'വിദ്യയെ എന്തിനാണ് ഞാൻ കാണാന്‍ പോയതെന്നറിയാമോ?, നിങ്ങളുടെ സിനിമയിലേത് പോലെയല്ല'; കമൽഹാസനെ കുറിച്ച് അനൂപ്!
പ്രിയാമണിയെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് തിരക്കഥ. പൃഥ്വിരാജ് അവതരിപ്പിക്കുന്ന അക്ബർ എന്ന കഥാപാത്രം ഒരു സിനിമ സംവിധായകനാണ്. അദ്ദേഹത്തിന്റെ ആദ്യ സിനിമ വൻ വിജയമാകുന്നു. രണ്ടാമത്തെ സിനിമ അദ്ദേഹം ഒരു കാലത്തെ താരമായിരുന്ന നായിക മാളവികയുടെ ജീവിതം ആസ്പദമാക്കി ചെയ്യാൻ ഉദ്ദേശിക്കുന്നു.
മാളവികയെ കുറിച്ചുള്ള അന്വേഷണങ്ങളും മാളവികയുടെ ജീവിതവുമാണ് തിരക്കഥ എന്ന സിനിമയിൽ പറയുന്നത്. മാളവിക എന്നാ കഥാപാത്രത്തെ പ്രിയാമണിയാണ് മനോഹരമാക്കിയത്. അജയചന്ദ്രനെന്ന കഥാപാത്രമായി അനൂപ് മേനോനും ചിത്രത്തിൽ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്.
ശ്രീവിദ്യയോടുള്ള ഒരു ആദരം ആയിരുന്നു ഈ സിനിമ എന്നാണ് പിന്നീട് വന്ന റിപ്പോർട്ടുകൾ. ശരത് ഈണം പകർന്ന ഗാനങ്ങളും മികച്ച് നിന്നു. നല്ല അഭിപ്രായം നേടിയ ഈ സിനിമ നിരൂപകപ്രശംസയും നേടിയിരുന്നു. രഞ്ജിത്തിന്റെ മികച്ച ഒരു സിനിമ എന്നാണ് തിരക്കഥയെ സിനിമാ ആസ്വാദകർ വിശേഷിപ്പിക്കാറുള്ളത്. കമൽഹാസനും ശ്രീവിദ്യയും തമ്മിലുണ്ടായിരുന്ന അടുപ്പത്തെ കുറിച്ചെല്ലാം സിനിമയിൽ പേര് പറയാതെ പറയുന്നുണ്ട്.

