കരച്ചിൽ മാത്രമല്ല ഭ്രാന്തുപോലെയായി, കണ്ണടച്ചാൽ അവൻ മുന്നിൽ നിൽക്കുന്നതുപോലെ, വെഡ്ഡിങ് ആനിവേഴ്സറി ഡെയായിരുന്നു!
ഒരു വർഷം മുമ്പാണ് നടനും നിർമാതാവും ബിസിനസ്മാനുമെല്ലാമായ ബൈജു ഏഴുപുന്നയ്ക്ക് സഹോദരൻ ഷെൽജുവിനെ നഷ്ടപ്പെട്ടത്. നാൽപ്പത്തിയൊമ്പതുകാരനായ ഷെൽജു ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. അപ്രതീക്ഷിത മരണമായിരുന്നതുകൊണ്ട് തന്നെ കുടുംബത്തിനും അതൊരു വലിയ ഷോക്കായിരുന്നു. ഇപ്പോഴും സഹോദരന്റെ ഓർമകൾ പങ്കുവെക്കുമ്പോൾ ബൈജുവിന്റെ കണ്ണുകൾ നിറയും തൊണ്ടയിടറും... അനിയന് സിനിമയോട് താൽപര്യമുണ്ടായിരുന്നില്ല.
അവന് ബിസിനസിനോടായിരുന്നു താൽപര്യം. അത് ചിലപ്പോൾ ഞാൻ ഇങ്ങനെയായതുകൊണ്ടാകും. അവന് ആഗ്രഹമുണ്ടായില്ലെന്ന് പറയാൻ പറ്റില്ല. ഞാൻ അഭിനയിച്ച് ഇങ്ങനെ നടക്കുന്നു. അതുകൊണ്ട് തന്നെ താനും ഇത്രയും വലിയ ബിസിനസുകൾ നോക്കാതെ അഭിനയിച്ച് നടന്നാൽ ബിസിനസുകൾ ആര് നോക്കും എന്ന ഉത്തരവാദിത്വം അവന് വന്നത് കൊണ്ട് ഏറ്റെടുത്തതാകും.

അവൻ എന്നെക്കാൾ സ്മാർട്ടായിരുന്നു. ഭയങ്കരമായി ഫിസിക് ശ്രദ്ധിച്ചിരുന്നയാളാണ്. അഭിനയിക്കാനും പറ്റുമായിരുന്നു. എന്നെ കാണാൻ വരുന്നവർ അവന് അവസരങ്ങൾ ഓഫർ ചെയ്തിട്ടുണ്ട്. എന്നാൽ പോലും ബിസിനസ് നോക്കി നിൽക്കാം എന്ന് കരുതി അവൻ നിന്നു. ചേട്ടൻ പൊയ്ക്കോട്ടെ എന്നുള്ള രീതിയായിരുന്നു അവന്. അവന്റെ മരണം വലിയൊരു ഷോക്കായിരുന്നു. ഹെൽത്ത് അവൻ വളരെ അധികം ശ്രദ്ധിച്ചിരുന്നു. എപ്പോഴും അവനെ കാണുന്നുണ്ട്.
രാത്രിയായലൊക്കെ അവനെ കാണാം. കണ്ണടച്ചാൽ അവൻ മുന്നിൽ വന്ന് നിൽക്കും. ഒരു വർഷമാകാൻ പോകുന്നു. ഞാൻ സിനിമയും കാര്യങ്ങളുമായൊക്കെ നടന്നതുകൊണ്ട് അവനെ ചേർത്ത് പിടിക്കുന്ന പരിപാടികൾ കുറവായിരുന്നു. സിനിമ എന്ന് പറഞ്ഞ് നടക്കുന്നതുകൊണ്ട് തന്നെ വളരെ കുറച്ച് സമയം മാത്രമെ വീട്ടിലുണ്ടാകു.
അവനായിരുന്നു തിയേറ്ററും ചെമ്മീൻ കെട്ടുമെല്ലാം നോക്കി നടത്തിയിരുന്നത്. അവനെ ചേർത്ത് പിടിക്കാൻ തുടങ്ങിയതും ബന്ധം കൂടുതൽ ശക്തമായതും വീട്ടിൽ വലിയ ചടങ്ങ് നടക്കാൻ പോകുമ്പോഴാണല്ലോ. അതുകൊണ്ട് തന്നെ കല്യാണം വന്നപ്പോൾ ഞങ്ങൾ തമ്മിലുള്ള ബോണ്ടിങ് കൂടി. അവന്റെ വെഡ്ഡിങ് ആനിവേഴ്സറിയുടെ അന്നാണ് അവൻ മരിച്ചത്. ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കുകയായിരുന്നു.
കൂടോത്രം സിനിമയുടെ ലൊക്കേഷൻ നോക്കാൻ ഇറങ്ങിയതായിരുന്നു ഞാൻ. പാതി വഴി വരെ എത്തിയിരുന്നു. മരണം അറിഞ്ഞപ്പോൾ തിരികെ വന്നു. ഞാൻ വന്നപ്പോഴേക്കും ആള് പോയിരുന്നു. ദൈവത്തിന് ഇഷ്ടമുള്ള ആളുകളെ പെട്ടന്ന് പെട്ടന്ന് കൊണ്ടുപോകും എന്ന് തോന്നുന്നു. അവർക്ക് വേണ്ടി പ്രാർത്ഥിക്കുക എന്നതല്ലാതെ നമുക്ക് വേറൊന്നും ചെയ്യാനില്ല.

