'എന്റെ മുഖത്ത് നോക്കി കാര്യങ്ങൾ പറയാനുള്ള പേടി അവനുണ്ട്, ഫ്രണ്ട്ഷിപ്പിലേക്ക് വരാനുള്ള സ്പേസ് കൊടുത്തിട്ടില്ല'
ഏറ്റവും ജനപ്രിയനായ നായക നടന്മാരിൽ ഒരാളാണ് ആസിഫ് അലി. ആഗ്രഹിച്ച് മോഹിച്ച് സിനിമയിലെത്തിയ താരത്തെ അഭിനയം കണ്ട് മാത്രം മലയാളികൾ ഇഷ്ടപ്പെട്ട് തുടങ്ങിയതല്ല. താരത്തിന്റെ സ്വഭാവ സവിശേഷതകളും അതിനൊരു കാരണമായിട്ടുണ്ട്. തുടരെ തുടരെ ഹിറ്റുകൾ നൽകുന്ന നടനല്ലെങ്കിലും അഭിനയിക്കാനുള്ള ആസിഫിന്റെ കഴിവ് എന്നും സിനിമാപ്രേമികളെ അത്ഭുതപ്പെടുത്താറുണ്ട്. അടുത്തിടെ രമേഷ് നാരായണനെന്ന സംഗീത സംവിധായകൻ പൊതു ചടങ്ങിൽ വെച്ച് അപമാനിച്ചിട്ടും എതിർത്ത് പറയുകയോ മോശമായി പെരുമാറുകയോ ചെയ്യാതെ എല്ലാം ചെറു പുഞ്ചിരികൊണ്ട് ഇല്ലാതാക്കുകയാണ് ആസിഫ് ചെയ്തത്.
ആ സംഭവം വലിയ രീതിയിൽ മലയാളികൾ ചർച്ച ചെയ്ത വിഷയവുമാണ്. മലയാളത്തിലെ താരമൂല്യമുള്ള നടന്മാരിൽ ഒരാളാണെങ്കിൽ കൂടിയും എളിമയും വിനയവും ആസിഫിന് കൈമോശം വന്നിട്ടില്ല.

ചെറുപ്പം മുതൽ സിനിമകൾ കണ്ട് തന്നെയാണ് അഭിനയമോഹം താരത്തിന്റെ ഉള്ളിൽ മുളച്ചത്. വളർന്നപ്പോൾ അതിനുള്ള വഴികൾ അന്വേഷിച്ച് ഇറങ്ങി. ബിരുദത്തിന് പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് തന്നെ പരസ്യങ്ങളിലെ മോഡലായും വീഡിയോ ജോക്കിയായും ആസിഫ് ജോലി ചെയ്തിരുന്നു. ഇതിനിടയിൽ ഹിമമഴയിൽ എന്ന ആൽബത്തിലെ ആസിഫലി അഭിനയിച്ച ആദ്യമായി എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതോടെ പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലെ സണ്ണി ഇമട്ടി എന്ന വില്ലൻ കഥാപാത്രം ആസിഫ് അലിയെ തേടിയെത്തി. അങ്ങനെയാണ് മലയാള സിനിമയിലേക്ക് അരങ്ങേറുന്നത്. അമ്പതോളം സിനിമകൾ ചെയ്ത് കഴിഞ്ഞ ആസിഫിന്റെ പാത പിന്തുടർന്ന് സഹോദരൻ അഷ്കർ അലിയും അഭിനയത്തിലേക്ക് എത്തിയിരുന്നു.
പഠനത്തിനുശേഷം ചെന്നൈയിൽ സിനിമ സംവിധാന സഹായിയായി പ്രവർത്തിച്ചശേഷമാണ് അഷ്കർ അഭിനയിത്തിലേത്ത് എത്തിയത്. ഷൈജു അന്തിക്കാടിന്റെ സംവിധാനത്തിൽ എത്തിയ ഹണി ബീ 2.5ലെ നായക കഥാപാത്രത്തിലൂടെയായിരുന്നു അഷ്കറിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. പക്ഷെ സിനിമ വേണ്ടത്ര ശ്രദ്ധനേടിയില്ല. ലിജോ മോൾ ആയിരുന്നു നായിക.
ഹണി ബീ 2.5നുശേഷം ചെമ്പരത്തിപ്പൂ, ജീം ബൂം ബാ, കാമുകി തുടങ്ങിയ സിനിമകളിലും അഷ്കർ അഭിനയിച്ചുവെങ്കിലും ഒന്നും വലിയ വിജയമായില്ല. ഇപ്പോഴിതാ സഹോദരനുമായുള്ള ബോണ്ടിങിനെ കുറിച്ച് മുമ്പൊരിക്കൽ വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആസിഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
തന്റെ മുഖത്ത് നോക്കി കാര്യങ്ങൾ പറയാനുള്ള പേടി അനിയൻ അഷ്കറിന് ഇപ്പോഴുമുണ്ടെന്നും ഫ്രണ്ട്ഷിപ്പിലേക്ക് വരാനുള്ള സ്പേസ് സഹോദരന് താൻ കൊടുത്തിട്ടില്ലെന്നുമാണ് ആസിഫ് പറഞ്ഞത്.

അനിയൻ അനിയനാണ്. അനിയനെ എപ്പോഴും അനിയനെ കാണുന്നത് പോലെയാണ് കാണുന്നത്. അത് ഫ്രണ്ട്ഷിപ്പിലേക്ക് വരാനുള്ള സ്പേസ് കൊടുത്തിട്ടില്ല ഇതുവരെയും. അനിയന്മാരെ എപ്പോഴും പേടിപ്പിച്ച് നിർത്തുകയല്ലേ നമ്മൾ ചെയ്യാറുള്ളത്. അത് തന്നെയാണ് ഞാനും ചെയ്യാറുള്ളത്. ഇപ്പോഴും എന്റെ അടുത്ത് മുഖത്ത് നോക്കി കാര്യങ്ങൾ പറയാനുള്ള ഒരു പേടി അവനുണ്ടെന്ന് ആസിഫ് അലി പറയുന്നു.
ഇപ്പോഴും ഇക്കയുടെ റൂമിന്റെ ഡോർ തുറക്കുന്ന സൗണ്ട് കേട്ടാൽ ഞാൻ സൈലന്റാകും. വഴക്കോ ചീത്തയോ ഒന്നും പുള്ളി പറയില്ല. പക്ഷെ പുള്ളിയുടെ ഒരു നോട്ടം മതി ഞാൻ നിൽക്കുന്നിടത്ത് നിൽക്കുമെന്നാണ് ചേട്ടനെ കുറിച്ച് ഒരിക്കൽ സംസാരിക്കവെ അഷ്കർ അലി പറഞ്ഞത്. അഷ്കറിന്റെ സോഷ്യൽമീഡിയ പേജ് മുഴുവൻ നിറഞ്ഞ് നിൽക്കുന്നത് ചേട്ടന്റെ കുടുംബമാണ്.
ആസിഫ് അലിക്കുള്ളതുപോലെ തന്നെ വലിയൊരു സുഹൃത്ത് വലയമുള്ള വ്യക്തിയാണ് അഷ്കറും. ആസിഫിന്റെ സുഹൃത്തുക്കളും അഷ്കറിന് പ്രിയപ്പെട്ടവരാണ്. അതേസമയം ലെവൽ ക്രോസാണ് ആസിഫ് അലിയുടെ ഏറ്റവും പുതിയ റിലീസ്. അമല പോൾ നായികയായ സിനിമ സമ്മിശ്ര പ്രതികരണമാണ് നേടുന്നത്.


Click it and Unblock the Notifications











