'ഞങ്ങൾ രണ്ടുപേരും മാറി നിന്ന് ഛർദ്ദിയായിരുന്നു... ഭ്രാന്താണോ ചേട്ടായെന്ന് ചോദിച്ചു'; വിനായകനെ കുറിച്ച് ആസിഫ്!
ഒരു നടനും അടുത്ത കാലത്ത് നേരിടാത്ത അത്രയും തന്നെ സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയനായ ഒരു നടനാണ് വിനായകൻ. ഈ പറഞ്ഞ എല്ലാ വിമർശനങ്ങൾക്കും മുകളിലേക്ക് ഉയർന്നുകൊണ്ടാണ് വിനായകൻ എന്ന നടൻ സഞ്ചരിക്കുന്നത്. ജയിലർ റിലീസിന് ശേഷം വിനായകനിലെ പ്രതിഭയെ ആരാധിക്കുന്നവരുടെ എണ്ണം ഉയർന്നു. വർമനായി മറ്റൊരാളെയും സങ്കൽപ്പിക്കാൻ കഴിയില്ലെന്നാണ് ജയിലർ കണ്ടിറങ്ങിയവരെല്ലാം ഒന്നടങ്കം പറയുന്നത്.
തന്റെ അഭിപ്രായങ്ങൾ മടി കൂടാതെ പറയാറുണ്ട് വിനായകൻ. അവയൊന്നും ഭൂരിഭാഗം ആളുകൾക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നത് കൊണ്ട് തന്നെ സൈബർ ആക്രമണങ്ങൾ നിരന്തരമായി വിനായകന് നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ വിനായകനെ കുറിച്ച് നടൻ ആസിഫ് അലി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്. വിനാകനെ പലരും തെറ്റിദ്ധരിച്ചിരിക്കുകയാണെന്നാണ് ആസിഫ് അലി പറയുന്നത്.

'വിനായകൻ ചേട്ടനെ ശരിക്കും നമ്മൾ എല്ലാവരും അദ്ദേഹത്തിന്റെ സംസാരരീതിയുമായി താരതമ്യപ്പെടുത്തി തെറ്റിദ്ധരിച്ചിരിക്കുകയാണ്. അദ്ദേഹം വേറൊരു സിസ്റ്റം ഫോളോ ചെയ്യുന്നൊരാളാണ്. എല്ലാവരും നമ്മളെ പോലെ ആകണമെന്ന് നമുക്ക് വാശിപിടിക്കാൻ കഴിയില്ലല്ലോ. അയാളുടെ ഇന്റിവിജ്വാലിറ്റിയാണത്.'
'അദ്ദേഹം ലൊക്കേഷനിൽ ഷൂട്ടിന് കൃത്യസമയത്ത് വരാതിരിക്കുകയോ അല്ലെങ്കിൽ ലൊക്കേഷനിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ചതായ ഞങ്ങൾക്ക് ആർക്കും ഒരു എക്സ്പീരിയൻസുമില്ല. അയാൾ സിനിമയ്ക്ക് വേണ്ടി ഇടുന്ന എഫേർട്ട് കാണണം.'
'കാസർഗോൾഡിന് വേണ്ടി ഒരു ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുമ്പോൾ അദ്ദേഹം ഫൈറ്റ് മാസ്റ്ററോട് പറഞ്ഞതിൻ പ്രകാരം ഞങ്ങൾ രണ്ടുപേരും ലിറ്ററലി റോയായി മുപ്പത് സെക്കന്റ് ഫൈറ്റ് ചെയ്തിരുന്നു. അത് കഴിഞ്ഞ് ഞങ്ങൾ രണ്ടുപേരും മാറി നിന്ന് ഛർദ്ദിച്ചു. കാരണം നമ്മൾ പ്ലാൻ ചെയ്ത് ഫൈറ്റ് ചെയ്യുമ്പോൾ അതിൽ ഒരു റിഥം ഉണ്ടാകും.'
'കുറച്ച് കൂടി കംഫർട്ടബിൾ ആയിരിക്കും. റോയായി ചെയ്യുമ്പോൾ ആക്ച്വൽ ഫൈറ്റിന് കൊടുക്കുന്ന മസിൽ പവറാണ് കൊടുക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഫൈറ്റ് കഴിഞ്ഞപ്പോൾ രണ്ടുപേരും മാറി നിന്ന് ഛർദ്ദിച്ചത്.'

'അവസാനം വിനായകൻ ചേട്ടനോട് ഞാൻ ചോദിച്ചു. ചേട്ടന് ഭ്രാന്താണോ ചേട്ടായെന്ന്...', വിനായകന് ഒപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ആസിഫ് അലി പറഞ്ഞു. മുഖരി എന്റർടെയ്ൻമെന്റ്സും യൂഡ്ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന ചിത്രമാണ് കാസർഗോൾഡ്.
ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മൃദുൽ നായർ കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് കാസർഗോൾഡ്. ബിടെക്ക് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുൽ നായരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.
ജയിലർ വലിയ ഹിറ്റായ ശേഷം വിനായകന്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും പുറത്ത് വന്നിരുന്നില്ല. കഴിഞ്ഞ ദിവസമാണ് താരം വർമൻ എന്ന കഥാപാത്രത്തെ കുറിച്ച് പ്രതികരിച്ചത്. വര്‍മന്‍ എന്ന കഥാപാത്രം ഇത്രത്തോളം ഏറ്റെടുക്കപ്പെടുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും രജനികാന്ത് എന്ന മനുഷ്യന്റെ പിന്തുണ കൊണ്ട് മാത്രമാണ് ഇത്രയും നന്നായി ആ വേഷം ചെയ്യാനായതെന്നുമാണ് വിനായകന്‍ പറഞ്ഞത്. ചിത്രത്തെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചും വിനായകന്‍ സംസാരിക്കുന്ന വീഡിയോ സണ്‍ പിക്‌ചേഴ്‌സാണ് പുറത്തുവിട്ടത്.


Click it and Unblock the Notifications











