'മമ്മൂക്ക ഷൂട്ടിനിടെ എന്നോട് ഭയങ്കരമായി ദേഷ്യപ്പെട്ടു, കണ്ണുകളൊക്കെ നിറഞ്ഞൊഴുകി, ഞാൻ പേടിച്ചുപോയി'; ആസിഫ് അലി!
മലയാളത്തിലെ മുൻനിര നടന്മാരിൽ ഒരാളാണ് ആസിഫ് അലി. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഒരു സിനിമാ പശ്ചാത്തലവും ഇല്ലാത്ത കുടുംബത്തിൽ നിന്ന് സ്വപ്രയത്നത്തിലൂടെ ഈ നിലയിൽ എത്തിയ താരമാണ് ആസിഫ് അലി.
ഓരോ സിനിമ കഴിയുന്തോറും ആസിഫ് അലിയുടെ ആരാധകരുടെ എണ്ണം വർധിക്കുകയാണ്. താരത്തിന്റെ കണ്ണുകൾ പോലും മലയാളത്തിലെ സിനിമാ പ്രേമികൾക്ക് പരിചിതമായിരിക്കുന്നു. അതുകൊണ്ട് തന്നെയാണ് റോഷാക്കിൽ മുഖം ഇല്ലാതെ കണ്ണുകൾ മാത്രം വെച്ച് അഭിനയിച്ചിട്ടും ആസിഫ് അലിയെ ആരാധകർ കണ്ടെത്തി പ്രശംസിച്ചത്.
തന്റെ കണ്ണുകൾ പോലും ആരാധകരുടെ മനസിൽ പതിഞ്ഞുപോയി എന്നുള്ള കാര്യം ആസിഫ് അലിക്കും അറിയില്ലായിരുന്നു. റോഷാക്കിന് ശേഷമാണ് തനിക്ക് എത്രത്തോളം സ്വീകാര്യതയുണ്ടെന്ന് ആസിഫ് അലി തിരിച്ചറിഞ്ഞത്. റോഷാക്കിലെ ആസിഫ് അലിയുടെ പ്രകടനത്തിന് പ്രതിഫലമായി ചിത്രത്തിലെ നായക വേഷം ചെയ്ത മെഗാസ്റ്റാർ മമ്മൂട്ടി നൽകിയത് റോളക്സ് വാച്ചാണ്.

റോഷാക്കിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കവെയാണ് ആ സമ്മാനം അപ്രതീക്ഷിതമായി നടന് മമ്മൂട്ടി സമ്മാനിച്ചത്. ആസിഫ് അഭിനയിച്ചത് കണ്ണുകളിലൂടെയാണെന്നും ഒരു നടന്റെ ഏറ്റവും എക്‌സ്പ്രസീവായ ഭാഗം കണ്ണുകളാണെന്നും മമ്മൂട്ടി അന്ന് സമ്മാനം നൽകിയശേഷം താരത്തെ പ്രശംസിച്ച് പറഞ്ഞത്.
മമ്മൂട്ടിയുമായും കുടുംബവുമായും അടുത്ത സൗഹൃദമുള്ള യുവതാരങ്ങളിൽ ഒരാളാണ് ആസിഫ് അലി. അദ്ദേഹത്തിന്റെ വാഹനം പോലും ആസിഫിന് ഓടിക്കാനായി കൊടുക്കാറുണ്ട്. എന്നാൽ ഒരു ദിവസം സെറ്റിൽ വെച്ച് മമ്മൂട്ടി തന്നോട് ദേഷ്യപ്പെട്ടതിനെ കുറിച്ചും താൻ കരഞ്ഞതിനെ കുറിച്ചും വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ആസിഫ്.
ഐ ആം വിത്ത് ധന്യ വർമ എന്ന ചാറ്റ് ഷോയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ആസിഫ് അലി അനുഭവം വിവരിച്ചത്. 'ദേഷ്യം വന്നാലും സങ്കടം വന്നാലും പ്രകടിപ്പിക്കുന്ന ഒരാളാണ് ഞാൻ. അത് മറ്റുള്ള ആളുകൾ എന്ത് ചിന്തിക്കും എന്നോർത്തിട്ട് അത് ചെയ്യാതിരിക്കുന്ന ആളല്ല. അങ്ങനെ ഇമോഷൻസ് പ്രകടിപ്പിക്കുന്ന ഒരാളെ കണ്ടിട്ടുള്ളത് മമ്മൂക്കയെയാണ്.'
'ഒരു ഷൂട്ടിന്റെ ഇടക്ക് മമ്മൂക്ക എന്നോട് ദേഷ്യപ്പെട്ടു. സംഭവം എന്താണെന്ന് ഞാൻ പറയുന്നില്ല. പക്ഷെ എന്നോട് ഭയങ്കരമായി ദേഷ്യപ്പെട്ടു. അന്ന് വരെ മമ്മൂക്ക കൊണ്ട് വരുന്ന ഭക്ഷണം കഴിച്ചും മമ്മൂക്കയുടെ വണ്ടി ഓടിച്ചും അത്രയും സ്വാതന്ത്ര്യം ഉണ്ടായിരുന്നതുമാണ്. എന്നാൽ പെട്ടെന്ന് എന്റെ ഒരു മണ്ടത്തരം കാരണമാണ് എനിക്ക് ചീത്ത കേട്ടത്.'

'മമ്മൂക്ക ചീത്ത പറഞ്ഞതിന്റെ സങ്കടത്തിൽ എന്റെ കണ്ണുകളൊക്കെ നിറഞ്ഞൊഴുകുകയാണ്. സെറ്റ് മുഴുവൻ എന്നെയാണ് നോക്കുന്നത്. ഞാൻ ഏങ്ങലടിച്ച് കരയുകയാണ്. സത്യത്തിൽ ഞാൻ പേടിച്ചു പോയി. അതോടെ ബ്രേക്കായി മമ്മൂക്ക പോയി. ഞാൻ മമ്മൂക്കയുടെ അടുത്ത് പോകാതെ പുറത്തിരുന്ന് കഴിച്ചു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ മമ്മൂക്ക വന്നു. ഡോർ ഒക്കെ തുറന്നിട്ട് അവൻ എവിടെ എന്ന് ചോദിച്ചു. എന്താ കഴിക്കാൻ വരാതിരുന്നേ... ഞാൻ ചീത്ത പറഞ്ഞതുകൊണ്ടാണോ എന്ന് ചോദിച്ചു. ഞാൻ മിണ്ടാതെ നിൽക്കുകയാണ്.'
'എനിക്ക് നിന്നെ ചീത്ത പറയാൻ ആകില്ലേ..? ഇതിനി ജീവിതകാലം മുഴുവൻ മനസിൽ വെച്ചുകൊണ്ട് നടക്കാൻ ആണോ ഉദ്ദേശ്യം എന്ന് ചോദിച്ചു. അത്രയും ജെനുവിനായ ആളാണ് അദ്ദേഹം. അക്കാര്യം എന്നെ അത്രയും ഇൻഫ്ലുവെൻസ് ചെയ്തിട്ടുണ്ട്. അതേപോലെ തന്നെയാണ് ഞാൻ. എല്ലാവിധ ഇമോഷൻസും ഞാൻ പ്രകടിപ്പിക്കും. അത് ഓരോ ആളുകളുടെ ഐഡന്റിറ്റിയാണെന്നും', ആസിഫ് അലി പറഞ്ഞു. 2018ആണ് ആസിഫ് അലി അഭിനയിച്ച് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സിനിമ.


Click it and Unblock the Notifications











