'ഭടന്റെ വേഷമുണ്ടെന്ന് പറഞ്ഞ് വിളിച്ചു, വൈശാലിയിലെ രാജാവായത് 23ആം വയസിൽ'; ബാബു ആന്റണി!
എം.ടി. വാസുദേവൻനായരുടെ തിരക്കഥയെ അടിസ്ഥാനമാക്കി ഭരതൻ സംവിധാനം ചെയ്ത ചലച്ചിത്രമാണ് വൈശാലി. 1988ൽ പുറത്തിറങ്ങിയ ഈ ചിത്രം പുരാണകഥ അവതരിപ്പിക്കുന്ന ഭരതൻ ചിത്രമാണ്. ചന്ദ്രകാന്ത് ഫിലിംസിന്റെ ബാനറിൽ എം.എം രാമചന്ദ്രനാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളികൾ എന്നും നെഞ്ചിലേറ്റിയ സിനിമകളിൽ ഒന്നായിരുന്നു ഭരതൻ സംവിധാനം ചെയ്ത വൈശാലി എന്ന സിനിമ. അംഗ രാജ്യത്തെ കൊടിയ വരൾച്ച മാറ്റി മഴപെയ്യിക്കുവാനായി വിഭാണ്ഡകൻ എന്ന മഹർഷിയുടെ മകനായ ഋഷ്യശൃംഗനെ ആകർഷിച്ച് രാജ്യത്ത് എത്തിക്കാൻ ദാസിയുടെ മകളും സുന്ദരിയുമായ വൈശാലി നിയോഗിക്കപ്പെടുന്നു.

വൈശാലിയാൽ ആകൃഷ്ടനായി ഋഷ്യശൃംഗൻ അംഗരാജ്യത്ത് വന്ന് യാഗം നടത്തി മഴ പെയ്യിക്കുന്നു എന്നതാണ് സിനിമയുടെ പ്രമേയം. വൈശാലിയായി പ്രേക്ഷകർക്ക് മുന്നിലെത്തിയ സുപർണ ആനന്ദ് എല്ലാവരുടെയും മനസ്സ് കീഴടക്കിയിരുന്നു. ഞാൻ ഗന്ധർവൻ, ഉത്തരം, നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം, തുടങ്ങിയ സിനിമകളിലൂടെ നമുക്ക് മുന്നിലെത്തിയ സുപർണ ആനന്ദിനിന് വൈശാലി എന്ന സിനിമ ജീവിതത്തിലേക്കുളള ഒരു വഴിത്തിരിവ് കൂടിയായിരുന്നു. ചിത്രത്തിലെ ഋഷ്യശൃംഗനെയും വൈശാലിയെയും ഇന്നും സിനിമാ പ്രേമികൾ മറക്കാനിടയില്ല. അത്രയും മനോഹരമായിരുന്നു സിനിമയിലെ ഗാനരംഗങ്ങളും അവരുടെ അഭിനയവും. കഥാപാത്രങ്ങളിലൂടെ ജീവിക്കുകയായിരുന്നു അവർ.
സഞ്ജയ് മിത്രയാണ് ഋഷ്യശൃംഗനായി നമുക്ക് മുന്നിൽ എത്തിയത്. സിനിമയിലെ ഒരുമിച്ചുള്ള അഭിനയം പിന്നീട് അവരെ ഒരുമിച്ചുള്ള ജീവിതത്തിലേക്ക് വഴി തിരിച്ചു. ചിത്രത്തിന് ശേഷം അധികം വൈകാതെ തന്നെ അവർ വിവാഹിതരായി. എന്നാൽ 2007ൽ വിവാഹമോചിതരാവുകയും ചെയ്തു. സിനിമയിൽ പ്രണയിച്ച പോലെ ആയിരുന്നില്ല തുടർന്നുള്ള ജീവിതം രണ്ടു പേർക്കും പൊരുത്തപ്പെട്ടുപോകാൻ കഴിയാത്തതിനാലാണ് വിവാഹമോചിതരായത്. ബന്ധം വേർപെടുത്തിയതിനുശേഷം രണ്ടുപേരും വീണ്ടും വിവാഹം കഴിച്ചിരുന്നു. ബാബു ആന്റണിയാണ് ചിത്രത്തിൽ രാജാവായി അഭിനയിച്ചത്. ചിത്രത്തിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ച് ബാബു ആന്റണി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. 'ഞാൻ ആണ് ലോമപാദൻ എന്ന രാജാവായി അഭിനയിക്കുന്നത് എന്ന് എനിക്കറിയില്ലായിരുന്നു. ഭരതേട്ടൻ എന്നെ വിളിച്ചത് ഒരു ഭടന്റെ വേഷമാണ് നീ വന്ന് ഒന്ന് ചെയ്ത് തരണം എന്ന് പറഞ്ഞാണ്.'
'ഒഴിഞ്ഞ് മാറാൻ പലതവണ നോക്കി. സമ്മതിച്ചില്ല... അവസാനം ഞാൻ ലൊക്കേഷനിലേക്ക് ചെന്നു. അവിടെ എത്തിയപ്പോൾ കുറേപ്പേർ രാജാവിന്റെ വേഷം കെട്ടി നിൽക്കുകയും ഫോട്ടോ ഷൂട്ട് നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു. ഞാനിതെല്ലാം കണ്ടുകൊണ്ട് നിൽക്കുകയായിരുന്നു. പിന്നെ ഭരതേട്ടൻ എന്റെ അടുത്ത് വന്ന് രാജാവിന്റേ വേഷം ധരിക്കാൻ പറഞ്ഞു. ആദ്യം ഞാൻ മടി കാണിച്ചു. വേഷം ധരിച്ച് എത്തിയപ്പോൾ അവർ എന്റെ ഫോട്ടോസ് എടുത്തു. അവർ എന്നെ കാസ്റ്റ് ചെയ്യുമെന്ന് ഞാൻ കരുതിയിരുന്നില്ല. പക്ഷെ അദ്ദേഹം ഫോട്ടോ പ്രിന്റ് ലഭിക്കുന്നത് വരെ കാത്തുനിൽക്കാതെ എന്നെവെച്ച് ഷൂട്ട് തുടങ്ങുകയായിരുന്നു' ബാബു ആന്റണി പറയുന്നു.


Click it and Unblock the Notifications