വീടിനുള്ളിൽ മുഴുവൻ കനൽ, തീപിടുത്തത്തിൽ അന്ന് ഞാനും ഭാര്യയും ബൈക്കും മാത്രം ബാക്കിയായി; സുധീർ പരവൂർ
കഴിഞ്ഞ 25 വര്‍ഷത്തിൽ ഏറെയായി മിമിക്രിയും അഭിനയവും പാട്ടും പാട്ടെഴുത്തും പാരഡിയുമൊക്കെയായി കലാരംഗത്ത് സജീവമാണ് സുധീര്‍ പരവൂർ. സുധീര്‍ പറവൂര്‍ എന്ന പേര് കേട്ടാല്‍ പലർക്കും ആളെ പിടികിട്ടിയെന്ന് വരില്ല. എന്നാല്‍ ക്ലിഞ്ഞോ പ്ലിഞ്ഞോ, തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു എന്നീ പാട്ടുകള്‍ കേട്ടാല്‍ കൊച്ചുകുട്ടിക്ക് പോലും സുധീറിന്റെ മുഖം ഓർമ വരും. 1996ല്‍ ആയിരുന്നു കലാരഗത്തേക്കുള്ള സുധീറിന്റെ വരവ്. ആദ്യകാലങ്ങളില്‍ കുറെ അലഞ്ഞിട്ടുണ്ട്. അന്നൊക്കെ സ്റ്റേജ് പരിപാടികള്‍ക്കാണ് സുധീർ പൊയ്ക്കൊണ്ടിരുന്നത്.
കോമഡി പരിപാടികള്‍ അന്ന് ഉണ്ടായിരുന്നില്ല. ദിലീപ്, ജയറാം, കലാഭവൻ അബി തുടങ്ങിയവരുടെ സ്റ്റേജ് ഷോകളും കോമഡികളുമാണ് സുധീറിനും കലാരംഗത്ത് ചുവടുറപ്പിക്കാൻ സഹായമായത്. പാട്ടുകാരനായിട്ടാണ് കലാരംഗത്തേക്ക് സുധീർ എത്തുന്നത്. സൈനന്‍ കെടാമംഗലമാണ് തന്നെ മിമിക്രിയിലേക്ക് വഴിതിരിച്ചുവിട്ടതെന്ന് സുധീർ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്.

മിനിസ്ക്രീനിലും സിനിമയിലും സുധീറിന് ഇപ്പോൾ കൈ നിറയെ അവസരങ്ങളാണ്. ഇതുവരെയുള്ള ജീവിതത്തിനിടയിൽ എല്ലാം നഷ്ടപ്പെട്ട് സ്റ്റക്കായി നിന്ന നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണിപ്പോൾ സുധീർ പരവൂർ. തീപിടുത്തത്തിൽ വീട് മുഴുവൻ കത്തി നശിച്ച സംഭവവും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സുധീർ വിവരിച്ചു. തീപിടുത്തത്തിൽ അന്ന് താനും ഭാര്യയും ബൈക്കും മാത്രമാണ് ബാക്കിയായതെന്ന് സുധീർ പറയുന്നു.
പതിനാല് വർഷത്തോളം വാടക വീടുകളിൽ താമസിച്ച സുധീർ അടുത്തിടെയാണ് പുതിയൊരു വീട് പണിതത്. സ്റ്റക്കായി പോയ നിമിഷങ്ങളിൽ നിന്ന് മാനസീകമായ ബലം കൊണ്ട് ഞാൻ പുറത്ത് വന്നിട്ടുണ്ട്. ഒരു അനുഭവം പറയാം... പതിനാല് വർഷത്തോളം ഞാൻ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. കല്യാണം കഴിഞ്ഞ് ഒന്നര മാസം മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു.
അത് കഴിഞ്ഞയുടൻ വാടക വീട്ടിലേക്ക് താമസം മാറി. ഇപ്പോൾ ഞങ്ങൾ തറവാട്ടിൽ തന്നെ വീട് വെച്ച് താമസിക്കുകയാണ്. കഴിഞ്ഞ ഓണത്തിനാണ് പുതിയ വീട്ടിലേക്ക് മാറിയത്. അമൃത ടിവിയിൽ ഞാൻ ചെയ്ത കേശവൻമാമൻ എന്ന കഥാപാത്രം തന്ന വീടാണെന്ന് വേണമെങ്കിൽ പറയാം. കൊവിഡ് സമയത്താണ് ഈ പരിപാടി അമൃതയിൽ ആരംഭിച്ചത്.
അതിന് മുമ്പ് സ്റ്റേജ് ഷോകളും ചെറിയ ചെറിയ കഥാപാത്രങ്ങളും മാത്രമായിരുന്നു വരുമാന മാർഗം. ഒരു ദിവസം കോതമംഗത്ത് നിന്ന് പരിപാടി കഴിഞ്ഞ് വൈഫിനെ വീട്ടിൽ നിന്നും കൂട്ടി ഞങ്ങൾ ടുവീലറിൽ വാടക വീട്ടിലേക്ക് വന്നു. മഴ പെയ്ത് തീർന്നതേയുണ്ടായിരുന്നുള്ളു. അതുകൊണ്ട് കറന്റും ഉണ്ടായിരുന്നില്ല. മാത്രമല്ല എന്തോ കത്തികരിഞ്ഞ മണം വല്ലാതെ അടിക്കുന്നുമുണ്ട്. എന്താണെന്നൊന്നും മനസിലായില്ല.

