'15 വർഷത്തോളം തല്ലുകൊണ്ടും ഡയലോഗ് ഇല്ലാതെയുമൊക്കെ അഭിനയിച്ചതാണ്, സിനിമ അഭിനയം ആഗ്രഹിച്ചിരുന്നതല്ല'
മലയാള സിനിമയിലെ സൂപ്പർ വില്ലന്മാരെ കുറിച്ച് ചോദിച്ചാൽ ഇപ്പോഴും മലയാളികൾ ബാബുരാജിന്റെ പേര് പറയും. അതിന് കാരണം വില്ലൻ വേഷങ്ങളിലൂടെയാണ് ബാബുരാജ് മലയാളികളുടെ ഹൃദയം കീഴടക്കിയത് എന്നതാണ്. ബാബു രാജിനെയും വാണി വിശ്വനാഥിനെയും സ്‌ക്രീനിൽ കാണാൻ ഇഷ്ടപ്പെട്ടവർക്ക് സന്തോഷം നൽകികൊണ്ടായിരുന്നു ഇരുവരും ജീവിതത്തിലും ഒരുമിച്ചത്. വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്ന വാണി വർഷങ്ങൾക്ക് ശേഷം അടുത്തിടെ അഭിനയത്തിലേക്ക് മടങ്ങി വരുകയും ചെയ്തിരുന്നു.
ഒരു കാലത്ത് ആക്ഷൻ സിനിമകളും വില്ലൻ വേഷങ്ങളിലും മാത്രം തിളങ്ങി നിന്ന താരമാണ് ബാബുരാജ്. പിന്നീട് കോമഡിയിലേക്കും നായകവേഷത്തിലേക്കുമൊക്കെ ശക്തമായ തിരിച്ചു വരവാണ് അദ്ദേഹം നടത്തിയത്. ഇന്ന് ബാബുരാജ് വില്ലൻ വേഷങ്ങളെക്കാൾ കൂടുതൽ ചെയ്യുന്നത് സഹനടൻ കഥപാത്രങ്ങളും നായക വേഷങ്ങളും കോമഡി കഥാപാത്രങ്ങളുമെല്ലാമാണ്.

ബാബുരാജ് കോമഡിയും, സഹനടൻ കഥാപാത്രങ്ങളും ചെയ്യുന്നത് അത്ഭുതത്തോടെയാണ് ഇന്നും മലയാളികൾ കാണാറുള്ളത്. ആ മസിലുള്ള ശരീരത്തിൽ വില്ലൻ മാത്രമല്ല നല്ലൊരു നായകനും ഒളിഞ്ഞ് കിടപ്പുണ്ടെന്ന് പലപ്പോഴായി ബാബുരാജ് തെളിയിച്ച് കഴിഞ്ഞു. ഇപ്പോൾ ലിറ്റിൽ ഹാർട്ട്സ് എന്ന ഷെയ്ൻ നിഗം സിനിമയിൽ അപ്പൻ വേഷം ചെയ്തും ബാബുരാജ് കയ്യടി നേടുകയാണ്.
ഒരുപക്ഷെ ആദ്യമായാകും ഒരു മുതിർന്ന ചെറുപ്പക്കാരന്റെ അപ്പൻ വേഷത്തിൽ ബാബുരാജ് തിളങ്ങുന്നത്. സിനിമയുടെ പ്രമോഷൻ പരിപാടികളിലും ബാബുരാജ് സജീവമായിരുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ലിറ്റിൽ ഹാർട്ട്സിന് മികച്ച പ്രതികരണം ലഭിക്കുമ്പോൾ തന്റെ ബേബി എന്ന കഥാപാത്രത്തിനും സ്വീകാര്യത ലഭിക്കുന്ന സന്തോഷത്തിലാണ് ബാബുരാജ്.
ഇപ്പോഴിതാ മുപ്പത് വർഷത്തിന് മുകളിലായുള്ള തന്റെ സിനിമാ ജീവിത അനുഭവഭങ്ങൾ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പങ്കിട്ടിരിക്കുകയാണ് താരം.
15 വർഷത്തോളം തല്ലുകൊണ്ടും ഡയലോഗ് ഇല്ലാതെയുമൊക്കെ അഭിനയിച്ചതിനാൽ ഇപ്പോൾ ലഭിക്കുന്ന ഏത് ചലഞ്ചിങ്ങായ കഥാപാത്രവും താൻ ഏറ്റെടുത്ത് ചെയ്യുമെന്നാണ് ബാബുരാജ് പറയുന്നത്. ലിറ്റിൽ ഹാർട്ട്സിന് ഗംഭീര പ്രതികരണങ്ങളാണ് കിട്ടുന്നത്. സാൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയോട് താരതമ്യം ചെയ്താണ് പലരും പറയുന്നത്. അത് ആദ്യം എന്നോട് പറഞ്ഞത് ഉണ്ണി മുകുന്ദനാണ്. ഞാൻ ആദ്യമായി ടീസർ ഉണ്ണിക്ക് അയച്ചുകൊടുത്തപ്പോൾ ഉണ്ണി എനിക്ക് വോയ്‌സ് മെസജ് അയച്ചു.
ചേട്ടാ... ആ കഥാപാത്രത്തിന് സാൾട്ട് ആൻഡ് പെപ്പറിന്റെ ഒരു സാദൃശ്യം വരുന്നുണ്ട് എന്നായിരുന്നു ഉണ്ണിയുടെ വാക്കുകൾ. ഇപ്പോൾ തിയറ്ററിലൊക്കെ പോകുമ്പോഴും എല്ലാവരും അതുതന്നെ പറയുന്നു. വളരെ ഈസിയായി ജീവിതത്തെ കാണുന്ന ഒരു സാധാരണ ഏലം കൃഷിക്കാരനാണ് ബേബി എന്ന കഥാപാത്രം. ഈ കഥാപാത്രം ചെയ്യാൻ പറ്റുമോ എന്ന സംശയമൊന്നും ഇല്ലായിരുന്നു. ഏത് കഥാപാത്രമായാലും സിനിമ ചെയ്യണമെന്ന് മാത്രം ആഗ്രഹിച്ച് നടക്കുന്ന ആൾക്കാരാണ് നമ്മളൊക്കെ.

