'ആലോചിച്ചിട്ട് പറഞ്ഞാൽ വെന്റിലേറ്റർ ഓഫ് ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞു, ഡോണറോട് പോലും വരേണ്ടെന്ന് പറഞ്ഞു'; ബാല!
പുതിയമുഖം, ബിഗ് ബി പോലുള്ള സിനിമകളുടെ ആരാധകരായ സിനിമാ പ്രേമികൾക്ക് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉണ്ടായിരുന്ന ഏറ്റവും വലിയ വേദന നടൻ ബാലയുടെ അപ്രതീക്ഷിതമായ രൂപമാറ്റവും സിനിമകളിൽ നിന്നും കാണാമറയത്തേക്ക് പോകുന്നതുമായിരുന്നു. മുത്തുമഴ കൊഞ്ചൽ പോലെ എന്നുള്ള റൊമാന്റിക്ക് സോങിനും ബാലയുടേയും മംമ്ത മോഹൻദാസിന്റേയും കെമിസ്ട്രിക്ക് ഇന്നും ആരാധകരുണ്ട്.
റൊമാന്റിക്ക് ഹീറോ, വില്ലൻ, നായകൻ തുടങ്ങി ഏത് റോളിലും തിളങ്ങാൻ കഴിവുള്ള ബാല കുറച്ച് വർഷങ്ങളായി വല്ലാതെ ശരീരം ക്ഷീണിച്ച് സിനിമാപ്രേമികൾക്ക് ഒട്ടും പരിചിതമല്ലാത്തൊരു ബാലയായി മാറിയിരുന്നു.
ഇനി ഒരിക്കലും ഫിറ്റ് ബോഡിയും റൊമാന്റിക്ക് ലുക്കും ആക്ഷൻ മൂവ്മെന്റുകളുമായി ബാലയെ കാണാൻ സാധിക്കില്ലേയെന്നത് അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ എടുക്കാൻ ചെല്ലുന്നവരും താരത്തിന്റെ സോഷ്യൽമീഡിയ പേജിൽ കമന്റ് ചെയ്യുന്നവരും നിരന്തരം ചോദിക്കുന്ന ഒരു കാര്യമാണ്. അപ്പോഴൊന്നും ബാലയും കൃത്യമായി മറുപടി നൽകിയിരുന്നില്ല. എന്നാൽ ഇനി വൈകാതെ സിനിമാ പ്രേമികൾക്ക് ആ വരവ് കാണാൻ സാധിക്കും. അതിനുള്ള കഠിനശ്രമങ്ങൾ ബാല ആരംഭിച്ച് കഴിഞ്ഞു.

കരൾ സംബന്ധമായി അസുഖങ്ങളിൽ നിന്നും ശസ്ത്രക്രിയയോടെ മുക്തി നേടിയ ബാല പതിന്മടങ്ങ് ശക്തിയിൽ തിരിച്ച് വരാൻ ഒരുങ്ങുകയാണ്. അതിന്റെ ചില മാറ്റങ്ങൾ അദ്ദേഹത്തിൽ കണ്ടതുടങ്ങി. ഇപ്പോഴിത ബിഹൈൻവുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ തനിക്ക് അവയവം ദാനം ചെയ്ത വ്യക്തിയെ കുറിച്ചും മരണത്തോട് മല്ലിട്ട് ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളെ കുറിച്ചും വിവരിച്ചിരിക്കുകയാണ് ബാല.
'വെന്റിലേറ്ററിൽ ജീവശവമായി കിടന്നതിനെ കുറിച്ചും ബാല വിവരിച്ചു. ജേക്കബ് ജോസഫ് എന്നയാളാണ് ഡോണർ. ഡോണേഴ്സിൽ പോലും പറ്റിക്കുന്നവർ ഉണ്ടായിരുന്നു. അതിൽ നിന്നും നൂറ് ശതമാനം മാച്ചിൽ ദൈവം സഹായിച്ച് എനിക്ക് ഒരാളെ കിട്ടി.'
'അദ്ദേഹം എനിക്ക് കരൾ പകുത്ത് തന്നപ്പോൾ ഒപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സ്നേഹവും എനിക്ക് കിട്ടാൻ തുടങ്ങി. നല്ലൊരു ബന്ധം അദ്ദേഹത്തിന്റെ കുടുംബവുമായുണ്ട്. എല്ലാ ഞായറാഴ്ചകളിലും അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും എനിക്ക് ഭക്ഷണം കൊടുത്ത് അയക്കും. അതൊരു വലിയ സന്തോഷമാണ്.'
'ആശുപത്രിയിൽ ആയിരുന്നപ്പോൾ ബെഡിൽ കിടന്ന് മടുത്തു. ഇടം വലം തിരിയാൻ പാടില്ല. ഒരേ കിടപ്പ് കിടക്കണം. നാല് മണിക്കൂർ ഉറങ്ങിയെന്ന് കരുതി കണ്ണ് തുറന്ന് നോക്കുമ്പോൾ പത്ത് മിനിറ്റെ ആയിട്ടുണ്ടാവൂ ഉറങ്ങാൻ തുടങ്ങിയിട്ട്. മടുത്ത് പോകും. ദിവസം തള്ളി നീക്കാൻ ബുദ്ധിമുട്ടി' ബാല വിവരിച്ചു.

