ഞാൻ ഉപയോഗിച്ച നാപ്കിൻ ആ പെൺകുട്ടി എടുത്ത് കൊണ്ടുപോയി, ചുംബിക്കാൻ വന്നതോടെ ഭാര്യ ഇടപെട്ടു; ബാബു ആന്റണി
മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോയാണ് ബാബു ആന്റണി. താരത്തിന്റെ ആക്ഷൻ ഹീറോ പരിവേഷം മലയാള സിനിമയിലെ മറ്റൊരു നടനും നേടിയെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ആറടിയിലേറെ പൊക്കവും മെലിഞ്ഞ ശരീരവും നീട്ടി വളർത്തിയ മുടിയുമായി ഒരു സമയത്ത് മലയാള സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന ബാബു ആന്റണി ഇപ്പോൾ ഏറെയും സഹനടൻ വേഷങ്ങളിലാണ് തിളങ്ങുന്നത്. ബസൂക്ക അടക്കം ഈ മാസം മൂന്ന് സിനിമകളാണ് ബാബു ആന്റണിയുടേതായി തിയേറ്ററുകളിൽ എത്തിയത്.
ഒരിടയ്ക്ക് സിനിമകൾ ഒന്നും ഇല്ലാതെ മലയാള സിനിമയിൽ നിന്നും ബാബു ആന്റണി അപ്രത്യക്ഷമായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കരിയർ തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് താരം. പരിശ്രമം ഫലം കാണുന്നുമുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ചും മറക്കാനാവാത്ത ഫാൻസ് മൊമന്റുകളെ കുറിച്ചും പറയുകയാണ് ബാബു ആന്റണി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ.

നടൻ എന്ന രീതിയിലുള്ള തന്റെ താരപരിവേഷം ഭാര്യയ്ക്ക് അത്രത്തോളം മനസിലാകാറില്ലെന്നും നടൻ പറയുന്നു. ആർഡിഎക്സ്, ഇടുക്കി ഗോൾഡ്, മദനോത്സവം തുടങ്ങിയ സിനിമകളൊക്കെ കുടുംബം കണ്ടിട്ടുണ്ട്. ചിലതൊക്കെ ഒടിടിയിലാണ് ഭാര്യയും മക്കളും കാണാറുള്ളത്. ഭർത്താവ് നടനാണെന്നുള്ളതിന്റെ എക്സൈറ്റ്മെന്റൊന്നും എന്റെ ഭാര്യയ്ക്കില്ല. എന്റെ ഫീൽഡിൽ നിന്നുള്ള വ്യക്തിയല്ലാത്തതുകൊണ്ട് കൂടിയാണ് അറിയാത്തത്.
ഭർത്താവ്, കുട്ടികളുടെ പിതാവ്, താൻ സ്നേഹിക്കുന്ന വ്യക്തി എന്ന രീതിയിൽ മാത്രമെ ഭാര്യയ്ക്ക് എന്നെ അറിയൂ. എന്റെ ഫാൻസൊക്കെ സംസാരിക്കാനും ഫോട്ടോ എടുക്കാനും വരുമ്പോൾ മക്കളും ഭാര്യയും ഉൾവലിഞ്ഞ് മാറി നിൽക്കും. അടുത്തിടെയായി മൂത്ത മകനൊപ്പം നിന്ന് ഫോട്ടോ എടുക്കാനും ആളുകൾ വരാറുണ്ട്. 1993, 1994, 1995 കാലഘട്ടങ്ങളിലാണ് എട്ട് സിനിമകളൊക്കെ അടുപ്പിച്ച് അഭിനയിച്ചിട്ടുള്ളത്.
ഈ മാസം അതുപോലെ അടുപ്പിച്ച് എന്റെ സിനിമകളെല്ലാം തിയേറ്ററിൽ എത്തിയിട്ടുണ്ട്. സിനിമയില്ലാതിരുന്നിടത്ത് നിന്നാണ് മൂന്ന് സിനിമകൾ ഒരു മാസം തന്നെ റിലീസ് ചെയ്യുന്ന സ്ഥിതിയിലേക്ക് ഞാൻ എത്തിയതെന്നും താരം പറഞ്ഞു. മറക്കാനാവാത്ത ഫാൻ മൊമന്റുകളെ കുറിച്ചാണ് പിന്നീട് താരം സംസാരിച്ചത്. ഫാൻ ഗേൾ മൊമന്റ് നിരവധി ഉണ്ടായിട്ടുണ്ട്.
അതിൽ ഒരിക്കലും മറക്കാത്ത ചില സംഭവങ്ങളുണ്ട്. ഒരിക്കൽ ഞാൻ കുടുംബസമേതം വയനാടിന് ട്രിപ്പ് പോയിരുന്നു. അന്ന് എനിക്ക് സിനിമകൾ അധികം ഇല്ലാതിരുന്ന സമയമായിരുന്നു. മക്കൾ രണ്ടുപേരും വളരെ ചെറുതുമായിരുന്നു. ഞാൻ തന്നെയായിരുന്നു ഡ്രൈവിങ്ങ്. വഴിക്ക് ഒരു റെസ്റ്റോറന്റിൽ നിർത്തി ഞങ്ങൾ എല്ലാവരും ഭക്ഷണം കഴിച്ചു. ഞങ്ങളെ കണ്ട് ഒരു ഫാമിലി വന്ന് സംസരിച്ചു. അവർക്കൊപ്പം രണ്ട് ടീനേജ് പെൺകുട്ടികളും ഉണ്ടായിരുന്നു.

