'കോളുകൾ വന്നപ്പോഴാണ് നോക്കിയത്, അശോകും ഒന്നും പറഞ്ഞിരുന്നില്ല, എന്റെ ഭാര്യ ലോക സുന്ദരിയാണ്'; അശോകും കീർത്തിയും
അടുത്തിടെ വിവാഹതിരായ താരദമ്പതികളാണ് യുവതാരങ്ങളായ അശോക് സെൽവനും കീർത്തി പാണ്ഡ്യനും. തിരുനെൽവേലിയിൽ വളരെ വ്യത്യസ്തമായാണ് ഇരുവരുടെയും വിവാഹം നടന്നത്. പക്ക തമിഴ് സ്റ്റൈൽ വിവാഹമായിരുന്നു ഇരുവരുടേതും.
അശോകും കീർത്തിയും പ്രണയത്തിലാണെന്ന ചെറിയ ഗോസിപ്പുകൾ പ്രചരിച്ചുവെന്നല്ലാതെ ഇരുവരും വിവാഹത്തെ കുറിച്ചൊന്നും സോഷ്യൽമീഡിയയിൽ കൊട്ടിഘോഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പെട്ടെന്നൊരു ദിവസം ഇരുവരുടെയും വിവാഹ ഫോട്ടോകൾ പ്രത്യക്ഷപ്പെട്ടത് ആരാധകരിലും അമ്പരപ്പുണ്ടാക്കി. ഒരു വിവാഹ ഫോട്ടോ പ്രത്യക്ഷപ്പെട്ടപ്പോൾ അതിനെ കുത്തി കീറി പോസ്റ്റുമാർട്ടം ചെയ്ത് വിമർശിക്കുന്നവരുടെ എണ്ണം സോഷ്യൽമീഡിയയിൽ വളരെ കൂടുതലാണ്.
അശോക്-കീർത്തി വിവാഹ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടപ്പോൾ കീർത്തിയുടെ നിറത്തെയും സൗന്ദര്യത്തെയും പരിഹസിച്ചായിരുന്നു കമന്റുകൾ ഏറെയും. അശോകിന് ഇതിലും നല്ല പെൺകുട്ടിയെ ഭാര്യയായി കിട്ടുമെന്നുള്ള കമന്റുകളായിരുന്നു ഏറെയും. പത്ത് വർഷത്തോളം നീണ്ട സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് അശോകും കീർത്തിയും വിവാഹിതരായത്.

ഇക്കാര്യം ആരാധകർ അറിഞ്ഞത് ഇരുവരും സിനിമാ വികടന് നൽകിയ അഭിമുഖം വൈറലായപ്പോഴാണ്. ഇപ്പോഴിതാ അഭിമുഖത്തിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങിയിരിക്കുകയാണ്. തങ്ങൾ എന്തുകൊണ്ടാണ് വ്യത്യസ്തമായ രീതിയിൽ വിവാഹ ചടങ്ങുകൾ നടത്തിയതെന്നും കീർത്തിയെ പരിഹസിച്ച് വന്ന കമന്റുകളെ കുറിച്ചുമെല്ലാം ഇരുവരും അഭിമുഖത്തിൽ സംസാരിച്ചു.
തമിഴ് കൾച്ചർ എപ്പോഴും ജീവിതത്തോട് ചേർത്ത് നിർത്തിയിരുന്ന ആളായിരുന്നു താനെന്നും അതുകൊണ്ടാണ് തമിഴ് മുറ പ്രകാരം വിവാഹം നടത്തിയതെന്നും അശോക് സെൽവൻ പറഞ്ഞു. മണ്ഡപത്തിലല്ല കീർത്തിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വയലിലാണ് വിവാഹവേദി ഒരുക്കിയത്.
അതിനുള്ള ഒരുക്കങ്ങൾ അഞ്ച് മാസം മുമ്പ് തന്നെ അശോക് സെൽവനും കീർത്തിയും ആരംഭിച്ചിരുന്നു. 'വിവാഹം പക്ക തമിഴ് മുറ പ്രകാരം ആയിരിക്കണം എന്നത് അശോകിന്റെ ആഗ്രഹമായിരുന്നു. അതിന് വളരെ വ്യത്യസ്തമായ ഒരു ഡെസ്റ്റിനേഷന്‍ വേണം. മണ്ഡപം വേണ്ടെന്നും തീരുമാനിച്ചിരുന്നു. മുറപ്രകാരം പെണ്ണിന്റെ വീട്ടില്‍ വെച്ചാണ് കല്യാണം നടക്കേണ്ടത്.'
'അതുകൊണ്ട് കീര്‍ത്തിയുടെ നാട്ടില്‍ അവരുടെ കൃഷിയിടത്ത് തന്നെയാവാം വിവാഹമെന്ന് തീരുമാനിച്ചത്. വിവാഹത്തിന്റെ അക്കൗണ്ട് സെക്ഷന്‍ അടക്കം എല്ലാ കാര്യങ്ങളും നോക്കിയത് ഞങ്ങള്‍ രണ്ടുപേരും തന്നെയാണെന്ന് കീര്‍ത്തി പറയുന്നു. അച്ഛന് കൃഷിയിൽ വലിയ താല്‌പര്യമാണ്. കല്യാണത്തിന് വയലിന് നടുവില്‍ ഒരു സ്‌പോട്ട് വേണമെന്ന് പറഞ്ഞപ്പോള്‍ ചെമ്മണ്ണ് പാകി അതിന് പറ്റിയ ഇടം അറേഞ്ച് ചെയ്തു.'

