'മല്ലിക സുകുമാരനെ ഞാൻ ബഹുമാനിക്കാൻ കാരണമുണ്ട്, പൃഥ്വിരാജ് അത്ര ഫ്രണ്ട്‌ലി അല്ല'; ദിനേശ് പണിക്കർ പറയുന്നു!
ഇറക്കങ്ങളും കയറ്റങ്ങളുമായി ഇടുങ്ങിയ റോഡ് പോലെയാണ് പലപ്പോഴും സിനിമ. വഴിക്കിരുവശവുമുളള കുഴികളിൽ ചിലർ വീണ് പോകാറുണ്ട്. സിനിമാക്കാർ പോലും പിന്നീടവരെക്കുറിച്ച് ഓർക്കാറില്ല. അങ്ങനെ മറന്ന പോകാമായിരുന്ന ഒരാളാണ് ദിനേശ് പണിക്കർ. നല്ല സിനിമകളുടെ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയ നിർമാതാവ്. അദ്ദേഹവും പലവട്ടം വീണുപോയി. പക്ഷെ അവിടെ നിന്നും പതിയെ തിരിച്ച് കയറി.
ഇന്ന് വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി അഭിനയത്തിൽ സജീവമാണ് ദിനേശ് പണിക്കര്‍. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും അദ്ദേഹം കൈവെച്ചിരുന്നു. അപ്രതീക്ഷിതമായി കൈ പൊള്ളിയതിനെക്കുറിച്ചും അതില്‍ നിന്നും കരകയറിയതിനെക്കുറിച്ചുമെല്ലാം അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു.
യുട്യൂബ് ചാനലിലൂടെയായും അദ്ദേഹം വിശേഷങ്ങള്‍ പങ്കിടാറുണ്ട്. നിർമാതാവായ ദിനേശ് പണിക്കരെക്കാൾ കുടുംബപ്രേക്ഷകർക്ക് പരിചയം സ്വപ്നത്തിലെ പണിക്കര് വക്കീലിനെയും പട്ടുസാരിയിലെ കൊച്ചേട്ടനെയും ഹരിചന്ദനത്തിലെ വെങ്കിടി സ്വാമിയേയുമൊക്കെയാണ്. രസതന്ത്രത്തിൽ ബിരുദം നേടിയ ശേഷം ദിനേഷ് ബിസിനസിലേക്ക് തിരിഞ്ഞു. പിന്നീടാണ് സിനിമാ നിർമാതാവായത്.

പലതും സാമ്പത്തികമായി പരാജയപ്പെട്ടു. കയ്യിലിരുന്ന കാറ് പോലും വിറ്റ് കടം വീട്ടിയ കഥകൾ ദിനേശ് തന്നെ പറയാറുണ്ട്. ഇപ്പോഴിതാ മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ നടി മല്ലിക സുകുമാരനുമായുള്ള ആത്മബന്ധവും സൗഹൃദവും എത്രത്തോളമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദിനേശ് പണിക്കർ. മല്ലിക സുകുമാരനോട് തനിക്കെന്നും ബഹുമാനമാണെന്നാണ് ദിനേശ് പറയുന്നത്.
'ഞാൻ വളരെ ബഹുമാനിക്കുന്ന ഒരു സ്ത്രീയാണ് മല്ലിക സുകുമാരാൻ. സുകുമാരൻറെ ഭാര്യ എന്ന നിലയിലാണ് ഞാൻ അവരെ പരിചയപ്പെടുന്നത്. 1995 ബോക്‌സർ എന്ന് ചിത്രത്തിൽ ചെറിയ ഒരു പ്രശ്നമുണ്ടായിരുന്നു. സുകുമാരനെ ആ സമയത്ത് സിനിമയിൽ നിന്ന് മാറ്റി നിർത്തിയ സമയം ആയിരുന്നു.'
'ആ പ്രശ്നം എന്റെ സിനിമയെ ബാധിച്ചിരുന്നു. ഞാൻ മുൻകൈ എടുത്താണ് ആ പ്രശ്നം പരിഹരിച്ചത്. മലയാള സിനിമയിലെ അതികായനായ മധു സാർ, മമ്മൂട്ടി, മോഹൻലാൽ എന്നിവരൊക്കെ ഇടപെട്ടാണ് അന്ന് അത് പരിഹരിച്ചത്. അന്ന് ആ പ്രശ്നം തീർക്കാൻ വേണ്ടി ചെന്നപ്പോൾ മല്ലിക സുകുമാരൻ കാണിച്ച മര്യാദയും സ്നേഹവും ഇന്നും എനിക്ക് ഓർമയുണ്ട്. അന്ന് സുകുമാരൻ ചേട്ടൻ മാത്രമായിട്ടാണ് പ്രശ്നം പരിഹരിക്കാൻ തീരുമാനിച്ചതെങ്കിൽ അത് തീരില്ലായിരുന്നു.'
'ചേച്ചിയും കൂടി മുൻകൈ എടുത്താണ് അന്ന് പ്രശ്നം പരിഹരിച്ചത്. ആ ഒരു ബഹുമാനം എനിക്ക് ഇന്നും അവരോടുണ്ട്. എന്നേക്കാൾ ഒന്നോ രണ്ടോ വയസിന് മൂത്തതാണവർ. അതുകൊണ്ട് ചേച്ചി എന്നൊരു സ്ഥാനം ഞാൻ പുള്ളിക്കാരിക്ക് കൊടുക്കും. പിന്നെ അവരുടെ കഴിവുകൾ സമ്മതിച്ചുകൊടുത്തെ പറ്റൂ.'

'ഒരു സൂപ്പർ ലേഡി എന്നൊക്കെ പറയാം. കൂടാതെ രണ്ട് സൂപ്പർ സ്റ്റാറുകളുടെ അമ്മയാണവർ ദിനേശ് പണിക്കർ പറയുന്നു. പൃഥ്വിരാജിനെ കുറിച്ചും ഇന്ദ്രജിത്തിനെ കുറിച്ചുമാണ് പിന്നീട് ദിനേശ് സംസാരിച്ചത്. ഇന്ദ്രജിത്തൊരു താരമായില്ലെങ്കിലും നല്ലൊരു നടനാണയാൾ. ഇത്തവണ അമ്മയുടെ മീറ്റിങ്ങിന് ചെന്നപ്പോൾ ഇന്ദ്രജിത്ത് ഉണ്ടായിരുന്നു. വളരെ സ്നേഹത്തോടെ കെട്ടിപ്പിടിക്കുകയും സംസാരിക്കുകയും ചെയ്തു.'
'പൃഥ്വിരാജ് അത്രക്ക് ഫ്രണ്ട്‌ലി അല്ലെങ്കിൽ പോലും അസാധ്യ നടനാണയാൾ. എല്ലാ രീതിയിലും അയാളുടെ കഴിവുകൾ അംഗീകരിക്കണമെന്നും', ദിനേശ് പണിക്കർ പറയുന്നു. മലയാള താരങ്ങളുടെ സംഘടനയായ അമ്മയിലെയും സജീവ പ്രവർത്തകനാണ് ദിനേശ്. നാൽപ്പത് വർഷത്തിലേറെയായി മോഹൻലാലുമായി ദിനേശിന് സൗഹൃദമുണ്ട്.


Click it and Unblock the Notifications