ഇഎംഐ അടയ്ക്കാൻ വരുമാനമില്ല, സിനിമകളിലും അഭിനയിക്കുന്നില്ല; കോടികളുടെ വണ്ടി എങ്ങനെ വാങ്ങി, അമിത് പറയുന്നു!
ഓപ്പറേഷൻ നുംഖൂറിനുശേഷമാണ് യുവനടൻ അമിത് ചക്കാലക്കലിന്റെ പേര് വാർത്തകളിൽ നിറയാൻ തുടങ്ങിയത്. എട്ട് വണ്ടികൾ അമിത് ചക്കാലയ്ക്കലിന്റെ വീട്ടിൽ നിന്നും പിടികൂടി എന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. മാത്രമല്ല നടൻ കസ്റ്റംസുമായി സഹകരിക്കുന്നില്ലെന്നും ട്രിപ്പെന്ന് പേരിൽ സഞ്ചരിച്ചപ്പോൾ ലഹരിപോലുള്ള കടത്തിയോ എന്നത് അന്വേഷിക്കുന്നതായും വാർത്തകൾ വന്നിരുന്നു. സിനിമയിൽ സജീവമല്ലാത്ത നടൻ ഇത്രയേറെ വാഹനങ്ങൾ വാങ്ങാൻ എങ്ങനെ പണം കണ്ടെത്തിയെന്ന സംശയവും ഒരു വിഭാഗം ആളുകൾ പ്രകടിപ്പിരുന്നു.
ഇപ്പോഴിതാ വൺ ടു ടോക്ക്സിന് നൽകിയ അഭിമുഖത്തിൽ എല്ലാത്തിനും മറുപടി നൽകിയിരിക്കുകയാണ് നടൻ. ഇഎംഐ അടയ്ക്കാനുള്ള വരുമാനമില്ലാത്തതുകൊണ്ട് പുത്തൻ കാർ വാങ്ങാത്തയാളാണ് താനെന്ന് അമിത് പറയുന്നു. കസ്റ്റംസ് ഓഫീസേഴ്സിന്റെ കയ്യിൽ എല്ലാവിധ വിവരങ്ങളുമുണ്ട്. കേരളത്തിലുള്ളവർക്ക് പാട്സ് വിറ്റവരെ കൊണ്ടുവന്ന് എല്ലാ വിശദാംശങ്ങളും അവർ നേരത്തെ തന്നെ എടുത്ത് കഴിഞ്ഞു.

എന്റെ മണി ട്രാൻസാക്ഷൻ വിശദാംശങ്ങൾ വരെ അവരുടെ കയ്യിലുണ്ട്. ഞാൻ പറയാൻ വിട്ടുപോയ പാട്സിന്റെ കാര്യം വരെ അവർ എന്നോട് ഇങ്ങോട്ട് ചോദിച്ചു. മീഡിയ കാര്യങ്ങൾ ഊഹിച്ച് പറയും. അതിന് അവരെ കുറ്റം പറയാൻ പറ്റില്ല. പതിനൊന്ന് മാസം മുമ്പ് മുതൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചതാണ്. അന്ന് അവർ പരിശോധനയ്ക്കായി എന്റെ അടുത്തും വന്നിരുന്നു. കേരളത്തിലെ കസ്റ്റംസാണ് ഇത്രത്തോളം സ്ട്രിക്ടായി വണ്ടി സീസ് ചെയ്തത്.
തമിഴ്നാട്ടിൽ പോയി വരെ അവർ പരിശോധന നടത്തി വാഹനങ്ങൾ പിടികൂടി. ഇന്ത്യയിലുള്ള വേറെ ആരും ഇതൊന്നും മൈന്റ് ചെയ്തിട്ടില്ല. കസ്റ്റ്ംസിനോട് ഞാൻ സഹകരിക്കാതിരുന്നിട്ടില്ല. കഴിഞ്ഞ ദിവസം കൂടി എന്റെ വാഹനവുമായി ബന്ധപ്പെട്ട ഡീറ്റെയ്ൽസ് കിട്ടിയപ്പോൾ ഞാൻ അത് ഓഫീസേഴ്സിന് മുന്നിൽ സബ്മിറ്റ് ചെയ്തിരുന്നു. മാധ്യമങ്ങൾക്ക് മുന്നിലൂടെ പോയാണ് ഞാൻ ഓഫീസേഴ്സിനെ കണ്ടത്. പക്ഷെ വാർത്ത വന്നപ്പോൾ ഞാൻ കസ്റ്റംസിനോട് സഹകരിക്കുന്നില്ലെന്ന രീതിയിലായി മാറി.
അതൊക്കെ വേദനിപ്പിക്കുന്നുണ്ട്. എന്റെ വാഹനങ്ങൾ ഞാൻ മോഡിഫൈ ചെയ്തതല്ല. പുറം രാജ്യങ്ങളിലുള്ള ആളുകൾ കിറ്റുകൾ വാങ്ങി വാഹനത്തിൽ ഫിക്സ് ചെയ്യും. അത്തരം കിറ്റുകൾ വാങ്ങാതെ അവയെല്ലം ഞാൻ സ്വന്തമായി നിർമ്മിച്ച് ഷെയ്പ്പിൽ കൊണ്ടുവന്നു. ശേഷം ഡൈ എടുത്ത് ഫൈബറിൽ ഉണ്ടാക്കി ഫിനിഷ് ചെയ്ത് ഫിക്സ് ചെയ്യും. അതായത് ഏത് വാഹനമാണോ കയ്യിലുള്ളത് അതിന്റെ ഫാക്ടറി തന്നെ ഇറക്കിയ കുറേ ആക്സസറീസ് ഞാൻ തന്നെ ഉണ്ടാക്കിയെന്ന് അർത്ഥം. ടൊയോട്ട തന്നെ ഈ കിറ്റുകളെല്ലാം വിൽക്കുന്നുണ്ട്.
ഇവിടെ വാങ്ങാനും ഇംപോർട്ട് ചെയ്യാനും നല്ല പൈസയാണ്. പക്ഷെ ഞാൻ അത് സ്വന്തമായി നിർമ്മിച്ച് ആവശ്യക്കാർക്ക് കൊടുക്കുന്നു. വ്യത്യാസം ടൊയോട്ട മാനിഫാക്ച്ചേർഡ് അല്ല അമിത്ത് മാനിഫാക്ച്ചേർഡാണ് എന്ന് മാത്രം. എന്റെ എട്ട് വണ്ടികൾ എന്നാണ് വാർത്തയിൽ വന്നത്. പക്ഷെ അതല്ല സത്യം ആറ് വണ്ടി ഗരാജിലേയും ഒന്ന് വീട്ടിൽ കിടന്നതും ഒന്ന് എന്റേതുമാണ്. പക്ഷെ എല്ലാം എന്റെ കെയ്റോഫിൽ എന്നാണ് കസ്റ്റംസ് എഴുതിയത്. പിന്നീട് കസ്റ്റംസ് വിവരങ്ങൾ എടുത്തപ്പോൾ എന്റെ ഉടമസ്ഥതയിൽ ഉള്ളത് ഒന്ന് മാത്രമാണെന്ന് മനസിലായി.

