സംഭവിക്കാൻ പോകുന്നത് പിന്നീടാണ് മനസിലായത്; മനോജേട്ടന്റെ കാര്യത്തിലേ അങ്ങനെ നടന്നുള്ളൂ; ബാല
അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിയില്ലാത്ത നടനാണ് ബാല. സിനിമാ രംഗത്ത് അടുത്തിടെയുണ്ടായ പല വിവാദങ്ങളിലും ബാല പ്രതികരിച്ചു. കഴിഞ്ഞ ദിവസം പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചും ബാലയ്ക്ക് തന്റേതായ അഭിപ്രായമുണ്ട്. കുറ്റക്കാർക്ക് ശിക്ഷ ലഭിക്കണമെന്നാണ് ബാല പറയുന്നത്. അതേസമയം ഇത് എളുപ്പമല്ലെന്നും ബാല പറയുന്നു. തന്റെ വിവാഹ മോചനവും മകൾക്ക് വേണ്ടി നടത്തിയ നിയമപോരാട്ടവുമാണ് ഇതിന് ഉദാഹരണമായി ബാല ചൂണ്ടിക്കാട്ടുന്നത്. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ബാല ഇതേക്കുറിച്ച് സംസാരിച്ചത്.
കോടതിയിൽ പോകുമ്പോൾ എന്റെ മനസിലെ ഒരേയൊരു പ്രതീക്ഷ എന്റെ മകളെ എനിക്ക് തിരിച്ച് കിട്ടും എന്നായിരുന്നു. ഞാനൊരു തെറ്റും ചെയ്തില്ല എന്നായിരുന്നു എന്റെ വിശ്വാസം. വലിയ വക്കീലിനെ വെക്കും, വാദിക്കും, എല്ലാ പ്രൂഫും കൊടുക്കും മകളെ ഞാൻ തിരിച്ചെടുക്കും കരുതിയാണ് ഞാൻ പോകുന്നത്. എന്നാൽ എന്റെയടുത്ത് എന്തെങ്കിലും അഭിപ്രായം ചോദിക്കുമെന്ന് കരുതുമ്പോൾ കേസ് മൂന്ന് മാസം കഴിഞ്ഞ് പരിഗണിക്കും. പിന്നീട് നാല് മാസം നീട്ടി. ഏഴ് മാസം ഞാനും എന്റെ മകളും അകന്നിരിക്കുന്നു.

എന്റെ മകളെ കാണാനുള്ള അവകാശം ഒരു വർഷം കഴിഞ്ഞാണ് ലഭിക്കുന്നത്. അത് ചോദിക്കാൻ പോയപ്പോൾ ഒന്നര വർഷം അങ്ങനെ പോയി. വേറെ ജഡ്ജി വന്നു. ആ ജഡ്‍ജിക്ക് എന്നെക്കുറിച്ച് അറിയില്ല. ജയിക്കാൻ പോകുന്ന സമയത്ത് വക്കീലിനെ അവർ മാറ്റും. പുതിയ വക്കീൽ കേസ് പഠിക്കാൻ ഒന്നരമാസം സമയം ചോദിക്കും. നിയമം കൊണ്ട് അച്ഛനെയും മകളെയും പിരിച്ചു. ആറ് വർഷം കടന്ന് പോയി. എന്തിന് വേണ്ടിയാണ് ഞാൻ ഫൈറ്റ് ചെയ്തത്.
അവസാനം എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് പിന്നീടാണ് മനസിലായത്. പൈസ കൊടുത്ത് സെറ്റിൽ ചെയ്യണം. എന്റെ മകളെ എനിക്ക് ഒരിക്കലും കിട്ടില്ല. പെൺകുട്ടിയായതിനാൽ അമ്മയ്ക്കൊപ്പമേ വിടൂ. അപൂർവം കേസുകളിൽ മറിച്ച് സംഭവിക്കും. കേരളത്തിൽ അങ്ങനെ ഒരു സംഭവമേ എനിക്കറിയുള്ളൂ. അത് മനോജേട്ടന്റെ കാര്യത്തിലാണ്. അദ്ദേഹം തന്റെ സുഹൃത്താണ്.

ഇതായിരിക്കും കോടതി വിധിയെന്ന് എട്ട് വർഷം മുന്നേ അറിഞ്ഞെങ്കിൽ കുറച്ച് കൂടി പണം കൊടുത്തനേ. എന്റെ യുവത്വം പോയി. ഇതിനിടയ്ക്ക് എന്റെ ബന്ധങ്ങൾ പോയി. അച്ഛൻ മരിച്ചു. കരിയറിൽ നിന്ന് മാനസികമായി ഞാൻ അകന്നു. ജീവിതത്തോട് ഇഷ്ടക്കേട് തോന്നി. ആരോഗ്യം പോയി. എത്ര ദിവസം എന്റെ മകളെ ഓർത്ത് ഞാൻ കരഞ്ഞിട്ടുണ്ട്.
ഇതേപോലെ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കേസെടുത്താലും നിയമപരമായി നീതി ലഭിക്കാൻ ഏറെ കാലമെടുക്കുമെന്നും ബാല വ്യക്തമാക്കി. ഗായിക അമൃത സുരേഷായിരുന്നു ബാലയുടെ മുൻ ഭാര്യ. 2010 ലായിരുന്നു ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാഹം. അവന്തിക എന്ന മകളും ദമ്പതികൾക്ക് പിറന്നു. 2019 ഓടെ ഇരുവരും വേർപിരിയുകയാണുണ്ടായത്.


Click it and Unblock the Notifications