'ആ അടി മമ്മൂക്ക ചോദിച്ച് വാങ്ങിയത്, അങ്ങനെ സംഭവിച്ചില്ലെങ്കിൽ പടം പൊട്ടുമെന്ന് ഉറപ്പിച്ചു'; അസീസ് നെടുമങ്ങാട്
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നവാഗതനായ റോബി വർഗീസ് രാജ് അണിയിച്ചൊരുക്കിയ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. അടുത്തിടെ പുറത്തിറങ്ങിയ മലയാള സിനിമകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും കണ്ണൂർ സ്ക്വാഡ് തന്നെയായിരുന്നു.
കാസർഗോഡ് ജില്ലയിൽ നടന്ന ഒരു കുറ്റകൃത്യത്തിലെ പ്രതികളെ തേടിയുള്ള കണ്ണൂർ സ്ക്വാഡ് എന്ന സ്പെഷ്യൽ പോലീസ് ടീമിന്റെ യാത്രയുടെ കഥയാണ് സിനിമ. ഒരു കൊമേഴ്സ്യൽ സിനിമയുടെ കൂട്ടിൽ റിയലിസ്റ്റിക് ചേരുവകൾ ചോരാതെ തന്നെയാണ് സിനിമ അണിയറപ്രവർത്തകർ ഒരുക്കിയത്. മികച്ച പ്രതികരണം നേടി കണ്ണൂർ സ്ക്വാഡ് ഇപ്പോഴും പ്രദർശനം തുടരുകയാണ്.
നല്ല സിനിമ തേടിപ്പിടിക്കാനുള്ള മമ്മൂട്ടിയുടെ അഭിനിവേശത്തിന്റെ ഫലം കണ്ണൂർ സ്ക്വാഡിൽ കണ്ടറിയാനുണ്ടെന്നാണ് ആരാധകർ സിനിമ കണ്ടിറങ്ങിയ ശേഷം പറഞ്ഞത്. റോണി, അസീസ് നെടുമങ്ങാട്, ശബരീഷ്, കിഷോർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചത്.

ചെറിയ കഥാപാത്രങ്ങൾ പോലും മനസിൽ പതിയുന്ന വിധത്തിലാണ് സിനിമയിൽ ഒരുക്കിയത്. മാത്രമല്ല അസീസ് നെടുമങ്ങാട് എന്ന നടന്റെ മികച്ചൊരു പ്രകടനം കൂടി കണ്ണൂർ സ്ക്വാഡിൽ കാണാമായിരുന്നു.കോമഡി റിയാലിറ്റി ഷോയിൽ നിന്നും സിനിമയിലെ ചെറിയ ചെറിയ കോമഡി റോളുകൾ ചെയ്ത് ഉയർന്ന് വന്ന താരമാണ് അസീസ്.
കണ്ണൂർ സ്ക്വാഡിൽ ഏതൊരു പ്രേക്ഷകനെയും ഞെട്ടിച്ചിട്ടുണ്ടാകുക അസീസ് നെടുമങ്ങാട് ആയിരിക്കും. ലഭിച്ച കഥാപാത്രം അദ്ദേഹം വെടിപ്പായി ചെയ്ത് വെച്ചു എന്നാണ് പ്രേക്ഷകരുടെ കമന്റ്. ഇനിയും നല്ല വേഷങ്ങൾ ചെയ്യാനുള്ള കഴിവ് അസീസ് നെടുമങ്ങാടിനുണ്ടെന്നാണ് ആരാധകർ പറയുന്നത്.
കണ്ണൂർ സ്ക്വഡിന് മുമ്പ് ബേസില്‍ ജോസഫ് ചിത്രം ജയ ജയ ജയ ഹേയിലെ മുഴുനീള കോമഡി വേഷം അസീസിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കണ്ണൂർ സ്ക്വാഡിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖങ്ങളില്‍ അസീസ് സിനിമയിൽ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നതെന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടിരുന്നു. മമ്മൂക്കയുടെ വാക്കുകൾക്ക് അടിവരയിടുന്നതാണ് ചിത്രത്തിലെ അസീസിന്റെ പ്രകടനം.
മിമിക്രിയിലൂടെയും സ്റ്റേജ് ഷോകളിലൂടെയും സിനിമയിലേക്ക് വഴിവെട്ടിയ അസീസ് ഇപ്പോൾ ഒരു പിടി ചിത്രങ്ങളുമായി തിരക്കിലാണ്. ഇപ്പോഴിതാ കണ്ണൂർ സ്ക്വാഡിൽ അഭിനയിച്ചപ്പോഴുള്ള ഓർമകൾ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് അസീസ്.

