സ്ത്രീധനം ചോദിക്കുന്നവന്റെ താടിക്ക് തട്ടാനുള്ള ധൈര്യം കാണിക്കുമോ? പെണ്‍കുട്ടികളുടെ മാതാപിതാക്കളോടാണ്
കേരള മനസാക്ഷിയെ ഞെട്ടിച്ച് കൊണ്ടൊരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. കൊല്ലം അഞ്ചലില്‍ പാമ്പ് കടിയേറ്റ് മരിച്ച ഉത്ര എന്ന യുവതിയുടെ മരണം കൊലപാതകമാണെന്ന് ഇന്നലെയാണ് തെളിഞ്ഞത്. സ്വത്തിന് വേണ്ടി ഭര്‍ത്താവാണ് കൊലപാതകം നടത്തിയത്. ഇതോടെ വ്യാപകമായ പ്രതിഷേധമായിരുന്നു സമൂഹത്തില്‍ ഉയര്‍ന്ന് വന്നത്. നിരവധി പ്രമുഖരാണ് ഇക്കാര്യത്തില്‍ ദുഃഖം രേഖപ്പെടുത്തിയത്. പെണ്‍കുട്ടികള്‍ക്ക് സ്ത്രീധനം നല്‍കുന്ന പതിവ് ഇനിയെങ്കിലും നിര്‍ത്തുമോ എന്ന് ചോദിക്കുകയാണ് നടന്‍ ആര്യന്‍ മേനോൻ.
ആര്യന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
ഇനിയെങ്കിലും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഈ നശിച്ച സ്ത്രീധനം കൊടുക്കുന്ന പണി ഒന്ന് നിര്‍ത്തുമോ? സ്ത്രീധനം ചോദിക്കുന്നവന്റെ താടിക്ക് തട്ടാനുള്ള ധൈര്യം കാണിക്കുമോ? പെണ്‍കുട്ടിക്ക് അവളുടെ പങ്കാളിയേ കണ്ടെത്തി കല്ല്യാണം കഴിക്കാനുള്ള സമയവും, സാവകാശവും കൊടുക്കുമോ? അവള്‍ക്ക് അവളുടെ ജീവിത്തില്‍ തീരുമാനം എടുക്കാന്‍ ഉള്ള സ്‌പേസ് നല്‍കുമോ?
ലോണും മറ്റ് കട ബാധ്യതകളുമായി നിങ്ങള്‍ ഈ കിലോ കണക്കിന് സ്വര്‍ണ്ണം വാങ്ങി അണിയിച്ച് ഇട്ട് ഒരു അന്യന്റെ കൂടെ മകളെ പറഞ്ഞയക്കുന്ന് സുരക്ഷ കിട്ടും എന്ന് കണ്ടിട്ടാണോ? ഇത് പോലെ 96 പവനും, ഒരു ബലേനോ കാറും ചോദിച്ച ഒരു മണകുണാഞ്ചന് അത് കൊടുത്ത ഒരു അമ്മക്കും അച്ഛനും പകരമായി കിട്ടിയത് പാമ്പ് കടിയേറ്റ് മരിച്ച മകളുടെ മൃതദേഹമാണ്.

ഇനി അഥവാ അങ്ങനെ നല്‍കാന്‍ പൈസ ഉണ്ടെങ്കില്‍ ആ പൈസക്ക് അവളെ പഠിപ്പിക്കൂ - അതുമല്ലെങ്കില്‍ അവള്‍ക്കായി, അവള്‍ക്ക് സ്വതന്ത്രയായി ജീവിക്കാനുള്ള ഒരു മൂലധനമായി നല്‍കൂ. ഈ കല്ല്യാണം, പ്രസവം ഇതൊക്കെ നൈസര്‍ഗ്ഗികമായി അവളുടെ ചോയിസ് ആയി മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നൂ. ഒരു ബാധ്യത തീര്‍ക്കുന്ന പോലെ ആണ് പല മാതാപിതാക്കള്‍ക്കും.
അവള്‍ ഒന്ന് ചിറക് വിരിച്ച് പറക്കാന്‍ തുടങ്ങുമ്പോഴേക്കും പിടിച്ച് അങ്ങ് കെട്ടിക്കും. എന്നിട്ട് ഒരു പറച്ചിലാണ് 'ഹോ ആ ഭാരം അങ്ങ് കഴിഞ്ഞല്ലോ. സമാധാനമായി..' എന്ത് സമാധാനം? ഇനി അടുത്ത ഒരു കാര്യം. ഞാന്‍ അമ്മയാവാന്‍ തല്‍പര്യപ്പെടുന്നില്ല എന്ന് ഒരു പെണ്‍കുട്ടി പറഞ്ഞാല്‍ അതിനെ അനുഭാവപൂര്‍വ്വം കണ്ട് ആ തീരുമാനത്തിന്റെ കൂടെ നില്‍ക്കാന്‍ മനസ്സുള്ള എത്ര ആളുകള്‍ ഉണ്ട് നമ്മുടെ സമൂഹത്തില്‍?
സൗമ്യ കനിയേ ഗര്‍ഭിണിയായിരുന്ന സമയം ഞാന്‍ ആശുപത്രിയില്‍ വെച്ച് പരിചയപ്പെട്ട ഒരു സ്ത്രീ അവരുടെ ഏഴാമത്തെ പ്രഗ്നന്‍സിയുമായി വന്നിരിക്കുകയാണ്. കഴിഞ്ഞ 6 തവണ അബോര്‍ഷനായി അതും ആറാം മാസത്തിലും ഏഴാം മാസത്തിലും എല്ലാം. തന്റെ ജീവന് വരെ അത് ഭീഷണിയായി എന്ന് പറഞ്ഞത് കേട്ട് സൗമ്യ ചോദിച്ചൂ, 'അപ്പോള്‍ ഇപ്പോഴും റിസ്‌ക്ക് അല്ലെ? ' അവര്‍ തിരിച്ച് പുഞ്ചിരിയോടെ ചോദിച്ച ചോദ്യമുണ്ട്.
'എനിക്ക് ഇതല്ലാതെ ഒരു ചോയിസ് ഉണ്ടോ?'


Click it and Unblock the Notifications











