'ആ മൂന്ന് വർഷം എന്റെ മകളെ കുളിപ്പിച്ച് ഭക്ഷണം നൽകി വളർത്തിയത് ഞാനാണ്, അന്ന് ആദ്യം വിളിച്ചത് പൃഥ്വിരാജ്'; ബാല!
നടൻ ബാലയെ അറിയാത്ത മലയാളികൾ കുറവായിരിക്കും. ബാല ജനിച്ച് വളർന്നത് തമിഴ്നാട്ടിലാണെങ്കിലും സിനിമയിലേക്ക് എത്തിയപ്പോൾ ബാലയ്ക്ക് തിളങ്ങാൻ സാധിച്ചത് മലയാളത്തിലാണ്. അതുകൊണ്ട് തന്നെ ബാല ഏറെയും സിനിമകൾ സ്വന്തം കരിയറിൽ ചെയ്തത് മലയാളത്തിലാണ്. വില്ലനായും നായകനായും സഹനടനായും എല്ലാം ബാല ഒരു കാലത്ത് മലയാളത്തിൽ സജീവമായിരുന്നു. എന്നാൽ ശാരീരിക അവശതകൾ ബാധിച്ച ശേഷം ബാല അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.
കുറച്ച് മാസങ്ങൾക്ക് മുമ്പാണ് കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ബാല വിധേയനായത്. മരണത്തിന്റെ പടിവാതിക്കൽ വരെ ചെന്ന തന്നെ ദൈവം കൈപിടിച്ച് തിരികെ കൊണ്ടുവന്നുവെന്നാണ് ബാല അസുഖത്തെയും ആശുപത്രി വാസത്തേയും കുറിച്ച് ചോദിച്ചാൽ പറയാറുള്ളത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബാല കൊച്ചിയിൽ സ്ഥിരതാമസമാണ്. ഒപ്പം നിരവധി സന്നദ്ധപ്രവർത്തനങ്ങളും നടത്തുന്നുണ്ട്.

ബാലയുടെ സാമ്പത്തീക സഹായം ലഭിച്ചതുകൊണ്ട് മരുന്നും ഭക്ഷണവും വാങ്ങി ജീവിതം മുന്നോട്ട് നയിക്കുന്ന ഒരുപാട് പേർ കേരളത്തിലുണ്ട്. സഹനടീ, സഹനടൻ വേഷങ്ങളിലും ജൂനിയർ ആർട്ടിസ്റ്റായും മലയാളത്തിൽ പ്രവർത്തിക്കുന്ന നിരവധി പേർക്ക് ഇപ്പോഴും ബാലയുടെ സഹായങ്ങൾ എത്തിച്ചേരുന്നുണ്ട്.
എത്രയൊക്കെ സുഖസൗകര്യങ്ങളോടെയാണ് ജീവിക്കുന്നതെങ്കിലും എന്നേക്കും ബാലയെ അലട്ടുന്ന സങ്കടം ഏക മകൾ അവന്തിക എന്ന പാപ്പുവിനെ അടുത്ത് സ്നേഹിക്കാൻ കിട്ടുന്നില്ലെന്നതാണ്. പിന്നണി ഗായിക അമൃത സുരേഷ് ആയിരുന്നു ബാലയുടെ ആദ്യ ഭാര്യ. ആ ബന്ധത്തിലാണ് പാപ്പു പിറന്നത്. പ്രണയ വിവാഹമായിരുന്നു ബാലയുടെയും അമൃതയുടെയും.
ആഘോഷമായി നടന്ന വിവാഹത്തിന്റെ വീഡിയോയും ഫോട്ടോയുമെല്ലാം വൈറലായിരുന്നു. പക്ഷെ ആ ദാമ്പത്യത്തിന് അധികകാലം ആയുസുണ്ടായിരുന്നില്ല. പാപ്പു കൈക്കുഞ്ഞായിരിക്കെ തന്നെ ബാലയും അമൃതയും വേർപിരിഞ്ഞു. അമൃത മകളേയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയി. ബാല ഒറ്റപ്പെട്ടു. വർഷങ്ങളോളം നീണ്ട നിയമപോരാട്ടത്തിന് ശേഷം അമൃതയ്ക്ക് മകളുടെ സംരക്ഷണം ലഭിച്ചു.
അമൃതയും കുടുംബവുമാണ് ബാലയുടെ മകളെ വളർത്തുന്നത്. മാത്രമല്ല ബാലയ്ക്ക് മകളെ കാണാനുള്ള അവസരം പോലും വളരെ വിരളമായാണ് ലഭിക്കുന്നത്. കരൾ രോഗം മൂർച്ഛിച്ച് ബാല തീവ്രപരിചരണ വിഭാഗത്തിലായിരുന്നപ്പോൾ മകളെ അമൃത കാണിക്കാനായി കൊണ്ടുവന്നിരുന്നു. അന്ന് ഏറെനേരം മകൾക്കൊപ്പം ബാല ചിലവഴിച്ചു.

