'ലാൽ ഇന്റിമസി കാണിക്കാറുണ്ട് കോളുകണ്ടാൽ തിരിച്ച് വിളിക്കും, മമ്മൂട്ടി അതൊന്നും ചെയ്യാറില്ല'; ബാബു നമ്പൂതിരി!
മലയാള സിനിമാ ലോകത്ത് 40 വർഷം തികച്ച് പ്രേക്ഷകർക്ക് മറക്കാൻ കഴിയാത്ത മുഖമായി മാറി കഴിഞ്ഞു നടൻ ബാബു നമ്പൂതിരിയുടേത്. അഭിനയ മികവുകൊണ്ട് പല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ കണ്ണുകളിൽ മറയുന്ന നടൻ കൂടിയാണ് അദ്ദേഹം.
വർഷങ്ങളോളം സിനിമാ രംഗത്ത് നിറഞ്ഞ് നിന്ന നടൻ ഇപ്പോൾ അഭിനയ ലോകം വിട്ട് നിൽക്കുകയാണ്. ഇതുവരെ 215 സിനിമകളിലാണ് ബാബു നമ്പൂതിരി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വലിയ തിരുമേനി അഥവാ മേൽശാന്തിയെന്ന പേരിലും അറിയപ്പെടുന്ന നടനാണ് ബാബു നമ്പൂതിരി.
ഇത് ചെയ്ത സിനിമയിലെ കഥാപാത്രങ്ങളിലൂടെ ലഭിച്ച പേര് അല്ല. മറിച്ച് യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം തിരുമേനി തന്നെയാണ്. നടൻ, പൂജാരി എന്ന വിശേഷണങ്ങൾക്ക് പുറമെ അധ്യാപകൻ കൂടിയാണ് താരം. സഹനടനും വില്ലനുമായാണ് ബാബു നമ്പൂതിരി ഏറെയും സിനിമകൾ ചെയ്തിരിക്കുന്നത്.

ബാബു നമ്പൂതിരിയെ കാണുമ്പോൾ തന്നെ പ്രജ, തൂവാനതുമ്പികൾ പോലുള്ള സിനിമകളാണ് പ്രേക്ഷകരുടെ മനസിലേക്ക് ഓടി വരിക. നായക വേഷം ചെയ്താൽ പോലും കിട്ടാത്ത പ്രശസ്തി ചില കഥപാത്രങ്ങൾ അനശ്വരമാക്കിയതിലൂടെ ബാബു നമ്പൂതിരിക്ക് ലഭിച്ചു. ക്ലാസിക്ക് സിനിമകൾ എന്നും റിപ്പീറ്റ് വാല്യുവുള്ള ചിത്രങ്ങളെന്നും ആരാധകർ വിശേഷിപ്പിക്കുന്ന ഒട്ടുമിക്ക ചിത്രങ്ങളിലും ബാബു നമ്പൂതിരിയും ഭാഗമാണ്.
മോഹൻലാലിനും മമ്മൂട്ടിക്കൊപ്പമെല്ലാം മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുള്ള ബാബു നമ്പൂതിരി രണ്ട് സൂപ്പർ താരങ്ങളുമായും തനിക്കുള്ള ആത്മബന്ധം എത്തരത്തിലുള്ളതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അനുഭവങ്ങൾ പങ്കിട്ടത്. തന്നോട് ഇന്റിമസി കൂടുതലായും കാണിച്ചിട്ടുള്ളത് മോഹൻലാൽ ആണെന്നും കോൾ കണ്ടാൽ അദ്ദേഹം തിരിച്ച് വിളിക്കുമെന്നും എന്നാൽ മമ്മൂട്ടിയുമായി ബന്ധപ്പെടാൻ പോലും ബുദ്ധിമുട്ടാണെന്നുമാണ് ബാബു നമ്പൂതിരി പറയുന്നത്.
താനും മോഹൻലാലും തമ്മിൽ നല്ലൊരു കെമിസ്ട്രി നിലനിൽക്കുന്നുണ്ടെന്നും അത് ഒരുമിച്ച് സിനിമ ചെയ്യുമ്പോൾ വളരെ അധികം പ്രതിഫലിക്കാറുണ്ടെന്നും മുമ്പ് ബാബു നമ്പൂതിരി പറഞ്ഞിരുന്നു. 'മമ്മൂട്ടിയുമായി ഒരുപാട് സംസാരിക്കുകയും ഒരുമിച്ച് യാത്ര ചെയ്യുകയുമെല്ലാം ചെയ്തിട്ടുമുണ്ട്.'