പത്ത്, പതിനഞ്ച് വർഷത്തോളം തല്ലുകൊണ്ടും ഡയലോഗ് ഇല്ലാതെയുമൊക്കെ അഭിനയിച്ചിട്ട് എന്നെ തന്നെ ചലഞ്ച് ചെയ്യുന്ന കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹിച്ച് നടക്കുന്ന ആളാണ് ഞാൻ. എന്നിലേക്ക് വരുന്ന ഓരോ കഥാപാത്രവും മിസ് ചെയ്യാറില്ല. ഒരു ഈഗോയും ഇല്ലാതെ കൊടുക്കൽ വാങ്ങലിലൂടെ ചെയ്ത ഒരു സിനിമയാണ് ഇത്.
അപ്പനും മകനുമായി അഭിനയിക്കുന്നത് ഷെയ്ൻ നിഗത്തിന് ഒപ്പമാണെന്ന് അറിഞ്ഞപ്പോൾ സന്തോഷമായി. കുഞ്ഞുന്നാൾ മുതൽ കാണുന്നതാണ് അവനെ. അബി എന്റെ അടുത്ത സുഹൃത്തായിരുന്നു. ബേബിയെന്നും വെള്ളമടിക്കുന്ന ആളാണ്. ക്ലൈമാക്‌സ് മുഴുവൻ വെള്ളമടിച്ച് നടക്കുന്ന കഥാപാത്രമായി ചെയ്യണം.
അത് ശരിയാകുമോയെന്ന് എനിക്ക് പേടിയുണ്ടായിരുന്നു. അഞ്ച് ദിവസം കൊണ്ട് എടുത്ത ക്ലൈമാക്‌സാണ്. ആ അഞ്ച് ദിവസവും ഇതേ മൂഡ് നിലനിർത്തണം. അത് വലിയ പണിയായിരുന്നു. റിയാലിറ്റി തോന്നാൻ രണ്ടെണ്ണം അടിച്ചിട്ട് മദ്യപാനിയുടെ വേഷം ചെയ്യാൻ പറ്റില്ല.
ഞാൻ ജോജി ചെയ്യുമ്പോഴും കള്ളുകുടിക്കുന്ന സീൻ വരുമ്പോൾ ഞാൻ കള്ള് കുടിക്കില്ല. കള്ളുകുടിക്കാതെ ചെയ്യുമ്പോഴാണ് ശരിയാവുക. കള്ള് കുടിക്കാറുണ്ട്. പക്ഷെ അഭിനയിക്കുമ്പോൾ കഴിക്കില്ല. എന്തിനാണ് ബാബുരാജിന് ഈ വേഷം കൊടുത്തത്, എന്തിനാണ് അയാളെ പ്രൊമോട്ട് ചെയ്യുന്നത് എന്നൊക്കെ സാന്ദ്രയോട് പലരും ചോദിച്ചെന്ന് സാന്ദ്ര പറഞ്ഞു.
അങ്ങനെ പറയുന്നവരെ കൊണ്ട് മാറ്റി പറയിക്കുക എന്നതാണ് എന്റെ കടമ. അല്ലാതെ ആരോടും പരാതിയില്ല. ഒരുപാട് അടി കൊണ്ടും കൊടുത്തുമാണ് നമ്മൾ ഇന്ന് ഇവിടെയെത്തി നിൽക്കുന്നത്. 31 വർഷമായി ഞാൻ പലതും നേരിട്ടാണ് ഇവിടെ എത്തിയത്.
എനിക്ക് ഇതൊന്നും കേട്ടാൽ വിഷമം തോന്നില്ല. കാരണം സിനിമ അങ്ങനെയാണ്. സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്നതല്ല. ഹനീഫയുടെ അനുജൻ മഹാരാജാസിൽ പഠിച്ചതാണ്. ആ പരിചയത്തിലാണ് ഭീഷ്മാചാര്യർ എന്ന സിനിമയിൽ അഭിനയിച്ചത്.


Click it and Unblock the Notifications