എല്ലാവർക്കും അവനെ ഭയങ്കര ഇഷ്ടമായിരുന്നു. ഭയങ്കര ഫ്രണ്ട്ലിയാണ്. ആർക്കും ആ മരണം വിശ്വസിക്കാൻ പറ്റിയിരുന്നില്ല. വാർത്ത അറിഞ്ഞ് അവനെ അറിയുന്നവരും കൂട്ടുകാരും എല്ലാം ആശുപത്രിയിലേക്ക് വന്നിരുന്നു. അവന്റെ ശരീരം കണ്ട് അവരൊക്കെ ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു. അവരെല്ലാം എന്തൊക്കയോ അവിടെ കാണിച്ച് കൂട്ടി. കരച്ചിൽ മാത്രമല്ല. ഭ്രാന്ത് പിടിച്ച അവസ്ഥയിൽ പുറത്തേക്ക് പോയി എന്തൊക്കയോ ചെയ്യുകയാണ്.
എല്ലാവരും ഓക്കെയാണോയെന്ന് ചോദിച്ചാൽ ഓക്കെയാണെന്ന് പറയാൻ ആർക്കും പറ്റില്ല. അവന്റെ ഭാര്യ സിമിയെയാണ് മരണം കൂടുതൽ തളർത്തിയത്. പിള്ളേർ ഓക്കെയായി വരുന്നു. മകൻ ഷോണാണ് കാര്യങ്ങൾ നോക്കി ചെയ്യുന്നത്. ഷെൽജുവിന്റെ ആണ്ടിന് എല്ലാവരും ഒത്തുകൂടിയിരുന്നു. അപ്പോഴും അപ്പച്ചൻ വിളിക്കുന്നത് ഷെൽജു എടാ... ഇങ്ങ് വന്നേ എന്നാണ്.
ഷെൽജുവിന്റെ മോനെ പോലും ഇടയ്ക്ക് അപ്പച്ചൽ ഷെൽജുവെന്ന് വിളിക്കും. ബൈജു ഷെൽജുവെന്ന് വിളിച്ച് അദ്ദേഹത്തിന് ശീലമായി. അവൻ മരിച്ചശേഷം വീട്ടിൽ ഇരിക്കാൻ കിട്ടുന്ന സമയത്ത് പോലും അതിന് നിൽക്കാതെ ഞാൻ എങ്ങോട്ടേലും പോകും. അവൻ അവിടെയൊക്കെ നിൽക്കുന്നത് പോലൊരു തോന്നലാണെന്നും ലൈഫ് നെറ്റ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ ബൈജു പറഞ്ഞു.


Click it and Unblock the Notifications











