'അവർക്ക് എന്നോടുള്ള പരിഭവം മാറിയതും പലരേയും തിരിച്ച് കിട്ടിയതും ലാൽ സാറുമായുള്ള വിവാദം ഉണ്ടായതോടെയാണ്'
ഋതുവിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ആസിഫ് അലി ഇന്ന് മുൻനിര നായകന്മാരുടെ നിരയിലേക്ക് ഉയർന്ന് കഴിഞ്ഞിരിക്കുന്നു. ഒരിടവേളയ്ക്കുശേഷം അടുപ്പിച്ച് നിരവധി ഹിറ്റുകളുടെ ഭാഗമാകാൻ നടന് സാധിക്കുന്നുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ റിലീസായ കിഷ്‍കിന്ധാ കാണ്ഡം തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ആസിഫ് അലി മലയാള സിനിമയിൽ ചുവടുറപ്പിച്ച് തുടങ്ങിയ സമയത്ത് നടൻ മോഹൻലാലിന്റെ ഫോൺ കോൾ എടുക്കാതിരുന്നത് വിവാദമായിരുന്നു. സെലിബ്രിറ്റി ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനായാണ് ആസിഫിനെ മോഹൻലാൽ വിളിച്ചത്.
എന്നാൽ ഫോൺ നടൻ അറ്റന്റ് ചെയ്തില്ല. ഇപ്പോഴിതാ അന്ന് ആ വിവാദമുണ്ടായതുകൊണ്ട് സംഭവിച്ച ചില ഗുണങ്ങൾ ആസിഫ് ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ പുതിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. നഷ്ടപ്പെട്ട പല കൂട്ടുകാരെയും തിരിച്ച് കിട്ടിയെന്നാണ് ആസിഫ് പറഞ്ഞത്. ഫോണെടുക്കാത്ത എന്റെ സ്വഭാവം എനിക്ക് ഇഷ്ടമാണ്.

എല്ലാവരും എന്നെ കുറ്റം പറയാറുണ്ട്. ഫോൺ കൃത്യമായി എടുക്കാത്തതുകൊണ്ട് പല പ്രശ്നങ്ങളുമുണ്ട്. പല സ്ഥലത്തും എത്താൻ പറ്റാത്തതും പല സ്ഥലങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ടതുമെല്ലാം അതിന്റെ ഭാഗമായി ഉണ്ടായിട്ടുണ്ട്. എന്റെ ആദ്യത്തെ വിവാദം വരുന്നതും ഫോൺ എടുക്കാത്തതിന്റെ പേരിലായിരുന്നു. എങ്കിലും എന്റെ സ്പേസ് ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്. അത് എന്റെ നല്ല ശീലമാണ്. ഞാൻ എവിടെയാണോ അവിടെയാണ് ഞാൻ.
ഫോണിൽ യുട്യൂബൊക്കെ ഞാൻ കാണാറുണ്ട്. ഞാൻ പറയുന്നത് ആരെങ്കിലും വിളിച്ചാൽ ഉടനെ ഞാൻ എടുക്കണമെന്നില്ലെന്നാണ്. കാരണം ഞാൻ ഫ്രീയാണെങ്കിൽ മാത്രമെ ഞാൻ ഫോൺ എടുക്കു. അതാണ് എന്റെ ബേസിക്ക് റൂൾ. ഞാൻ അവൈലബിൾ ആയിരിക്കില്ല. എനിക്ക് ആവശ്യമുള്ളപ്പോൾ വിളിക്കാനുള്ളതാണ് എന്റെ ഫോൺ.
ഞാൻ ഇന്റസ്ട്രിയിൽ വന്നശേഷം ആദ്യമുണ്ടായ വിവാദം ലാൽ സാർ വിളിച്ചപ്പോൾ ഞാൻ ഫോൺ എടുത്തില്ലെന്നതാണ്. അതിലൂടെ എനിക്ക് എന്റെ ഒരുപാട് പഴയ സുഹൃത്തുക്കളെ തിരിച്ച് കിട്ടി. കാരണം അവർ വിളിക്കുമ്പോൾ ഞാൻ കോൾ എടുക്കാത്തതിന്റെ ഒരു പിണക്കം അവർക്കുണ്ടായിരുന്നു. അപ്പോഴാണ് ഈ വിവാദം വരുന്നത്. അതോടെ എല്ലാവരും എന്നെ വിളിച്ചു. നീ മോഹൻലാൽ സാറിന്റെ ഫോൺ എടുക്കാറില്ലല്ലേ... അതുകൊണ്ട് ഞങ്ങളുടെ കോളും എടുക്കാത്തതിൽ പ്രശ്നമില്ല. ഇതൊന്നും ഞാൻ അഭിമാനത്തോടെ പറയുന്നതല്ല.
ലാൽ സാറിന്റെ ഫോൺ ഞാൻ എടുക്കാത്തതല്ല. അദ്ദേഹമാണ് വിളിക്കുന്നതെന്ന് അറിയില്ലായിരുന്നു എന്നാണ് ആസിഫ് പറഞ്ഞത്. പിന്നീട് ഭാര്യ സമയെ കുറിച്ചാണ് ആസിഫ് സംസാരിച്ചത്. താൻ വീട്ടിലില്ലാത്തപ്പോൾ വാപ്പയ്ക്കും ഉമ്മയ്ക്കും അടക്കം ആശ്വാസം സമയാണെന്ന് ആസിഫ് പറയുന്നു. ബോർഡിങ് സ്കൂൾ, ഹോസ്റ്റൽ ജീവിതം എല്ലാം കൊണ്ട് തന്നെ ഞാൻ ഫാമിലിയിൽ നിന്നും ഡിറ്റാച്ച്ഡായിരുന്നു.

ആ ഒരു ഗ്യാപ്പ് ഫിൽ ചെയ്ത് തന്നത് സമയാണ്. ഇപ്പോഴും എന്റെ ആബ്സെൻസ് വീട്ടിലുണ്ട്. കാരണം എപ്പോഴും തൊടുപുഴയിൽ പോകാനോ വാപ്പയ്ക്കും ഉമ്മയ്ക്കുമൊപ്പം സമയം ചിലവഴിക്കാനോ എനിക്ക് കഴിയാറില്ല. അത് പരിഹരിക്കുന്നതും സമയാണ്. കൃത്യമായി വീട്ടിലെ കാര്യങ്ങൾ ചെയ്യുന്നതും വാപ്പയും ഉമ്മയുമായിട്ടും കുട്ടികളുമായും പുറത്ത് പോകുന്നതും എല്ലാം ചെയ്യുന്നതും സമയാണെന്ന് നടൻ കൂട്ടിച്ചേർത്തു. രണ്ട് കുട്ടികളാണ് ആസിഫിനും സമയ്ക്കും.
തന്റെ സിനിമകളുടെ റിലീസുണ്ടാകുമ്പോൾ കുടുംബസമേതമാണ് ആസിഫ് എത്താറുള്ളത്. പ്രേക്ഷകരെ ഒന്നാകെ പരിപൂർണമായി തൃപ്തിപ്പെടുത്തിയ സിനിമ എന്നാണ് ആസിഫിന്റെ പുതിയ സിനിമ കിഷ്‍കിന്ധാ കാണ്ഡത്തെ കുറിച്ച് റിവ്യൂവർന്മാർ പറയുന്നത്. മുൻവിധികളെ മാറ്റി മറിച്ചുള്ള പ്രകടനമാണ് ചിത്രം ആദ്യദിനം മുതൽ കാഴ്ചവച്ചത്.


Click it and Unblock the Notifications