'സമ സംസാരിക്കുന്നത് ജര്‍മന്‍ ഭാഷ പോലെയാണ് എന്റെ ഉമ്മ കേട്ടിരുന്നത്'; അനുഭവം പങ്കുവെച്ച് നടൻ ആസിഫ് അലി!
സിനിമാ ബാഗ്രൗണ്ട് ഇല്ലാത്ത കുടുംബത്തിൽ നിന്നും വന്ന് മലയാള സിനിമയിലെ യുവനടന്മാരിൽ മുൻ നിരയിൽ എത്തിയ നടനാണ് ആസിഫ് അലി. തുടരെ തുടരെ ഹിറ്റുകൾ നൽകിയില്ലെങ്കിലും ആസിഫ് അലി സിനിമകൾക്ക് പ്രേക്ഷകർ ഉണ്ടാകാറുണ്ട്.
അടുത്തിടെ തിയേറ്ററുകളിലെത്തിയ ആസിഫ് അലിയുടെ കാസർഗോൾഡിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. കഥയും മാസും ആക്ഷനും അടക്കം എല്ലാം ഒത്തിണങ്ങിയ പെർഫെക്റ്റ് എന്റർടൈനർ എന്നാണ് ആസിഫ് അലിയുടെ കാസർഗോൾഡിനെ ആരാധകർ വിശേഷിപ്പിച്ചത്.
സിനിമയുടെ പ്രധാന വിഷയം സ്വർണ കടത്താണ്. സ്വർണക്കടത്ത് പ്രമേയമായ തങ്കം ഉൾപ്പെടെ ഉള്ള സിനിമകൾ ഇവിടെ ഇറങ്ങിയിട്ടുണ്ടെങ്കിലും യഥാർത്ഥ സംഭവങ്ങൾ ആസ്പദമാക്കി ഒരുക്കിയ സിനിമയെന്ന നിലയിലും ത്രില്ലിങായി കഥ പറഞ്ഞിരിക്കുന്നു എന്നതും കാസർഗോൾഡിനെ കൂടുതൽ മികച്ചതാക്കി. ആസിഫ് അലിക്ക് പുറമെ വിനായകൻ, സണ്ണി വെയ്ൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്.

ഇപ്പോഴിതാ കാസർഗോഡ് ജില്ലക്കാരുടെ ഭാഷയെ കുറിച്ചും കണ്ണൂരുകാരിയായ സമയെ വിവാഹം ചെയ്തശേഷം മലബാർ ഭാഷകൊണ്ട് താനും കുടുംബവും ബുദ്ധിമുട്ടിയതിനെ കുറിച്ചും ആസിഫ് അലി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
തന്റെ ഭാര്യ സമ സംസാരിക്കുന്നത് ജര്‍മന്‍ ഭാഷ പോലെയാണ് തന്റെ ഉമ്മ കേട്ടിരുന്നതെന്നാണ് ആസിഫ് അലി പറയുന്നത്. 'അധികം പറഞ്ഞുകേൾക്കാത്ത നാടാണ് ഉത്തരമലബാർ. അവിടുത്തെ കഥയ്ക്ക് ഫ്രഷ്നെസുണ്ട്. പണ്ടൊക്കെ ആ നാട്ടിലെ ഭാഷ പോലും മനസിലാവില്ലായിരുന്നു.'
'ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ കേട്ടും പറഞ്ഞും ഭാഷയുടെ അന്തരം കുറഞ്ഞിട്ടുണ്ട്. കണ്ണൂരാണ് എന്റെ ഭാര്യ സമയുടെ വീട്. കല്യാണം കഴിഞ്ഞയിടയ്ക്ക് അവൾ സംസാരിക്കുന്നത് ജർമൻ ഭാഷ കേൾക്കുന്നപോലെയാണ് എന്റെ ഉമ്മ കേട്ടിരുന്നത്.'
'കക്ഷി അമ്മിണിപ്പിള്ളയിൽ ഭാര്യയെ എന്റണേ... എന്ന് വിളിക്കുന്നുണ്ട്. എന്റെ ഇണയേ എന്നാണ് അർഥം എന്നാണ് ഞാൻ മനസിലാക്കിയത്. അത് ലേശം കാവ്യാത്മകമല്ലേ എന്ന് സംശയിച്ചപ്പോളാണ് എന്റെ മച്ച എന്നൊക്കെയാണ് ഏകദേശ അർഥമെന്ന് എനിക്ക് മനസിലായത്', എന്നാണ് ഭാര്യയുടെ ഭാഷ കാരണം ചുറ്റി പോയതിനെ കുറിച്ച് സംസാരിച്ച് ആസിഫ് അലി പറഞ്ഞത്.

അടുത്തിടെ പുറത്തിറങ്ങിയ ആസിഫ് അലി കൊത്ത് എന്ന സിനിമയും മലബാർ പശ്ചാത്തലമാക്കി ഒരുങ്ങിയ സിനിമയായിരുന്നു. ഏത് ജില്ലയിലെ ഭാഷയും അനായാസമായി കൈകാര്യം ചെയ്യാൻ കഴിവുള്ള നടനാണ് ആസിഫ് അലി. അതുകൊണ്ട് തന്നെ ആസിഫ് ഡയലോഗുകൾ പറയുമ്പോൾ ആരാധകർക്ക് കൃത്രിമത്വം തോന്നാറില്ല.
2013ലായിരുന്നു സമയുമായുള്ള ആസിഫിന്റെ വിവാഹം നടന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് മക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ പത്താം വിവാഹ വാർഷികം ഇരുവരും ആഘോഷിച്ചിരുന്നു. വീണ്ടും ഒരു വിവാഹ ചടങ്ങ് നടന്ന തരത്തിലായിരുന്നു പത്താം വിവാഹ വാർഷികം. 'എന്റെ വീട്ടുകാർ പറയുന്ന ഓരോ ഇമോഷണൽ സ്‌പീച്ചിലും സമയുണ്ട്.'
'ഞങ്ങളുടെ കുടുംബത്തെ ഒരുമിച്ച് നിർത്തുന്ന മാഗ്നെറ്റെന്ന് പറയുന്നത് സമയാണ്. അത്രയും ബ്ലെസ്ഡാണ് ഞാൻ അക്കാര്യത്തിൽ. എനിക്ക് ഒരു ഷോൾഡറാണ് സമ. ഒരു പ്രത്യേക കെയറാണ് അവൾ എനിക്ക്. സമയുടെ കോളജ് പഠനം രണ്ടാം വർഷം ആയപ്പോഴേക്കും ഞങ്ങളുടെ കല്യാണമായി. അതിനുശേഷം ഞങ്ങൾ ഒരുമിച്ചാണ് വളരുന്നത്.'
'എന്റെ സുഹൃത്തെന്നോ സമയുടെ സുഹൃത്തെന്നോ ഇല്ല. ഞങ്ങളുടെ സുഹൃത്തുക്കളാണ്. ഒറ്റയ്ക്ക് പുറത്ത് പോയാൽ എന്ത് ചെയ്യുമെന്ന് സമ എന്നോട് ചോദിക്കും. അത്രയും ഞാൻ അവളിൽ ഡിപ്പെൻഡാണെന്നാണ്', ഭാര്യയെ കുറിച്ച് സംസാരിക്കവെ മുമ്പൊരിക്കൽ ആസിഫ് അലി പറഞ്ഞത്.


Click it and Unblock the Notifications