ഒരു കാലത്ത് തെന്നിന്ത്യയിലെ പ്രണയ ജോഡികളായിരുന്നു കമൽഹാസനും ശ്രീവിദ്യയും. ഇരുവരുടെയും പ്രണയം വിവാഹത്തിന്റെ വക്കിൽ വരെ എത്തിയശേഷം മുടങ്ങുകയായിരുന്നു. അപൂർവ്വരാഗങ്ങൾ എന്ന പ്രണയ സിനിമയിൽ കമൽ ഹാസനും ശ്രീവിദ്യയും ഒന്നിച്ചഭിനയിച്ചതോടെയാണ് ഇരുവരുടെയും പേര് ഗോസിപ്പ് കോളങ്ങളിൽ നിറയാൻ തുടങ്ങിയത്. ഇരുവരും തമ്മിലുള്ള സ്ക്രീൻ കെമിസ്ട്രി തന്നെയാണ് അതിന്റെ കാരണവും.
എന്നാൽ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞതിന് ശേഷമാണ് ഇവർ കൂടുതൽ അടുക്കുന്നത്. ഇരുവരുടെയും സൗഹൃദം പതുക്കെ പ്രണയമായി വളരാൻ തുടങ്ങി. കമൽ ഹാസനേക്കാൾ രണ്ടുവയസിന് മുതിർന്നതായിരുന്നു ശ്രീവിദ്യ. എന്നാൽ ഇവർക്ക് അത് ഒരു പ്രശ്നം ആയിരുന്നില്ല.
പരസ്പ്പരം അകലാൻ കഴിയാത്ത രീതിയിൽ പ്രണയത്തിൽ ആയിരുന്നു. വിവാഹം വരെ എത്തിയ ഇവരുടെ ബന്ധത്തെ രണ്ട് വീട്ടുകാരും ചേർന്ന് എതിർത്തു. പിന്നീട് ഇവർ തമ്മിൽ പൊരുത്തക്കേടുകൾ കൂടി വന്നതോടെ പരസ്പരം പിരിയുകയായിരുന്നു. ശ്രീവിദ്യയുടെ അവസാന നാളുകളിൽ കമൽഹാസൻ ശ്രീവിദ്യയെ ആശുപത്രിയിൽ പോയി സന്ദർശിച്ചത് വലിയ വാർത്തയും ആയിരുന്നു.
ഈ സന്ദർശനത്തെ കുറിച്ചും തിരക്കഥ എന്ന സിനിമയിൽ പറയുന്നുണ്ട്. ഇപ്പോഴിതാ ഒരിക്കൽ കമൽഹാസൻ തന്നെ കണ്ടപ്പോൾ തിരക്കഥ എന്ന സിനിമയെ കുറിച്ച് തന്നോട് പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് നടൻ അനൂപ് മേനോൻ.

കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഒട്ടും പ്രതീക്ഷിക്കാതെ കമൽഹാസനെ കണ്ടതിനെ കുറിച്ചും അദ്ദേഹം ചോദിച്ച ചില ചോദ്യങ്ങളെ കുറിച്ചും അനൂപ് സംസാരിച്ചത്. വിദ്യയെ എന്തിനാണ് താൻ കാണാന്‍ പോയതെന്നറിയാമോയെന്നും അത് തിരക്കഥ സിനിമയിൽ കാണിച്ചതുപോലെയല്ലെന്നും അദ്ദേഹം പറഞ്ഞുവെന്നാണ് അനൂപ് മേനോൻ പറയുന്നത്.
'കുറെ കാലങ്ങള്‍ക്ക് ശേഷം കമല്‍ സാര്‍ അതിനെ പറ്റി എന്നോട് ചോദിച്ചു. ദശാവതാരത്തിന്റെയാണോ വിശ്വരൂപത്തിന്റെയാണോ എന്നറിയില്ല പ്രൊമോഷനായി ഇവിടെ എത്തിയപ്പോള്‍ വളരെ അവിചാരിതമായി അദ്ദേഹം എന്നെ കണ്ടു. അതുപോലെയൊന്നുമല്ല കേട്ടോ എന്ന് എന്നോട് പറഞ്ഞു. ഞാന്‍ വിദ്യയെ എന്തിനാണ് അവസാനം കാണാന്‍ പോയതെന്ന് അറിയാമോ എന്ന് എന്നോട് ചോദിച്ചു.'
'എന്താണ് എനിക്ക് അറിയാന്‍ ആഗ്രഹമുണ്ട് എന്ന് ഞാന്‍ പറഞ്ഞു. അത് പറയണമെങ്കില്‍ ഞാന്‍ കമല്‍ഹാസനല്ലായിരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി', എന്നാണ് അനൂപ് മേനോൻ പറഞ്ഞത്. ചിത്രത്തിൽ നായകനായി അജിത്തിനെയോ മാധവനേയോ കൊണ്ടുവരാനാണ് ഉദ്ദേശിച്ചിരുന്നതെന്നും എന്നാൽ പെട്ടന്ന് സംവിധായകൻ രഞ്ജിത്ത് തന്റെ പേര് നിർദേശിക്കുകയായിരുന്നുവെന്നും അനൂപ് മേനോൻ വെളിപ്പെടുത്തി.


Click it and Unblock the Notifications











