്ദേഹം എനിക്ക് അയച്ച് തന്നിട്ട് നീ ഇതൊന്നു ചെയ്ത് അയയ്ക്കൂവെന്ന് പറഞ്ഞു. ഞാൻ അത് ഒന്ന്, രണ്ട് മോഡുലേഷനിൽ ചെയ്ത് അയച്ചു.'
'പ്രിൻസ് ചേട്ടൻ അത് കണ്ടിട്ട് അവരുടെ ഫ്‌ളാറ്റിലേക്ക് ചെല്ലാൻ പറഞ്ഞു. അവിടെവച്ച് എന്നോട് ഈ സിനിമയുടെ കാര്യങ്ങളൊക്കെ സംസാരിച്ചു. പക്ഷെ എന്റെ റോൾ ഉറപ്പിച്ചില്ല. ഞാൻ ഓക്കെയാണോയെന്ന് മിഥുൻ മാനുവൽ പറയണം, മമ്മൂക്കയ്ക്കും ഓക്കെ ആകണം. മമ്മൂക്കയ്ക്ക് എന്റെ ഫോട്ടോ അയച്ചുകൊടുത്തു. രണ്ടാഴ്ച കഴിഞ്ഞ് മമ്മൂക്ക മറുപടി പറഞ്ഞു അവൻ ചെയ്യട്ടെ അങ്ങനെയാണ് ഞാൻ സ്വപ്നതുല്യമായ അരങ്ങേറ്റം കുറിക്കുന്നത്.'

'സ്ക്രിപ്റ്റ് കിട്ടിയപ്പോഴാണ് മമ്മൂക്കയുടെ യൗവനകാലമാണ് അഭിനയിക്കാൻ പോകുന്നതെന്ന് മനസിലായത്. ഒരുപാട് സന്തോഷം തോന്നി. അതിനേക്കാൾ കൂടുതൽ ഉത്തരവാദിത്തവും കൂടി. ഞാൻ അഭിനയിച്ച് അത് മമ്മൂക്കയുടെ ചെറുപ്പകാലം തന്നെയെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തണം. മമ്മൂക്ക എന്താണെന്ന് കാണാപ്പാഠമായിട്ടുള്ള പ്രേക്ഷകരാണ് നമ്മുടെ മുന്നിലുള്ളത്. ഒരു പാളിച്ചപോലും പാടില്ല.'
'മമ്മൂക്കയോടുള്ള ഇഷ്ടത്തിന്റെ ഒരു ചെറിയ അംശം എങ്കിലും എന്നോട് തോന്നിക്കണം. എനിക്കാകെ പേടിയായിരുന്നു. സംവിധായകൻ മിഥുൻ ചേട്ടൻ, സഹായികളായ പ്രിൻസ് ചേട്ടൻ, റെജീഷ് ചേട്ടൻ, അലൻ ചേട്ടൻ, ബേസിൽ ചേട്ടൻ തുടങ്ങി എല്ലാവരും നല്ല പിന്തുണ തന്നതുകൊണ്ടാണ് എനിക്ക് ഈ കഥാപാത്രം ചെയ്യാൻ കഴിഞ്ഞത്. അതുകൊണ്ടാണ് നിങ്ങളിപ്പോൾ സ്‌ക്രീനിൽ കാണുന്ന അലക്‌സാണ്ടർ ജൂനിയറുണ്ടായത്.'
'ഈ സിനിമയുടെ ലൊക്കേഷനിൽ മമ്മൂക്ക വന്ന ആദ്യ ദിവസമാണ് ഞാൻ മമ്മൂക്കയെ ആദ്യമായി കാണുന്നത്. എന്റെ ഫോട്ടോ നേരത്തെ അദ്ദേഹം കണ്ടിരുന്നുവെങ്കിലും ലൊക്കേഷനിൽ വെച്ച് കാണുമ്പോൾ തിരിച്ചറിയുമെന്ന് വിചാരിച്ചില്ല. അദ്ദേഹം മിഥുൻ ചേട്ടനും ഛായാഗ്രഹകനും കൈകൊടുക്കുന്നതിനിടയിലാണ് എന്നെ കണ്ടത്. ഞാൻ കൈ കെട്ടി സൈഡിൽ നിൽക്കുകയായിരുന്നു അദ്ദേഹം തിരിഞ്ഞുനോക്കിയിട്ട് പെട്ടെന്ന് വന്ന് എനിക്ക് കൈ തന്നു.'
'ഇതുവരെ കണ്ടിട്ടില്ലാത്ത എനിക്ക് അദ്ദേഹം ഷേക്ഹാൻഡ് തരുമെന്ന് ഞാൻ ഞാൻ തീരെ പ്രതീക്ഷിച്ചില്ല. എനിക്ക് ഒരുപാട് സന്തോഷമായി. എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരനുഭവമാണ് അത്. പൂമാനമേ എന്ന ഗാനം വീണ്ടും ഹിറ്റാകുന്നതും അതിൽ അതിലെ പ്രണയ ജോഡികൾ ഞാനും അനശ്വരയുമായതും ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണ്. ഒരുപാട് പേര് വിളിച്ച് ഞങ്ങൾ നല്ല ജോഡി ആയിരുന്നുവെന്ന് പറയുന്നുണ്ട്. നമ്മൾ അഭിനയിച്ചത് ആളുകൾ സ്വീകരിക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്.'
'എന്റെ വീട് മൂവാറ്റുപുഴയാണ്. ഉമ്മ സാജിത, ബാപ്പ അബ്ദുൽ കരീം, അനുജൻ മുഹമ്മദ് സിയാൻ, അനുജത്തി ഫാത്തിമ. ബാപ്പയ്ക്ക് ബിസിനസാണ്. ഉമ്മയ്ക്ക് ബാങ്കിൽ ജോലിയുണ്ട്. അനുജനും അനുജത്തിയും പഠിക്കുകയാണ്. ഞാൻ സിനിമയിൽ അഭിനയിക്കുന്ന കാര്യം വീട്ടുകാർക്കോ സുഹൃത്തുക്കൾക്കോ അറിയില്ലായിരുന്നു. വീട്ടിൽ പറയാതെയാണ് ഞാൻ പോയത്. ഒരു മാസം കഴിഞ്ഞപ്പോൾ എന്റെ കൂട്ടുകാർ കണ്ടുപിടിച്ചു.'
'അവർ പറഞ്ഞാണ് വീട്ടിൽ അറിഞ്ഞത്. പിന്നെ ട്രെയിലർ കണ്ടപ്പോഴാണ് കഥാപാത്രത്തെപ്പറ്റി വീട്ടുകാരും സുഹൃത്തുക്കളും അറിഞ്ഞത് എല്ലാവർക്കും ഭയങ്കര സർപ്രൈസായിപ്പോയി. സിനിമയിൽ അഭിനയിക്കാനാണ് ആഗ്രഹം എന്നൊന്നും വീട്ടിൽ തുറന്ന് പറഞ്ഞിട്ടില്ല. സിനിമ കണ്ടിട്ട് വീട്ടിൽ എല്ലാവർക്കും ഒരുപാട് സന്തോഷമായി. അവരോടും പടത്തെപ്പറ്റി ഒരുപാടുപേര് അഭിപ്രായം പറയുന്നുണ്ടെന്ന് പറഞ്ഞുവെന്നാണ്', ആഡം സാബിക്ക് സിനിമ വിശേഷങ്ങൾ പങ്കിട്ട് പറഞ്ഞത്.


Click it and Unblock the Notifications