'മോഹൻലാലിന്റെ കാരവാന് വില പറഞ്ഞുവോ..?, അന്ന് ഞാന്‍ കാരവിലേക്ക് കയറുന്നത് അവര്‍ തടഞ്ഞു'; അപ്പാനി ശരത്ത്!
അങ്കമാലി ഡയറീസ് എന്ന സിനിമയിൽ അപ്പാനി രവി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്കും മലയാളി പ്രേക്ഷകരുടെ മനസിലേക്കും കയറിക്കൂടിയ നടനാണ് അപ്പാനി ശരത്ത്. നായകന്‍, പ്രതിനായകന്‍, സഹനടന്‍ തുടങ്ങി ഏത് റോളും തൻ്റെ അഭിനയ മികവ് കൊണ്ട് ശരത്ത് മനോഹരമാക്കും.
മുപ്പത്തിയൊന്നുകാരനായ ശരത്ത് 2017 മുതൽ സിനിമയിലുണ്ട്. ഇതുവരെ നാലോളം തമിഴ് സിനിമകളിലും ഒട്ടനവധി മലയാള സിനിമകളിലും അപ്പാനി ശരത്ത് അഭിനയിച്ചു. ചെക്ക ചിവന്ത വാനം, സണ്ടക്കോഴി 2 എന്നിവയാണ് അപ്പാനി ശരത്ത് അഭിനയിച്ച തമിഴ് സിനിമകൾ.
അങ്കമാലി ഡയറീസിൽ അഭിനയിച്ച ശേഷം അപ്പാനി ശരത്തിന് പിന്നീട് ക്ഷണം വന്നത് വെളിപാടിന്റെ പുസ്തകത്തിലേക്കാണ്. സിനിമയിൽ ചുവടുറപ്പിക്കാൻ തുടങ്ങിയപ്പോൾ മുതൽ പല തരത്തിലുള്ള പരിഹാസങ്ങളും തഴയപ്പെടലുകളും അപ്പാനി ശരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. കഴമ്പില്ലാത്ത നിരവധി ഗോസിപ്പുകൾ ഏറ്റവും കൂടുതൽ കേൾക്കേണ്ടി വന്നിട്ടുള്ള യുവ നടന്മാരിൽ ഒരാളും അപ്പാനി ശരത്താണ്.

ഇപ്പോഴിതാ താൻ സിനിമയിൽ വന്നശേഷം നേരിട്ടിട്ടുള്ള അനുഭവങ്ങളും പരിഹാസങ്ങളും മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് അപ്പാനി ശരത്ത്. കാരവിലേക്ക് വസ്ത്രം മാറാൻ കയറുന്നത് ചിലർ തടഞ്ഞതിന്റെ പേരിൽ കരഞ്ഞുകൊണ്ട് പുറത്ത് നിന്ന് വസ്ത്രം മാറിയെന്നും എന്നാൽ അത് പിന്നീട് വാർത്തയായപ്പോൾ കുറ്റം തന്റെ മേൽ ആയിരുന്നു ചാർത്തിയിരുന്നതെന്നും അപ്പാനി ശരത്ത് പറയുന്നു.
'സിനിമയില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത പല തിരിച്ചടികളും നേരിടേണ്ടി വന്നിട്ടുണ്ട്. ഞാന്‍ മനസില്‍ പോലും വിചാരിക്കാത്ത കാര്യങ്ങള്‍ എനിക്കെതിരെ പല രീതിയില്‍ വാര്‍ത്തയായി വന്നു.'
'സിനിമയില്‍ എത്തി ഒന്ന് സെറ്റായ ശേഷവും ഞാന്‍ വീണ്ടും പരാജയത്തിലേക്ക് പോയി. അതെനിക്ക് വലിയ അടിയായിരുന്നു. എന്റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും അതറിയാം. എനിക്ക് പാളിച്ച പറ്റിയത് എവിടെയാണെന്ന് അറിയില്ല. അങ്കമാലിയൊക്കെ കഴിഞ്ഞ ശേഷം നല്ല സിനിമയേത് മോശം സിനിമയേത് എന്ന് എനിക്ക് തിരിച്ചറിയാനായിരുന്നില്ല.'
'അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് നമ്മളെ വിളിക്കുമ്പോള്‍ പോകും അഭിനയിക്കും. അവിടെയൊക്കെ ചില പണികള്‍ എനിക്ക് കിട്ടി. നല്ല സിനിമകളില്‍ നിന്ന് ഒഴിവാക്കലുകളൊക്കെ ഉണ്ടായി. ഇടക്കാലത്താണ് ഇത്. ഇപ്പോഴത്തെ കാര്യമല്ല. ഇടക്കാലത്ത് സിനിമകളില്‍ നിന്ന് വിളി കുറവായിരുന്നു. ആ സമയത്ത് ചില തമിഴ് സിനിമകളിലൊക്കെ അഭിനയിച്ചു.'