മമ്മൂട്ടി ആവശ്യപ്പെട്ടത് പ്രകാരം പല മാരക ഫൈറ്റ് സീനുകളും വേണ്ടെന്ന് വെച്ചുവെന്നാണ് അസീസ് പറയുന്നത്. 'സിനിമയില്‍ ഒരു പയ്യന്‍ അടിക്കുന്ന അടി മമ്മൂക്കക്ക് കൊള്ളുന്നുണ്ട്. ആ അടി മമ്മൂക്ക ചോദിച്ച് വാങ്ങിയതാണ്. മമ്മൂക്ക ഫൈറ്റ് മാസ്റ്ററുടെ അടുത്ത് പറഞ്ഞു ഞാന്‍ ഈ സിനിമയില്‍ അമാനുഷികനൊന്നുമല്ല.'
'സാധാരണക്കാരനായ ഒരു പോലീസ് ഓഫീസറാണെന്ന്. ശരിക്കുമുള്ള ഉദ്യോഗസ്ഥര്‍ക്ക് ഒരുപാട് അടിയൊക്കെ കിട്ടിയിട്ടുണ്ട്. ജോസ് സ്‌കറിയ എന്ന എന്റെ ക്യാരക്ടറിന് തലയ്ക്ക് മുകളില്‍ ഒരു മുറിവുണ്ട്. അത് ശരിക്കുള്ള കണ്ണൂര്‍ സ്‌ക്വാഡില്‍ വന്ന ആളുടെ തലക്ക് മുകളില്‍ ഞാന്‍ ആ പാട് കണ്ടിരുന്നു. അത് കണ്ടിട്ടാണ് ഞാന്‍ റോണിയോട് പറഞ്ഞത് നമുക്ക് അങ്ങനെ ഒന്ന് വെച്ചാലോയെന്ന്. അങ്ങനെയാണ് ആ മുറിവ് വെച്ചത്.'
'ഇതിനേക്കാൾ മാരക ഫൈറ്റ് ഉണ്ടായിരുന്നു. മമ്മൂക്കയുടെ കുറെ ഷോട്ടുകൾ ഉണ്ടായിരുന്നു. ഷൂട്ട് ചെയ്തതിനുശേഷം മമ്മൂക്കയുടെ വീട്ടിൽ ചെന്ന് കാണിക്കുമല്ലോ. കാണിച്ചപ്പോൾ മമ്മൂക്ക പറഞ്ഞു നമ്മുടെ സിനിമക്ക് ഇത്രയും വേണ്ട ഇത്രയും ഈ സിനിമക്ക് പറ്റിയതല്ലെന്ന്.'
'സിനിമയിലെ കഥാപാത്രങ്ങളെ പോലെ തന്നെ പ്രേക്ഷകരും ആ ടാറ്റ സുമോയിൽ കയറി മനസുകൊണ്ട് യാത്ര ചെയ്തില്ലെങ്കിൽ പടം പൊട്ടുമെന്ന് മമ്മൂക്ക പറഞ്ഞിരുന്നു. പക്ഷെ പ്രേക്ഷകർ ഞങ്ങൾ ആഗ്രഹിച്ചതുപോലെ ടാറ്റ സുമോയിൽ കയറി ഞങ്ങൾക്കൊപ്പം യാത്ര ചെയ്തുവെന്നും', സിനിമയുടെ വിജയത്തിലുള്ള സന്തോഷം അറിയിച്ച് അസീസ് പറഞ്ഞു.


Click it and Unblock the Notifications