വെന്റിലേറ്ററിൽ മരണം കാത്ത് കിടന്നതിനെ കുറിച്ച് ബാല പറഞ്ഞത് ഇങ്ങനെയാണ്.... 'പെട്ടന്ന് എനിക്ക് ഇത് സംഭവിക്കുമെന്ന് ആരും കരുതിയില്ല. അവസ്ഥ മോശമായപ്പോൾ ഡോണറോട് പോലും വരേണ്ടെന്ന് പറഞ്ഞു. എന്റെ അവസ്ഥ മോശമായി എന്നറിപ്പോൾ വിദേശത്ത് ഉള്ളവർ പോലും ഉടനടി വന്നു. ക്രിട്ടക്കലായിരുന്ന സമയത്ത് കുറച്ച് പേർ ഫ്ലൈറ്റ് കയറി വരാൻ നിൽക്കുകയായിരുന്നു. മുന്നോട്ട് പോകുന്നത് പ്രയാസമാണെന്ന് ഡോക്ടർ ചേട്ടനോടും ചേച്ചിയോടും പറഞ്ഞു.'
'അവർക്ക് എന്ത് തീരുമാനിക്കണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു. ഡോക്ടറോട് എന്റെ ചേച്ചി ചോദിച്ച ഒരു ചോദ്യം മുതൽ കാര്യങ്ങൾ മാറി തുടങ്ങി. നിങ്ങളുടെ സഹോദരനാണെങ്കിൽ ഈ അവസ്ഥയിൽ നിങ്ങൾ എന്ത് ചെയ്യുമെന്ന് ചേച്ചി ചോദിച്ചപ്പോൾ ഡോക്ടർ പറഞ്ഞു. മനസമാധാനമായി വിട്ടേക്കുമെന്ന്. കാരണം തിരിച്ച് വന്നാലും മുഴുവൻ രൂപത്തിൽ വരുമോയെന്ന് അറിയില്ലെന്നും.'
'അതിനാൽ അദ്ദേഹത്തെ സമാധാനത്തിൽ പോകാൻ അനുവദിക്കുമെന്നും ഡോക്ടർ പറഞ്ഞു. നിങ്ങൾ പറഞ്ഞാൽ വെൻറിലേറ്റർ ഓഫ് ചെയ്യാമെന്നും ഡോക്ടർ ചേച്ചിയോട് പറഞ്ഞു. അവർ ഒന്നുകൂടി ആലോചിക്കാൻ ഒരു മണിക്കൂർ സമയം ചോദിച്ചു.... ഡിസ്കസ് ചെയ്തിട്ട് ഫോർമാലിറ്റി കഴിഞ്ഞ് പബ്ലിക്കിനെ അറിയിക്കാമെന്ന് അവർ കരുതി. അവർ ചോദിച്ച ഒരു മണിക്കൂറിൽ അരമണിക്കൂർ പിന്നിട്ടപ്പോഴേക്കും എനിക്ക് മാറ്റം വന്ന് തുടങ്ങി.'
'അരമണിക്കൂറിൽ നടന്ന ദൈവത്തിന്റെ അത്ഭുതം കൊണ്ട് ജീവിതത്തിലേക്ക് തിരികെ വരാൻ സാധ്യതയുണ്ടായി. ചെറിയ ഹോപ്പ് വന്നു. പിന്നീട് ഓപ്പറേഷൻ.... 12 മണിക്കൂർ എടുത്തു' ബാല വിവരിച്ചു. ആശുപത്രിയിൽ പോകുന്നത് ഒട്ടും താൽപര്യമില്ലാത്തയാളാണ് താനെന്നും ബാല കൂട്ടിച്ചേർത്തു. തന്റെ ശരീരത്തിൽ മാറ്റങ്ങൾ വന്ന് തുടങ്ങിയെന്നും വർക്കൗട്ട് ചെയ്യുന്നുണ്ടെന്നും പ്രേക്ഷകർക്ക് തന്നിൽ നിന്നും ഇനി ആക്ഷൻ സിനിമകളും പ്രതീക്ഷിക്കാമെന്നും നിറഞ്ഞ ചിരിയോടെ ബാല പറയുന്നു.


Click it and Unblock the Notifications