ഫോട്ടോ അടക്കം എടുത്തു. പോകാനിറങ്ങിയപ്പോൾ വെറുതെ ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി. അപ്പോൾ ഞാൻ കണ്ടത് ആ പെൺകുട്ടികളിൽ ഒരാൾ ഞാൻ ഉപയോഗിച്ച നാപ്കിൻ എടുത്ത് കൊണ്ട് പോകുന്നതാണ് കണ്ടത്. അത് കണ്ട് ഞാൻ കിടുങ്ങിപ്പോയി. ഭാര്യയോട് പറഞ്ഞപ്പോൾ അവൾക്കും ഷോക്കായിരുന്നു. ഞാൻ സിനിമകളൊന്നും ചെയ്യാത്ത സമയമാണ്. ആ പെൺകുട്ടി ടീനേജുമാണ്.
ഞാൻ കണ്ടതായി ഞാനും ഭാവിച്ചില്ല. അറിയപ്പെടുക സ്നേഹം ലഭിക്കുക എന്നതൊക്കെ ഒരു ഭാഗ്യമാണ്. അതുപോലെ ഒരിക്കൽ ഞങ്ങൾ തേക്കടിക്ക് പോയപ്പോൾ അവിടെ നിന്ന കുറേയാളുകൾ എന്നെ വളഞ്ഞു. ആ കൂട്ടത്തിൽ ഒരു പെൺകുട്ടി എന്നെ കെട്ടിപിടിച്ച് ചുംബിക്കാനായി വന്നു. വൈഫിന് ആകെപ്പാടെ പ്രശ്നമായി. മാറി നിൽക്കാൻ ഭാര്യയാണ് അവരോടെല്ലാം പറഞ്ഞത്. ചില ഫാൻസ് വീട്ടിലേക്ക് വരാറുണ്ട്.
അതുപോലെ ചിലർ എന്നെ കാണാൻ വരുമ്പോൾ കരയും. എനിക്ക് ബ്രൂസിലിയോട് ഭയങ്കര ആരാധനയാണ്. അദ്ദേഹത്തെ കാണാൻ അവസരം കിട്ടിയാൽ ഞാനും ചിലപ്പോൾ കരഞ്ഞേക്കും. അതുകൊണ്ട് തന്നെ ആരാധകരുടെ ഫീലിങ്സ് എനിക്ക് മനസിലാകും എന്നും ബാബു ആന്റണി പറയുന്നു.


Click it and Unblock the Notifications