തന്റെ അടുത്ത് സഹായം ചോദിച്ച് വരുന്ന ഓരോരുത്തരിലും മകളുടെ സാന്നിധ്യം അനുഭവപ്പെടുന്നതുകൊണ്ടും അവൾക്ക് എല്ലാം നന്മകളും ചെന്ന് ചേരുന്നതിനും വേണ്ടിയാണ് ബാല കൈ അയഞ്ഞ് സഹായങ്ങൾ ചെയ്യുന്നത്. ഇപ്പോഴിതാ സില്ലി മോങ്ക്സ് മോളിവുഡ് എന്ന യുട്യൂബ് ചാനലിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ ബാല മകളെയും ആദ്യ ഭാര്യ അമൃതയേയും കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
'ഞാൻ മരണക്കിടക്കയിൽ ആയിരുന്നപ്പോൾ എന്നെ കാണാൻ വന്ന എല്ലാവരും എന്നെ സ്നേഹിച്ചവരല്ല. പലരും പേടിച്ചിട്ടാണ് വന്നത്. കാരണം എന്നോട് ചെയ്ത ദ്രോഹം അവർക്ക് അറിയാമല്ലോ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടം സിനിമയാണ്. പക്ഷെ എന്റെ മകൾ പിറന്നശേഷം മൂന്ന് വർഷം ഞാൻ സിനിമ ചെയ്തില്ല.'
'ഞാൻ അഭിനയിക്കാൻ പോയിട്ടില്ല. കാരണം ഞാനാണ് അവളെ വളർത്തിയത്. ഞാനാണ് കുളിപ്പിച്ചതും എല്ലാം വാഷ് ചെയ്തതും അവളെ ഉറക്കിയതും ഭക്ഷണം കൊടുത്തതുമെല്ലാം. എന്റെ കയ്യിൽ കിടന്നുറങ്ങാറുള്ള കുഞ്ഞ് ഒരു ദിവസം എനിക്ക് ഇല്ലെന്ന് പറഞ്ഞാൽ അത് ഏത് ലോകത്തെ ന്യായമാണ്. ഒരു അച്ഛനേയും മകളേയും പിരിക്കാൻ ആർക്കും അധികാരമില്ല. നിയമം നല്ലവന് വേണ്ടിയല്ല. ഞാൻ എന്ത് തെറ്റാണ് ചെയ്തത്.'
'അതുപോലെ തന്നെ മൊയ്തീൻ സിനിമ ഷൂട്ടിനിടെ ബ്രേക്ക് കിട്ടിയപ്പോൾ ഞാൻ വീട്ടിലേക്ക് വന്നു. അന്ന് അമൃതയും കുഞ്ഞും വീട്ടിലുണ്ട്. ഒരു മണിയാണ് സമയം. ഞാൻ ചെല്ലുമ്പോൾ പരിസരപ്രദേശത്തെ വീടുകളിൽ ഒരു സംഘം മോഷണം നടത്തുന്നു. എന്റെ വീടിനെ ലക്ഷ്യമാക്കി അവർ വന്നപ്പോഴേക്കും ഞാൻ അവിടെ എത്തി. ആറ് പേർ ഉണ്ടായിരുന്നു.'
'എല്ലാവരേയും അടിച്ചിട്ടു. കാരണം അമൃതയേയും കുഞ്ഞിനേയും അവർ ഉപദ്രവിക്കരുതെന്ന ചിന്തയായിരുന്നു മനസിൽ. പിറ്റേന്ന് അത് വാർത്തയായപ്പോൾ എന്നെ ആദ്യം വിളിച്ചത് പൃഥ്വിരാജാണ്. എങ്ങനെ ധൈര്യം കിട്ടിയെന്ന് ചോദിച്ചു... താനായിരുന്നുവെങ്കിൽ ഹാർട്ട് അറ്റാക്ക് വരുമായിരുന്നുവെന്നാണ് അന്ന് എന്നോട് പൃഥ്വിരാജ് പറഞ്ഞത്', എന്നാണ് ബാല പറഞ്ഞത്.


Click it and Unblock the Notifications