'മുമ്പൊരിക്കൽ മമ്മൂട്ടി വീട്ടിൽ വന്നിട്ടുണ്ട്. പക്ഷെ മമ്മൂട്ടിയേയും മോഹൻലാലിനേയും കംപയർ ചെയ്യുമ്പോൾ കൂടുതൽ ഇന്റിമസി കാണിക്കുന്നത് ലാലാണ്. കപടമാണോയെന്ന് അറിയില്ല. കപടത കാണിക്കേണ്ട ആവശ്യം അദ്ദേഹത്തിനില്ല. അതുപോല ലാലിനെ വിളിച്ചാൽ അപ്പോൾ ഫോൺ എടുത്തില്ലെങ്കിലും പിന്നീട് തിരിച്ച് വിളിക്കും. മമ്മൂട്ടി അതൊന്നും ചെയ്യാറില്ല. പക്ഷെ മമ്മൂട്ടിയുമായി ഡയറക്ട് റീച്ച് ഇല്ല. കോൾ വിളിക്കുമ്പോൾ ജോർജിനാണ് പോവുക.'
'മമ്മൂട്ടി മുമ്പ് വീട്ടിൽ വന്നിട്ടുണ്ട്. മമ്മൂട്ടി ഒപ്പം അഭിനയിക്കുന്ന ആരെയും അഭിനന്ദിച്ച് കണ്ടിട്ടില്ല. അതുപോലെ രണ്ടുപേരം അഭിനയിക്കുകയല്ല ബിഹേവ് ചെയ്യുകയാണ്. ലാൽ കണ്ണിലൂടെയും ചെറിയ എക്സ്പ്രഷൻ വരെ കൊണ്ടുവരും. ഡബ്ബിങ് ചെയ്യുമ്പോൾ ശബ്ദത്തിൽ മാറ്റം വരുത്തി ഗംഭീരമാക്കാൻ മമ്മൂട്ടിക്ക് അറിയാം.'
'അതുപോലെ സിനിമയിലെ ലാലിന്റെ സംസാരം ആർട്ടിഫിഷലാണ്. ആരും അങ്ങനെ സംസാരിക്കാറില്ല. പക്ഷെ ലാലിന്റെ ഡയലോഗ് പറയുന്ന രീതി ആളുകൾക്ക് ഇഷ്ടപ്പെട്ടുപോയി. പുതുതലമുറയിലുള്ള പലരും അത് അനുകരിക്കാറുണ്ട്. ശരീര ഭാഷപോലും അനുകരിച്ച് കണ്ടിട്ടുണ്ട്. മോഹൻലാലിന്റെ അഭിനയശൈലിയാണ് എനിക്ക് കൂടുതൽ ഇഷ്ടം.'
'പിന്നെ മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ ഒരു കെമിസ്ട്രി വരും. മമ്മൂട്ടിയും അസാധ്യ നടനാണ് എന്നതിൽ എനിക്ക് എതിർപ്പില്ലെന്നും', ബാബു നമ്പൂതിരി പറയുന്നു. മിമിക്രി ആർട്ടിസ്റ്റുകൾ ഏറ്റവും കൂടുതൽ അനുകരിക്കാറുള്ള നടനാണ് ബാബു നമ്പൂതിരി. അദ്ദേഹം സിനിമയിൽ നിന്നും വിട്ടുനിൽക്കുമ്പോഴും ആളുകൾ ഓർമിക്കുന്നതിന് കാരണവും അത് തന്നെയാണ്.


Click it and Unblock the Notifications











