'ഞാൻ മരിച്ചാലും എന്റെ ചേട്ടൻ ജീവനോടെ ഉണ്ടാകണം...'; തനിക്ക് കരൾ നൽകിയ വ്യക്തിയെ പരിചയപ്പെടുത്തി നടൻ ബാല!
മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെ സഞ്ചരിച്ച് നഷ്ടപ്പെട്ട് പോയ ജീവിതത്തിലേക്ക് തിരികെ വന്ന വ്യക്തിയാണ് നടൻ ബാല. കരൾ രോഗം മൂർച്ഛിച്ച് അമൃത ആശുപത്രിയിൽ മരണത്തോട് മല്ലിട്ട് കിടന്ന ദിവസങ്ങളെ കുറിച്ച് എപ്പോഴും പറയാറുള്ള ഒരാളാണ് ബാല.
കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ബാലയുടെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടന്നത്. കുറച്ച് നാളുകളായി കരൾ രോഗം ബാലയെ അലട്ടുന്നുണ്ടായിരുന്നു. അതിനാൽ തന്നെ ശരീര ഭാരവും ക്രമാതീതമായി കുറഞ്ഞിരുന്നു.
അപ്പോഴെല്ലാം ബാലയ്ക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടോ എന്നത് ആരാധകർ ചോദിച്ചിരുന്നുവെങ്കിലും താരം ഒന്നിനും മറുപടി പറഞ്ഞിരുന്നില്ല. പിന്നീടാണ് പെട്ടന്ന് ബാലയുടെ ആരോഗ്യം മോശമായതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. ആദ്യത്തെ കുറച്ച് ദിവസം ബാലയുടെ അവസ്ഥ ഗുരുതരമായിരുന്നു. ശസ്ത്രക്രിയ പോലും നടത്താൻ പറ്റാത്ത സാഹചര്യമായിരുന്നു. അവിടെ നിന്നാണ് ബാല പതിയെ സുഖം പ്രാപിച്ച് വന്നത്.

ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർമാർ പ്രതീക്ഷിച്ചതിലും വേഗത്തിൽ ബാല സുഖംപ്രാപിച്ചു. ഒന്നര മാസമാകുമ്പോഴേക്കും ജിമ്മിൽ പോയി വെയ്റ്റ് ട്രെയിനിങ് ഒക്കെ ചെയ്യാൻ താൻ പ്രാപ്തനായി എന്നും ബാല പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ബാലയെ പഴയ രൂപത്തിലേക്ക് തിരികെ വന്നു. കൂടാതെ പൊതുപരിപാടികളിലും സജീവമായി തുടങ്ങി.
ബാലയ്ക്ക് കരൾ മാറ്റ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചപ്പോൾ നിരവധി പേരാണ് കരൾ ദാനം ചെയ്യാൻ തയ്യാറായി എത്തിയത്. അതിൽ ഏറ്റവും മാച്ചായ ദാതാവിന്റെ കരളാണ് ബാല സ്വീകരിച്ചത്. തനിക്ക് കരൾ തന്ന വ്യക്തിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും അടുത്ത സൗഹൃദം ബാലയ്ക്ക് ഇപ്പോഴുണ്ട്.
ബാലയുടെ യാത്രകളിലും ആ ദാതാവ് അകമ്പടി പോകാറുണ്ട്. ഇപ്പോഴിതാ തനിക്ക് കരൾ നൽകിയ വ്യക്തിയാരാണെന്ന് ബാല വെളിപ്പെടുത്തിയിരിക്കുകയാണ്. ഫിലിം ആർട്ടിസ്റ്റ് എംപ്ലോയീസ് യൂണിയന്റെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് തനിക്ക് കരൾ സമ്മാനിച്ച വ്യക്തിയെ ബാല ആളുകൾക്ക് പരിചയപ്പെടുത്തിയത്. ജോസഫ് എന്ന വ്യക്തിയാണ് ബാലയ്ക്ക് കരൾ പകുത്ത് നൽകിയത്. എനിക്ക് കരൾ തന്നത് ജോസഫാണ്.
താൻ പോയാലും എന്റെ ചേട്ടൻ ജീവനോടെ ഉണ്ടാകണം എന്നാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാകും മുമ്പ് ജോസഫ് ഡോക്ടർമാരോട് പറഞ്ഞത്. ബാല ചേട്ടൻ ജീവിച്ചിരുന്നാൽ ഒരുപാട് ആളുകൾ രക്ഷപ്പെടുമെന്നും അന്ന് ജോസഫ് ഡോക്ടർമാരോട് പറഞ്ഞതായും താൻ പിന്നീട് അറിഞ്ഞുവെന്നും ബാല പ്രസംഗത്തിനിടെ പറഞ്ഞു.

രോഗം ബാധിച്ചത് കരളിൽ ആയതുകൊണ്ട് തന്നെ ബാല മദ്യപിച്ചാണ് അങ്ങനെയുണ്ടായത് എന്ന് ചിലരെങ്കിലും താരം ആശുപത്രിയിലായപ്പോൾ ആക്ഷേപിച്ചിരുന്നു. എന്നാൽ തന്റെ ഈ അവസ്ഥ കുടിച്ച് കരൾ നഷ്‌ടപ്പെട്ടതല്ല എന്ന് ബാല അടിവരയിട്ട് പിന്നീട് പറഞ്ഞിരുന്നു. തന്റെ അവസ്ഥയുടെ യഥാർത്ഥ കാരണവും ബാല വെളിപ്പെടുത്തിയിരുന്നു.
മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നൊന്നും ബാല പറയില്ല. പക്ഷെ കരൾ രോഗത്തിൽ അവസാനിച്ചത് അതൊന്നുമല്ലെന്നും താരം പറഞ്ഞിരുന്നു. അടുത്തിടെ യുട്യൂബറുടെ വീട്ടിൽ കയറി പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നതിന്റെ പേരിൽ ബാല വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു.
മോഹൻലാൽ അടക്കമുള്ള താരങ്ങളുടെ പേരിൽ മോശം പ്രസ്താവനകൾ നടത്തിയതിൽ പ്രതിഷേധിച്ചാണ് ബാല യുട്യൂബർ ചെകുത്താന്റെ വീട്ടിൽ കയറി പ്രശ്നങ്ങൾ സൃഷ്ടിച്ചത്. സംഭവത്തിൽ ചെകുത്താനെന്ന അജു പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
ബാലയുടെ അഭിമുഖങ്ങളെയും സംസാരരീതിയേയുമെല്ലാം പലപ്പോഴും ട്രോളിയിട്ടുള്ള ഒരാൾ കൂടിയാണ് ചെകുത്തൻ എന്ന അജു. തന്റെ ചാരിറ്റി പ്രവർത്തനങ്ങളെയും അജു അപകീർത്തിപ്പെടുത്തിയെന്നും ബാല പരാതിപ്പെട്ടിരുന്നു.


Click it and Unblock the Notifications