ഇഡി അന്വേഷണം വന്നാലും സഹകരിക്കും. ലഹരി കടത്തോ കള്ളകടത്തോ വണ്ടി ഉപയോഗിച്ച് ഞാൻ ചെയ്യാറില്ല. സിഗരറ്റ് പോലും ഞാൻ വലിക്കാറില്ല. മദ്യപാനവുമില്ല. ഞാൻ കൊണ്ടുനടന്ന് വിൽക്കുന്നുണ്ടോയെന്നത് അവർക്ക് അന്വേഷിച്ച് മനസിലാക്കാമല്ലോ. ഞാൻ എല്ലാത്തിനോടും സഹകരിക്കും. വാർത്തകൾ പലതും വരുന്നുണ്ട്. അതൊന്നും തിരുത്താൻ പോയിട്ടില്ല. ഈ ഫീൽഡിൽ നിൽക്കുമ്പോൾ അതൊക്കെ ഫെയ്സ് ചെയ്യാൻ തയ്യാറായിരിക്കണം.
എവിടെ നിന്നാണ് വാഹനം വാങ്ങാൻ ഇത്രയേറെ പണമെന്ന് ചോദിക്കുന്നവരോട് പറയാനുള്ളത്... എന്റെ കയ്യിലിരിക്കുന്ന ലാന്റ് ക്രൂയിസർ ഞാൻ പത്ത് ലക്ഷം രൂപയും ചില്ലറയും കൂടി കൊടുത്ത് വാങ്ങിയതാണ്. രണ്ട്, മൂന്ന് വർഷം മുമ്പ് ഇതായിരുന്നു ഈ വണ്ടികളുടെ വില. കൊറോണ സമയത്ത് കൂടിയാണ് ഞാൻ വാങ്ങിയത്. പക്ഷെ ഫോർച്യൂണർ പോകുന്ന സ്പീഡിൽ പോലും ഈ വണ്ടികളൊന്നും പോവില്ല. പിന്നീട് പൈസ മുടക്കി പുതിയതാക്കും. എത്ര കാശ് ആ വണ്ടിയിൽ മുടക്കണമെന്നത് ഉടമയുടെ ഇഷ്ടം. പക്ഷെ കോടികൾ മുടക്കി വാങ്ങിയതാണെന്ന് എല്ലാവരും കരുതും. പുത്തൻ കാറ് വാങ്ങിക്കാത്തത് അതിനുള്ള ഫിനാഷ്യൽ സ്റ്റെബിലിറ്റി എനിക്ക് ഇല്ലാത്തതുകൊണ്ടാണ്.
ലാന്റ് ക്രൂയിസർ വലുപ്പത്തിൽ ഒരു വണ്ടി വാങ്ങുകയാണെങ്കിൽ അതിന് മാസം ഒന്ന്, ഒന്നര ലക്ഷം ഇഎംഐ അടയ്ക്കേണ്ടി വരും. അത് എനിക്ക് ഇല്ല. പിന്നെ പഴയ വണ്ടി കൊണ്ട് നടക്കുന്നുവെന്ന അന്തസുണ്ട്. കാണുമ്പോൾ റിച്ച് ലുക്കുമുണ്ട്. അത് മതി. പണ്ടൊരു സൂപ്പർ ബൈക്ക് വാങ്ങി ഇഎംഐ അടച്ച് പാടുപെട്ടതാണ്. അവസാനം അത് വിറ്റു.
പത്ത് ലക്ഷം രൂപ തന്നെ ലാന്റ് ക്രൂയിസറിന് പല തവണയായാണ് കൊടുത്തത്. പക്ഷെ ആളുകൾ കരുതും കോടികളുടെ വണ്ടിയാണെന്ന്. ചിത്തിനിക്കുശേഷം ഞാൻ പടം ചെയ്തിട്ടില്ല. ഓവർ കോൺഫിഡൻസ് കാരണം ക്യാരക്ടർ റോളുകൾ ഞാൻ ഒഴിവാക്കി. ലീഡ് റോൾ നല്ലത് ചെയ്യാനാണ് കാത്തിരിക്കുന്നതെന്നും അമിത് പറയുന്നു.


Click it and Unblock the Notifications











