'ധ്യാനിന് എന്നെ ഭയങ്കര പേടിയായിരുന്നു..., ഞാൻ ചെയ്യുന്നതിൽ തെറ്റില്ലെന്നാണ് പറയാറുള്ളത്'; ഭീമൻ രഘു പറയുന്നു!
അടുത്തിടെയായി എപ്പോഴും വാർത്തകളിൽ നിറയാറുള്ള ഒരു പേരാണ് നടൻ ഭീമൻ രഘുവിന്റേത്. ഒരു കാലത്ത് കിടിലൻ വില്ലൻ റോളുകളിൽ തിളങ്ങി കുഞ്ഞുങ്ങളിൽ വരെ ഭയം ഉണ്ടാക്കിയിരുന്ന പേരായിരുന്നു താരത്തിന്റേത്.
എന്നാൽ അടുത്തിടെയായി ചില നിലപാടുകളുടെയും പ്രവർത്തികളുടെയും പേരിൽ ഭീമൻ രഘു വലിയ രീതിയിൽ വിമർശിക്കപ്പെടുകയും ട്രോൾ ചെയ്യപ്പെടുകയുമെല്ലാം ചെയ്യുന്നുണ്ട്. അടുത്തിടെ ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങ് നടന്നപ്പോൾ മുഖ്യമന്ത്രി പ്രസംഗിക്കുന്ന സമയത്തെല്ലാം ഭീമൻ രഘു എഴുന്നേറ്റ് നിന്നത് വലിയ രീതിയിൽ വൈറലായിരുന്നു.
സംഭവത്തിന് പിന്നാലെ നിരവധി പേരാണ് താരത്തിനെ ട്രോളിയും വിമർശിച്ചും രംഗത്ത് എത്തിയത്. എന്നാൽ തനിക്ക് മുഖ്യമന്ത്രിയോട് അച്ഛനോട് എന്നുള്ള തരത്തിൽ ബഹുമാനമുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് എഴുന്നേറ്റ് നിന്നത് എന്നുമാണ് ഭീമൻ രഘു വിശദീകരണമായി പറഞ്ഞത്.
ആ സംഭവത്തിന് ശേഷം തന്റെ ഏറ്റവും പുതിയ സിനിമയായ മിസ്റ്റർ ഹാക്കറിന്റെ പ്രമോഷന് എത്തിയപ്പോഴും പാർട്ടി കൊടിയുമായാണ് ഭീമൻ രഘു എത്തിയത്.

ബിജെപി വിട്ട് ഇടതുപക്ഷ അനുഭാവിയായി മാറിയ ഭീമന്‍ രഘു സീറ്റ് കിട്ടാൻ വേണ്ടിയാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് എന്നാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന വിമർശനം. മിസ്റ്റര്‍ ഹാക്കര്‍ എന്ന സിനിമയിലും സഖാവ് ആയാണ് താരം വേഷമിട്ടിരിക്കുന്നത്. 'ഈ സിനിമ സഖാവിന്റെ സിനിമയാണ്. അതുകൊണ്ട് ഞാന്‍ പറഞ്ഞിട്ടാണ് കൊടി കൊണ്ടുവന്നത്.'
'ഇയാള്‍ എന്തിനാണ് ഈ കൊടി വെച്ചിറങ്ങുന്നതെന്ന് ആളുകള്‍ ചോദിക്കുമല്ലോ? അവിടെയും ചര്‍ച്ചയാകുമല്ലോ?', എന്നാണ് ഭീമന്‍ രഘു ഇതേ കുറിച്ച് ചോദിച്ചപ്പോൾ നൽകിയ മറുപടി. ഇപ്പോഴിതാ തനിക്ക് എതിരെ വരുന്ന ട്രോളുകളെ കുറിച്ചും അനുഭങ്ങളെ കുറിച്ചും താരം മനസ് തുറന്നു.
മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഭീമൻ രഘു മനസ് തുറന്ന് സംസാരിച്ചത്. ഹാരിസ് കല്ലാർ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച സിനിമയാണ് ഭീമൻ രഘുവിന്റെ മിസ്റ്റർ ഹാക്കർ. സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രം തന്ത്ര മീഡിയ റിലീസാണ് തിയേറ്ററുകളിലേക്ക് എത്തിച്ചത്.
ദേവൻ, സോഹൻ സീനു ലാൽ, സാജു നവോദയ, ഷെഫീഖ് റഹ്മാൻ, എം.എ നിഷാദ്, മാണി സി കാപ്പൻ, ടോണി ആൻ്റണി, ഉല്ലാസ് പന്തളം, അന്ന രേഷ്മ രാജൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. നായകൻ അല്ലെങ്കിൽ കൂടിയും സിനിമയുടെ പോസ്റ്ററുകളിൽ എല്ലാം നിറഞ്ഞ് നിൽക്കുന്നത് ഭീമൻ രഘുവാണ്.

ഏത് കഥാപാത്രവും ചെയ്യാൻ തയ്യാറായിട്ടുള്ള നടനാണ് താനെന്നാണ് ഭീമൻ രഘു പറയുന്നത്. വില്ലൻ വേഷങ്ങൾ ചെയ്യുന്നതിനാൽ ധ്യാൻ ശ്രീനിവാസന് ചെറുപ്പത്തിൽ തന്നെ ഭയമായിരുന്നുവെന്നും ഭീമൻ രഘു പറയുന്നു. 'ശ്രീനിവാസന്റെ ഇളയ മകൻ ധ്യാൻ കുഞ്ഞായിരിക്കുമ്പോൾ അവന് എന്നെ പേടിയായിരുന്നു. ശ്രീനിവാസനൊപ്പം ഞാൻ സിനിമ ചെയ്തിട്ടുണ്ട്.'
'ഞാൻ എന്നും രഘുവിനെ ഓർക്കാറുണ്ടെന്നാണ് ഒരിക്കൽ ശ്രീനിവാസനെ ഫോൺ ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞത്. അതിന്റെ കാരണം ചോദിച്ചപ്പോൾ ധ്യാൻ ഭക്ഷണം കഴിക്കാൻ മടി കാണിക്കുമ്പോൾ എന്റെ പേര് പറഞ്ഞാണ് ശ്രീനിവാസൻ പേടിപ്പിച്ചിരുന്നതെന്ന്', ഭീമൻ രഘു പറയുന്നു.
ധ്യാൻ വലുതായ ശേഷം കണ്ടിട്ടില്ലെന്നും ഭീമൻ രഘു കൂട്ടിച്ചേർത്തു. ട്രോളുകളെ കുറിച്ചും വൈറൽ വാർത്തകൾ കാണുമ്പോഴുള്ള കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോൾ ഭീമൻ രഘുവിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'എന്നെ പറ്റി വാർത്ത കേൾക്കുമ്പോൾ കൊള്ളാമെന്നാണ് ഭാര്യ പറയാറുള്ളത്.'
'ട്രോളുകൾ ഞാൻ ആസ്വദിക്കാറുണ്ട്. ട്രോളും മറ്റും കാരണം ഭീമൻ രഘു എന്ന പേര് പെട്ടന്ന് വൈറലായി. ഞാൻ ഉള്ള കാര്യം ഉള്ളത് പോലെ പറയുന്നുവെന്നാണ് സുഹൃത്തുക്കൾ പറയാറുള്ളത്. ഞാൻ ചെയ്യുന്നതിൽ തെറ്റില്ലെന്നും ഇതുപോലെ തുടർന്നാൽ മതിയെന്നും പറയാറുണ്ടെന്നും', ഭീമൻ രഘു പറയുന്നു.


Click it and Unblock the Notifications











