'വെറും വാർത്തയായിരുന്നില്ല... സത്യം അതായിരുന്നു, നാലാം തിയ്യതിയാണ് ശരിക്കും ഞാൻ മനസിലാക്കിയത്'; ബാല പറയുന്നു!
കഴിഞ്ഞ കുറച്ച് നാളുകൾ നടൻ ബാലയുടെ ജീവിതത്തിൽ വളരെ നിർണായകമായിരുന്നു. ആ സമയങ്ങളിൽ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽ പാലത്തിലൂടെയായിരുന്നു താരം സഞ്ചരിച്ചിരുന്നത്. കുറച്ച് വർഷങ്ങളായി ബാല സിനിമയിൽ അത്ര സജീവമല്ല. വല്ലപ്പോഴും
മാത്രമാണ് ബാല അഭിനയിച്ച സിനിമകൾ റിലീസിന് വരുന്നത്. സിനിമകൾ ചെയ്തില്ലെങ്കിലും ബാല പ്രേക്ഷകർക്കിടയിൽ സോഷ്യൽമീഡിയ വഴി സജീവമായിരുന്നു.
നിരന്തരമായി കുറിപ്പുകളും വീഡിയോകളും പങ്കുവെച്ചും അഭിമുഖങ്ങൾ നൽകിയുമാണ് ബാല ആരാധകർക്കിടയിൽ ലൈവായി നിന്നത്. തന്നാൽ കഴിയും വിധം നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നൊരു നടൻ കൂടിയാണ് ബാല.
അതുകൊണ്ട് തന്നെ ബാലയെ സ്വന്തം വീട്ടിലെ അംഗത്തെപ്പോലെയാണ് മലയാളികൾ പരിഗണിച്ചിരുന്നത്. ചിലപ്പോഴൊക്കെ വിവാദങ്ങളും ബാലയെ പ്രേക്ഷകർക്കിടയിൽ ലൈവായി നിർത്തിയിട്ടുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പാണ് നടൻ ബാല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലാണെന്ന വാർത്ത വന്നത്. ആദ്യം പലരും അത് വിശ്വസിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം കൂടി സോഷ്യൽമീഡിയയിൽ ആക്ടീവായി കണ്ടതാണല്ലോ പെട്ടന്ന് എന്തുപറ്റിയെന്നായിരുന്നു പലരുടേയും സംശയം. പിന്നീടാണ് താരത്തിന്റെ അവസ്ഥ ഗുരുതരമാണെന്ന് റിപ്പോർട്ട് വന്നത്. കരൾ സംബന്ധമായ അസുഖങ്ങളായിരുന്നു ബാലയെ ബാധിച്ചിരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് തന്നെ ബാലയുടെ ശരീരത്തിലും വലിയ വ്യത്യാസങ്ങൾ കാണാമായിരുന്നു.
ബിഗ് ബിയിലും പുതിയ മുഖത്തിലുമെല്ലാം ലുക്കിലും മട്ടിലും യങ് ഹീറോയെപ്പോലെ നിന്ന ബാല വല്ലാതെ മെലിയുകയും ശരീര ഭാഷയും സംസാരവുമടക്കം മാറുകയും ചെയ്തിരുന്നു. ഇതേ കുറിച്ചെല്ലാം പലപ്പോഴും ആരാധകർ കമന്റിലൂടെയും മറ്റും ചോദിച്ചിരുന്നുവെങ്കിലും ബാല ഒന്നിനും കൃത്യമായി മറുപടി നൽകിയിരുന്നില്ല.

കരൾ സംബന്ധമായ അസുഖങ്ങൾ നടനെ കുറച്ച് നാളുകളായി അലട്ടിയിരുന്നുവെന്ന് പിന്നീടാണ് എല്ലാവരും അറിഞ്ഞത്. ഗുരുതരാവസ്ഥയിലായിരുന്നതിനാൽ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ബാലയുടെ കരൾ മാറ്റൽ ശസ്ത്രക്രിയയ്ക്ക് വേണ്ട ഒരുക്കങ്ങൾ നടത്തി. അത് വിജയകരമായി പൂർത്തിയായതോടെ ബാല ജീവിതത്തിലേക്ക് തിരിച്ച് വന്നു.
നൂറ് ശതമാനം ചേർച്ചയുള്ള ദാതാവിനെയാണ് ബാലയ്ക്ക് കിട്ടിയത്. വിധിയെ അംഗീകരിച്ച് മുന്നോട്ട് പോകാൻ പോലും ഒരു നിമിഷത്തിൽ തയ്യാറായിരുന്നുവെന്ന് ബാല അടുത്തിടെ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ജീവിതം മാറി മറിഞ്ഞ നാലാം തിയ്യതി മറക്കില്ലെന്നും ബാല പറയുന്നു.

'നാലാം തിയ്യതിയെന്ന് പറഞ്ഞ ആ ദിവസമാണ് ഞാൻ മനസിലാക്കിയത് കേരളത്തിലുള്ളവർ മാത്രമല്ല ലോകം മുഴുവനുമുള്ളവരുടെ പ്രാർഥന എനിക്കുണ്ടെന്ന്. എല്ലാവർക്കും അറിയുന്ന കാര്യമാണ്.... ഓൾമോസ്റ്റ് കഴിഞ്ഞുവെന്നത്. വാർത്തയല്ല സത്യമതായിരുന്നു... പിന്നെ അവിടെ നിന്നും ദൈവത്തിന്റെ അത്ഭുതവും എല്ലാവരുടേയും പ്രാർഥനയും കൊണ്ട് ഞാൻ തിരികെ വന്നു. കോടിയിൽ ഒരാൾക്ക് സംഭവിക്കുന്നത് എന്നിലും സംഭവിച്ചു.'
'ജീവിതത്തിലേക്ക് തിരിച്ച് വന്നു. പല ക്രൈസിസ് വന്നപ്പോഴും ചിരിച്ച് കൊണ്ടിരുന്നയാളായിരുന്നു ഞാൻ. അതേസമയം ഒരുപാട് റോങ് ന്യൂസുകൾ വന്നിരുന്നു. നമ്മൾ കാരണം നാലുപേർക്ക് സന്തോഷം കിട്ടുകയാണെങ്കിൽ കിട്ടട്ടെയെന്നും ഞാൻ ചിന്തിക്കാറുണ്ട്. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് ട്രാൻസ്പ്ലാന്റ് ചെയ്തത്. ആറ് മാസം വരെ സുഖപ്രാപിക്കാൻ വേണം.'
'രണ്ട്, മൂന്ന് മാസത്തോളം ആശുപത്രിയിൽ കിടക്കണം. പക്ഷെ എനിക്ക് അതൊന്നും വേണ്ടി വന്നില്ല. പത്ത് ദിവസം കഴിഞ്ഞപ്പോൾ എന്നെ ആശുപത്രിയിൽ നിന്നും വിട്ടു. നാൽപ്പത് ദിവസം കൊണ്ട് സുഖം പ്രാപിച്ചു' ബാല വിശദമാക്കി. ഡോക്ടർ പോലും പെട്ടന്നുള്ള മാറ്റം കണ്ട് അതിശയിച്ചുവെന്നും ബാല പറയുന്നു.


Click it and Unblock the Notifications