'സിനിമകളില്‍ നിന്ന് മനപൂര്‍വം ഒഴിവാക്കിയ സാഹചര്യങ്ങളുമുണ്ട്. ഒരു തെറ്റും ചെയ്യാതെയാണ് ഇതൊക്കെ. ഞാന്‍ കാരണം ഒരു ഷൂട്ടിനോ മറ്റോ പ്രശ്‌നം ഉണ്ടായിട്ടില്ല. പണ്ട് എന്നെ കുറിച്ച് ഒരു വാര്‍ത്ത വന്നു. അപ്പാനി ശരത്ത് കാരവനില്ലാതെ അഭിനയിക്കില്ലെന്ന്. ഞാന്‍ ലളിതമായ ഒരു കാര്യം പറയാം. തിരുവനന്തപുരം ശംഖുമുഖത്ത് ഒരു സിനിമയുടെ ഷൂട്ട് നടക്കുകയാണ്.'
'ഞാന്‍ റൂമില്‍ നിന്ന് ലൊക്കേഷനിലേക്ക് വന്നു. അന്ന് ഷൂട്ട് കാണാന്‍ എന്റെ കൂടെ പഠിച്ച സുഹൃത്തുക്കളും നാട്ടിലുള്ള കുറച്ച് ബന്ധുക്കളും അവിടെ വന്നിട്ടുണ്ട്. ഞാന്‍ വണ്ടിയില്‍ വന്ന് ഇറങ്ങിയ ശേഷം ഇവരുടെ കൂടെ ഫോട്ടോയെടുത്തു. അതിന് ശേഷം ഞാന്‍ ഡ്രസ് മാറാന്‍ കാരവിലേക്ക് കയറാന്‍ നില്‍ക്കുമ്പോള്‍ അവിടെ നില്‍ക്കുന്ന ആള്‍ എന്നെ തടഞ്ഞു.'
'എന്താണ് ഏട്ടാ കാര്യമെന്ന് ചോദിച്ചപ്പോള്‍ കാരവനില്‍ ഇനി കയറാന്‍ പറ്റില്ലെന്ന് പറഞ്ഞു. 25 ദിവസമായി അതില്‍ കയറി വസ്ത്രം മാറ്റിയ ആളാണ് ഞാന്‍. ഏതാണ് സിനിമയെന്നൊന്നും ഞാന്‍ പറയുന്നില്ല. ആ കോസ്റ്റ്യൂമർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ശംഖുമുഖത്ത് ഒരു ബാത്ത്‌റൂമില്‍ നിന്നാണ് ഞാന്‍ ഡ്രസ് മാറിയത്. ഞാന്‍ അപ്പോള്‍ കരയുന്നുണ്ട്.'
'എന്റെ കൂടെ അന്ന് ഡ്രസ് മാറാന്‍ അങ്കമാലി ഡയറീസിലെ ബിറ്റോ ഡേവിസ് ചേട്ടനൊക്കെയുണ്ട്. എന്നെ കാണാന്‍ സെറ്റില്‍ വന്നവരുള്‍പ്പെടെ എല്ലാവരും ഇത് കണ്ടുനില്‍ക്കുകയാണ്. അതായിരുന്നു സങ്കടം. അല്ലാതെ ടാറിട്ട റോഡില്‍ ചെരിപ്പിടാതെ നാടകം കളിച്ച എനിക്കെന്ത് കാരവന്‍. അനുഭവങ്ങളാണല്ലോ നമ്മളെ മുന്നോട്ട് നയിക്കാന്‍ പ്രേരിപ്പിക്കുന്നത്', അപ്പാനി ശരത്ത് പറഞ്ഞു.
മോഹൻലാലിന്റെ കാരവാന് വില പറഞ്ഞുവെന്ന വാർത്തയിലെ സത്യം എന്താണെന്നും അപ്പാനി ശരത്ത് വിവരിച്ചു. 'അങ്ങനെയൊക്കെ ചിന്തിക്കാൻ പറ്റുമോ. ലാലേട്ടന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കി നിൽക്കുന്നയാളാണ് ഞാൻ.'
'ഞാൻ പറന്ന് നടന്ന് അഭിനയിച്ച സിനിമയാണ് വെളിപാടിന്റെ പുസ്തകം. അത്രയധികം സന്തോഷത്തിലായിരുന്നു. വേഗം നേരെ വെളുത്തിരുന്നെങ്കിൽ ലാലേട്ടനൊപ്പം അഭിനയിക്കാമായിരുന്നു അദ്ദേഹത്തെ കാണാമായിരുന്നു എന്ന് ചിന്തിച്ച് നടന്നിരുന്ന ഞാൻ എങ്ങനെയാണ് അദ്ദേഹത്തിന്റെ കാരവാന് വിലപറയും..? അതൊക്കെ ശുദ്ധ മണ്ടത്തരമാണെന്നും', അപ്പാനി ശരത്ത് പറയുന്നു.


Click it and Unblock the Notifications