താക്കോലിട്ട് വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവസാനം ഞാൻ തള്ളി തുറന്നു. വീടിനുള്ളിൽ മുഴുവൻ കനലാണ് ഞാൻ കണ്ടത്. ഒറ്റ മുറിയും അടുക്കളയും ബാത്ത് റൂമും മാത്രമുള്ള വീടായിരുന്നു. പരിസരവാസികളാരും വീടിന് തീപിടിച്ചത് അറിഞ്ഞിരുന്നില്ല. വീട് മുഴുവൻ കത്തി ജനൽ ചില്ല് വരെ പൊട്ടിത്തെറിച്ചിരുന്നു. കട്ടിലും എല്ലാ സാധന സാമഗ്രികളും കനലായി. പരിപാടി അവതരിപ്പിച്ച് സ്വരുക്കൂട്ടി വാങ്ങിയ ടിവിയും വീട്ടുപകരണങ്ങളും എല്ലാമായിരുന്നു.
ഒന്നും ബാക്കിയില്ലാതെ എല്ലാം നശിച്ചു. ഷോർട്ട് സർക്യൂട്ടോ മറ്റോ ആയിരുന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിയതാണോയെന്ന് സംശയിച്ചിരുന്നു. ഫയർ ഫോഴ്സ് വന്നാണ് കനൽ അണഞ്ഞത്. പാസ്പോർട്ട് അടക്കമുള്ളവ അലമാരിക്കുള്ളിലെ അറയിൽ ആയിരുന്നതുകൊണ്ട് അതൊന്നും നശിച്ചില്ല. ബൈക്കും ഇട്ട ഡ്രസ്സും മാത്രമാണ് അവശേഷിച്ചത്. പിന്നെ എല്ലാം ഒന്നേന്ന് തുടങ്ങി വീട് പുത്തനാക്കി.
പലരും ഇനി ആ വീട്ടിൽ താമസിക്കരുതെന്ന് പറഞ്ഞിരുന്നുവെങ്കിലും ഞാൻ വാശിയോടെ അവിടെ തന്നെ രണ്ട് വർഷം കുടുംബസമേതം താമസിച്ചു. തീപിടിച്ചശേഷം പലരും ആ വീട്ടിൽ താമസിക്കരുതെന്ന് ഞങ്ങളെ വിലക്കിയിരുന്നു. പതിനാല് വർശഷത്തിനിടെ ഏഴോളം വാടക വീട്ടിൽ മാറി മാറി താമസിച്ചിട്ടുണ്ടെന്നും സുധീർ പറയുന്നു.


Click it and Unblock the Notifications