'ഗ്രാഫിക്സ് അല്ല 750 അടി താഴ്ചയുള്ള ഡാമിലേക്ക് ഞാൻ ചാടിയതാണ്, കൈ നിലത്ത് അടിച്ച് ഷോൾഡർ ഊരിപ്പോയി'; ആസിഫ് അലി!
സിനിമകളിലെ ആക്ഷൻ രംഗങ്ങൾക്ക് എന്നും ആരാധകരുണ്ട്. ഒട്ടുമിക്ക സൂപ്പർ താരങ്ങളും ഫൈറ്റ് സീനുകൾ ഡ്യൂപ്പില്ലാതെ ചെയ്യാൻ ഇഷ്ടപ്പെടുന്നവരുമാണ്. അടുത്തിടെ പുറത്തിറങ്ങിയ ഭീഷ്മപർവം സിനിമയിലെ ഫൈറ്റ് സീനുകളിൽ മെഗാസ്റ്റാർ മമ്മൂട്ടി ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചത്.
എഴുപത്തിരണ്ടാം വയസിലുമുള്ള മമ്മൂട്ടിയുടെ മെയ്വഴക്കം കണ്ട് അന്ന് ആരാധകർ അടക്കം അമ്പരന്നിരുന്നു. മോഹൻലാലും പരമാവധി ഡ്യൂപ്പില്ലാതെ അഭിനയിക്കാൻ ശ്രമിക്കാൻ നടനാണ്.
അത്തരത്തിൽ താനും ചില സിനിമകളിൽ ഡ്യൂപ്പില്ലാതെ ആക്ഷൻ സീനുകൾ ചെയ്യുകയും ചില സാഹചര്യങ്ങളിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് പറയുകയാണ് നടൻ ആസിഫ് അലി. കാസർഗോൾഡ് എന്ന താരത്തിന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രമോഷനെത്തിയപ്പോഴാണ് ആക്ഷൻ സീനുകൾ ചെയ്തപ്പോഴുള്ള അനുഭവങ്ങൾ ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പങ്കുവെച്ചത്.

ആസിഫ് അലി സിനിമകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള സിനിമകളിൽ ഒന്നാണ് ഓർഡിനറി. ചിത്രത്തിൽ വില്ലൻ വേഷമാണ് ആസിഫ് അലി ചെയ്തത്. ഭദ്രൻ എന്ന വില്ലൻ വേഷം ചെയ്ത താരം സിനിമയുടെ ക്ലൈമാക്സിൽ മരിക്കുകയാണ് ചെയ്യുന്നത്. ഡാമിൽ ചാടി ആസിഫ് അലിയുടെ കഥാപാത്രം ആത്മഹത്യ ചെയ്യുന്നതായാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്.
അതിൽ കമ്പ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ചിട്ടില്ലെന്നും താൻ തന്നെ റോപ്പിന്റെ സഹായത്തോടെ ചാടുകയാണ് ചെയ്തതെന്നുമാണ് ആസിഫ് അലി പറഞ്ഞത്. അസുരവിത്തിലും ഡ്യൂപ്പില്ലാതെ സ്റ്റണ്ട് സീൻ ചെയ്ത് ഷോൾഡർ ഇളകിപോയ സാഹചര്യമുണ്ടായിരുന്നുവെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.
'ഓർഡിനറി സിനിമയുടെ ക്ലൈമാക്സിൽ ഞാൻ ഒരു ഡാമിലേക്ക് ചാടുന്ന സീനുണ്ട്. അത് ഞാൻ യഥാർഥത്തിൽ ചാടിയതാണ്. അടിമാലിയിൽ നിന്നും മൂന്നാറിലേക്ക് പോകുന്ന വഴിക്കുള്ള ഡാമാണത്. 750 അടി താഴ്ച ആ ഡാമിനുണ്ട്. ക്ലൈമാക്സ് ചിത്രീകരിക്കാൻ വേണ്ടി ഞാൻ ഡാമിന്റെ കൈവരിയിൽ നിന്നും റോപ്പിന്റെ സഹായത്തോടെ ചാടുകയായിരുന്നു.'
'അതിനെ ഒരു എക്സ്പീരിയൻസായെ കൂട്ടിയിട്ടുള്ളു. എല്ലാവർക്കും ഈ അനുഭവം കിട്ടിയെന്ന് വരില്ലല്ലോ. ആ സീൻ ഒരിക്കലും കമ്പ്യൂട്ടർ ഗ്രാഫിക്സ് അല്ല. അസുരവിത്തിന്റെ സമയത്ത് ഒരു ഫൈറ്റ് സീൻ ചെയ്യുന്നതിനിടെ പരിക്ക് പറ്റിയിരുന്നു.'

'റിസ്ക്ക് എടുത്ത് ചെയ്യുന്നതാണ്. അസുരവിത്തിൽ എന്നെ വില്ലൻ ചെളിയിൽ ചവിട്ടി താഴ്ത്തിയിട്ട് പോകുമ്പോൾ ഞാൻ ചെളിയിൽ നിന്നും സ്പിൻ ചെയ്ത് എഴുന്നേറ്റ് നിൽക്കുന്ന ഒരു സീൻ പ്ലാനിലുണ്ടായിരുന്നു. ആ ഷോട്ടിന് വേണ്ടി രണ്ട് റോപ്പാണ് ഉപയോഗിക്കുക. ഒന്ന് സ്പിൻ ചെയ്യാനും മറ്റൊന്ന് ഹൈറ്റിലേക്ക് പോകാനും. അങ്ങനെ ആക്ഷൻ പറഞ്ഞ് റോപ്പ് വലിച്ചപ്പോൾ ഹൈറ്റിലേക്ക് പോകാനുള്ള റോപ്പ് പാതിയിൽ സ്റ്റക്കായി.'
'സ്പിൻ ചെയ്യാനുള്ള റോപ്പ് പ്രവർത്തിക്കുകയും ചെയ്തു. അതിനാൽ കറങ്ങി വന്നപ്പോൾ കൈ തറയിൽ ഇടിച്ച് ഷോൾഡർ ഊരിപ്പോയി. അങ്ങനെയുള്ള ഒരുപാട് റിസ്ക്കുകൾ എടുക്കാനും ചെയ്യാനും സിനിമയിൽ എനിക്ക് സാധിച്ചിട്ടുണ്ടെന്നാണ്', അനുഭവം വെളിപ്പെടുത്തി ആസിഫ് അലി പറഞ്ഞത്.
ആസിഫ് അലിയുടെ അടുത്തിടെ റിലീസ് ചെയ്ത കാസർഗോൾഡ് സമ്മിശ്രപ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നേടിയത്. മൃദുൽ നായരായിരുന്നു സിനിമ സംവിധാനം ചെയ്യുന്നത്. അതേസമയം ആസിഫ് അലി ലീഡ് റോളിലെത്തി ഒരു ഹിറ്റ് പിറന്നിട്ട് കുറച്ചധികം നാളായി.
സ്ക്രിപ്റ്റ് സെലക്ഷന്റെ കാര്യത്തിൽ ആസിഫ് അലി പിന്നോട്ടാണെന്നാണ് ആരാധകരുടെ പക്ഷം. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം നല്ലൊരു വിജയം കാണാൻ ആസിഫ് അലിക്ക് സാധിച്ചിട്ടില്ല. കാസർഗോൾഡിന് മുമ്പ് 2018ആയിരുന്നു ആസിഫ് അലിയുടേതായി റിലീസിനെത്തിയ സിനിമ.


Click it and Unblock the Notifications