കലാഭവൻ നവാസ് അന്തരിച്ചു, ഞെട്ടലിൽ സിനിമാലോകം, വിടവാങ്ങുന്നത് അനുകരണ കലയില്‍ വ്യക്തി മുദ്ര പതിപ്പിച്ച താരം!
മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ് അന്തരിച്ചു. അമ്പത്തിയൊന്ന് വയസായിരുന്നു. ഷൂട്ടിങിനായി ചോറ്റാനിക്കരയിൽ എത്തിയ നടനെ ഹോട്ടൽ മുറയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മിമിക്രി താരം നടൻ എന്നതിലുപരി ഗായകൻ കൂടിയാണ് നവാസ്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കര പോലീസ് എത്തി തുടർനടപടികൾ പുരോഗമിക്കുകയാണ്. നടി രഹ്നയാണ് ഭാര്യ.
ഒരു പ്രകമ്പനം എന്ന സിനിമയിൽ അഭിനയിക്കാനായാണ് നടൻ ചോറ്റാനിക്കരയിൽ എത്തിയത്. ഷൂട്ടിങിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. ചെക്കൗട്ട് ചെയ്യാനായി ഹോട്ടൽ മുറിയിലേക്ക് പോയ നടൻ തിരികെ വരാൻ വൈകിയതോടെ റൂം ബോയി അന്വേഷിക്കാനായി എത്തി. അപ്പോഴാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് റിപ്പോർട്ട്. എല്ലാ ശാസ്ത്രീയ പരിശോധനയും നവാസിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് പൂർത്തിയാക്കും.

പോസ്റ്റുമാർട്ടം നടപടികൾ പൂർത്തിയായശേഷം മാത്രമെ മരണ കാരണം വ്യക്തമാവുകയുള്ളു. ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ് ഭൗതിക ശരീരം ഇപ്പോഴുള്ളത്. കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെ ശ്രദ്ധേയനായ അദ്ദേഹം 1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
ഫേസ്ബുക്ക് ഇന്റർനെറ്റും ഒന്നുമില്ലാതിരുന്ന സിഡി കാലത്ത് ജനങ്ങളെ സ്കിറ്റുകളിലൂടെ ഒരുപാട് രസിപ്പിച്ച കലാകാരൻ കൂടിയാണ് കലാഭവൻ നവാസ്. നടന്റെ അപ്രതീക്ഷിതമായ വിയോഗ വാർത്ത കേട്ട ഞെട്ടലിലാണ് സിനിമാ ലോകവും പ്രേക്ഷകരും. തുടക്ക കാലത്ത് നവാസ് ചെയ്തതേറെയും കോമഡി റോളുകളായിരുന്നു. ശേഷം മിമിക്രിയിൽ നിന്നും അഭിനയത്തിൽ നിന്നും നവാസ് ഇടവേള എടുത്തിരുന്നു. പിന്നീട് വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തി.
അടുത്ത കാലത്തായി സഹനടൻ വേഷങ്ങളിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് വിസ്മയിപ്പിക്കുകയും ചെയ്തിരുന്നു. ഏഴരക്കൂട്ടം, ജൂനിയർ മാൻഡ്രക്ക്, കിടിലോൽ കിടിലം, ഹിറ്റ്ലർ ബ്രദേഴ്സ്, ചന്ദാമാമ, വൺ മാൻ ഷോ, തില്ലാന തില്ലാന, വെട്ടം, കോബ്ര, തത്സസമയം ഒരു പെൺകുട്ടി, മൈലാഞ്ചി മൊഞ്ചുള്ള വീട്, അച്ചായൻസ്, ഡ്രൈവിങ് ലൈസൻസ്, ഒരു അന്വേഷണത്തിന്റെ തുടക്കം, ഡക്ടറ്റീവ് ഉജ്ജ്വലൻ എന്നിവയാണ് നവാസ് ചെയ്തതിൽ ശ്രദ്ധിക്കപ്പെട്ട സിനിമകളിൽ ചിലത്.
എന്റെ സഹോദരൻ പോയി എന്നാണ് കലാഭവൻ നവാസിന്റെ വിയോഗ വാർത്ത പങ്കിട്ട് ടിനി ടോം കുറിച്ചത്. ലാസ്റ്റ് ഡിക്റ്റക്റ്റീവ് ഉജ്വലനിൽ ഒരുമിച്ച് അഭിനയിച്ചു. എത്ര വർഷമായി പരിചയമുള്ള ആളാണ് നവാസ്. ഉയ്യോ... ഓർക്കാൻ പറ്റുന്നില്ല... സഹിക്കാൻ പറ്റുന്നില്ല... വിശ്വസിക്കാൻ പറ്റുന്നില്ല എന്നാണ് സീമ ജി നായർ സുഹൃത്തിന്റെ വേർപാടിൽ അനുശോചനം അറിയിച്ച് കുറിച്ചത്.

സിനിമ മേഖലയിൽ വലിയൊരു സൗഹൃദ വലയം കലാഭവൻ നവാസിനുണ്ട്. കലാഭവൻ അബി, ദിലീപ്, കലാഭവൻ മണി തുടങ്ങിയവരുടെ മിമിക്രി കാലഘട്ടത്തിലും സിനിമയിലെ തുടക്ക കാലഘട്ടത്തിലും കലാഭവൻ നവാസും ഇവർക്കൊപ്പം സ്ക്രീനിൽ നിറഞ്ഞ് നിന്നിരുന്നു.
നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറാണ് നവാസിന്റെ പിതാവ്. നവാസിന്റെ സഹോദരൻ നിയാസ് ബക്കറും അറിയപ്പെടുന്ന ടെലിവിഷൻ, ചലച്ചിത്ര താരമാണ്. മമ്മൂട്ടിയുടെ എക്കാലത്തേയും ഹിറ്റ് ചിത്രം വാത്സല്യത്തിൽ കുഞ്ഞമ്മാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അബൂബക്കറായിരുന്നു. അനുഭവങ്ങള്‍ പാളിച്ചകള്‍, ദ്വീപ്, കേളി, ആധാരം, ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ്, ദാദ, വാചാലം എന്നിവയാണ് അബൂബക്കര്‍ അഭിനയിച്ച മറ്റ് സിനിമകൾ.
2002ൽ ആയിരുന്നു നടി രഹ്നയുമായുള്ള നവാസിന്റെ വിവാഹം. വിവാഹത്തോടെ രഹ്ന സിനിമ വിട്ട് കുടുംബിനിയായി മാറി. ഇരുവർക്കും മൂന്ന് മക്കളാണുള്ളത്. മൂത്തമകൾ നഹറിന്‍ നവാസ് മാതാപിതാക്കളുടെ വഴിയെ കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറിയിരുന്നു.


Click it and Unblock the Notifications