'അഞ്ച് മാസത്തെ സമയം ഒരുക്കങ്ങൾക്കായി കിട്ടിയിരുന്നു. വിവാഹവേദിയോട് ചേർന്ന് സൂര്യകാന്തി ചെടി നട്ടുവളര്‍ത്താനും സാധിച്ചു. ചുറ്റിലും വാഴ വേണമെന്ന ആഗ്രഹവും നടന്നു. വേപ്പിന്‍ മരത്തിന് കീഴില്‍ സൂര്യകാന്തി തോട്ടത്തിനും വാഴത്തോട്ടത്തിനും നടുവില്‍ വെച്ചായിരുന്നു വിവാഹം. വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം അത് വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു.'
'വിവാഹദിവസം പ്രകൃതി ഞങ്ങള്‍ക്ക് വളരെ അനുകൂലമായി നിന്നു. പ്രപ്പോസ് ചെയ്ത നാളുമുതല്‍ പ്രകൃതിയുടെ സ്‌നേഹം ഞങ്ങള്‍ അനുഭവിയ്ക്കുന്നുണ്ട്. ഒരു ഷെഡ്ഡ് പോലും ഇല്ലാതെയാണ് കല്യാണ മണ്ഡപം ഒരുക്കിയത്. വെയിലോ മഴയോ ഉണ്ടായില്ല. കാറ്റും അനുകൂലമായിരുന്നു. പത്ത് വര്‍ഷം മുമ്പ് ഞങ്ങള്‍ പരിചയപ്പെട്ട കാലത്ത് എപ്പോഴോ എന്റെ മനസില്‍ ഞങ്ങള്‍ ഇതേ വേഷത്തില്‍ വിവാഹം ചെയ്യുന്ന ഒരു ദൃശ്യം എന്റെ ഇന്റ്യൂഷനില്‍ വന്നിരുന്നു.'
'ആ നിമിഷം യാഥാര്‍ത്ഥമായപ്പോള്‍ ഞാന്‍ ഇമോഷണലായിപ്പോയി', കീർത്തിയും അശോക് സെൽവനും പറയുന്നു. അഭിനയത്തില്‍ നിന്ന് ബ്രേക്ക് എടുത്ത കീർത്തിയുടെ അച്ഛൻ അരുണ്‍ പാണ്ഡ്യന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൃഷിയും കന്നുകാലി വളർത്തുമാണ് ചെയ്യുന്നത്. നെഗറ്റീവ് കമന്റുകളെ കുറിച്ചും ഇരുവരും പ്രതികരിച്ചു. 'വിവാഹ ഫോട്ടോ പുറത്ത് വന്നതിന് ശേഷം ഒരുപാട് നെഗറ്റീവ് കമന്റുകള്‍ വന്ന കാര്യം എനിക്കറിയില്ലായിരുന്നു.'
'നീ ഓക്കെയാണോയെന്ന് ചോദിച്ച് ചില കോളുകള്‍ വന്നപ്പോഴാണ് കമന്റ് നോക്കിയത്. അശോകും എന്നോടൊന്നും പറഞ്ഞില്ല. പക്ഷെ കമന്റ് വായിച്ചപ്പോള്‍ എനിക്ക് അത് എഴുതിയവരോട് സഹതാപമാണ് തോന്നിയത്. എന്റെ നിറത്തെയും ലുക്കിനെയും വിമര്‍ശിച്ചുവന്നവര്‍ക്ക് കുറേ യൂത്ത് നല്‍കിയ മറുപടി എന്നെ അത്ഭുതപ്പെടുത്തി. എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവരെയാണ് ഞാന്‍ കണ്ടത്.'
'എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന യുവാക്കൾ ആ നെഗറ്റീവ് കമന്റ് എഴുതിയ ആളുകളെ വിമര്‍ശിക്കുന്നത് കണ്ടപ്പോള്‍ അവര്‍ക്ക് അത് താങ്ങാനുള്ള ശക്തിയുണ്ടാവണേയെന്ന് പ്രാർത്ഥിച്ചുവെന്നാണ്', കീർത്തി പറഞ്ഞത്. അശോക് സെൽവനും നെഗറ്റീവ് കമന്റുകളെ കുറിച്ച് സംസാരിച്ചു. 'എന്നെ സംബന്ധിച്ച് നിറം സൗന്ദര്യത്തിന്റെ മാനദണ്ഡമല്ല. നിറത്തിന്റെ പേരില്‍ സിനിമയില്‍ കാണിക്കുന്ന വിവേചനങ്ങള്‍ക്ക് പോലും ഞാന്‍ എതിരാണ്. എന്നെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്ണ് എന്റെ ഭാര്യ തന്നെയാണെന്നാണ്', അശോക് സെല്‍വൻ പറഞ്ഞത്.


Click it and Unblock the Notifications











