'എം.എ നിഷാദ് എന്റെ സുഹൃത്താണ്... അവർ ചിരിച്ചത് എന്നെ വിഷമിപ്പിച്ചു, മാപ്പ് പറയണം'; കളിയാക്കിയതിന് എതിരെ ബാല!
അടുത്തിടെയായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് സിനിമാ നിരൂപണം എന്ന പേരിൽ സിനിമ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ റിവ്യു പറഞ്ഞ് സിനിമയെ തകർക്കുന്നുവെന്നത്. ഒരു വിഭാഗം ആളുകൾ മനപൂർവം മലയാള സിനിമയെ തകർക്കാൻ റിവ്യൂ ബോംബിങ് നടത്തുന്നുവെന്നാണ് മലയാള സിനിമാ പ്രവർത്തകർ പറയുന്നത്. സിനിമകളെ വിമർശിച്ച് റിവ്യു പറഞ്ഞതിന്റെ പേരിൽ സംവിധായകന്റെ പരാതിയിൽ അശ്വന്ത് കോക്ക് ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ കഴിഞ്ഞ ദിവസം കേസെടുക്കുകയും ചെയ്തിരുന്നു.
സിനിമയ്ക്ക് മോശം റിവ്യു നൽകുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാരോപിച്ചാണ് സംവിധായകൻ പരാതി നൽകിയത്. റാഹേൽ മകൻ കോര എന്ന സിനിമയുടെ സംവിധായകൻ ഉബൈനി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

യുട്യൂബർമാരായ അശ്വന്ത് കോക്ക്, അരുൺ തരംഗ, ട്രാവലിങ് സോൾ മേറ്റ്‌സ് എന്നിവർ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെയാണ് കൊച്ചി സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. യുട്യൂബിനെയും ഫേസ്ബുക്കിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
മരക്കാർ അറബിക്കടലിന്റെ സിംഹം, മോൺസ്റ്റർ, ആറാട്ട്, രാമചന്ദ്രൻ ബോസ് ആന്റ് കോ, സാറ്റർഡെ നൈറ്റ് തുടങ്ങിയ സിനിമകൾ പരാജയപ്പെട്ടതിന് കാരണവും ഇത്തരം ഓൺലൈൻ റിവ്യുകളാണെന്ന തരത്തിൽ സിനിമാക്കാർക്കിടയിൽ നിന്നും അഭിപ്രായങ്ങൾ വന്നിരുന്നു. ഓൺലൈൻ മൂവി റിവ്യൂവേഴ്സും സിനിമാക്കാരും തമ്മിലുള്ള പൊരുത്തക്കേടുകളും തർക്കവും ഇപ്പോൾ രൂക്ഷമാണ്.
എന്നാൽ തങ്ങൾ സിനിമ കണ്ടിട്ട് മാത്രമാണ് അഭിപ്രായം പറയുന്നതെന്നാണ് റിവ്യൂവേഴ്സിന്റെ പക്ഷം. കാശ് കൊടുത്ത് സിനിമ കാണുന്നവന് തന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമില്ലേയെന്നാണ് റിവ്യൂവേഴ്സ് ചോദിക്കുന്നത്. ഒരു മാഫിയയുടെ പക്കൽ നിന്നും തങ്ങൾ പണം വാങ്ങാറില്ലെന്നാണ് സിനിമാ റിവ്യൂവർ അശ്വന്ത് കോക്ക് കഴിഞ്ഞ ദിവസം പറഞ്ഞത്.
കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ നടന്ന ചർച്ചകൾ പോലും മലയാള സിനിമാ പ്രവർത്തകരെയും ഓൺലൈൻ സിനിമാ റിവ്യൂവേഴ്സിനെയും ഉൾപ്പെടുത്തിയായിരുന്നു. മനോരമ ന്യൂസിൽ കഴിഞ്ഞ ദിവസം ഇതേ വിഷയത്തിൽ ചർച്ച നടന്നപ്പോൾ നടൻ ബാല അടക്കമുള്ളവർ അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു. റിവ്യൂവേഴ്സ് അതിരുവിട്ട് പോകുന്നുവെന്ന തരത്തിലാണ് ബാല സംസാരിച്ചത്.

കഴിഞ്ഞ ദിവസം മനോരമ ന്യൂസിൽ നടന്ന ചർച്ചയിൽ പതിവഴിയിൽ വെച്ചാണ് ബാല പങ്കാളിയായത്. അതുകൊണ്ട് തന്നെ വിഷയം മനസിലാക്കിയായിരുന്നില്ല ബാല സംസാരിച്ചത്. ആറാട്ട് അണ്ണൻ എന്നപേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിയുമായി മുമ്പ് നടന്ന പ്രശ്നങ്ങളെ എല്ലാം കലർത്തിയാണ് ബാല സംസാരിച്ചത്. അതുകൊണ്ട് തന്നെ ചർച്ചയിൽ പങ്കെടുത്തിരുന്ന സംവിധായകൻ എം.എ നിഷാദ്,
സിനിമാ റിവ്യൂവർ അശ്വന്ത് കോക്ക് തുടങ്ങിയവർ ബാലയുടെ മറുപടി പറയുന്ന സമയത്തെല്ലാം ചിരിക്കുകയാണ് ചെയ്തത്. തന്നെ കളിയാക്കി നിഷാദും അശ്വന്തും ചിരിച്ചത് ചർച്ച നടക്കുന്ന സമയത്ത് താൻ ശ്രദ്ധിച്ചിരുന്നില്ലെന്നും പിന്നീട് അത് യുട്യൂബിൽ കണ്ടപ്പോൾ ഏറെ വിഷമം തോന്നിയെന്നും പറയുകയാണ് ഇപ്പോൾ ബാല.
ഫിൽമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അശ്വന്ത് കോക്കും എം.എ നിഷാദും ചിരിപ്പിച്ചത് തന്നെ വിഷമിപ്പിച്ചുവെന്നും അവർ മാപ്പ് പറയണമെന്നും ബാല പറഞ്ഞത്. 'എം.എ നിഷാദും അശ്വന്ത് കോക്കും എന്നെ വിളിച്ച് മാപ്പ് പറയണം. ചാനലിൽ ഒന്നും വന്ന് മാപ്പ് പറയേണ്ട ആവശ്യമില്ല. മനുഷ്യന്റെ മനസ് പബ്ലിസിറ്റിക്ക് വേണ്ടി അലയുകയാണ്. എം.എ നിഷാദ് ചിരിച്ചത് അപ്പോൾ ഞാൻ അറിഞ്ഞില്ല. പിന്നീട് വീഡിയോയിൽ കണ്ടു.'
'ഞാൻ ചോദിച്ച ചോദ്യത്തിന് അവതാരക അടക്കം ആരും മറുപടി പറഞ്ഞില്ല. എം.എ നിഷാദിന്റെ സിനിമയിൽ അഭിനയിച്ചപ്പോൾ അദ്ദേഹം സെറ്റിൽ എന്നെ പൊന്നുപോലെ നോക്കിയിരുന്നു. പിന്നെ ഒരു സിനിമയുടെ സ്ക്രിപ്റ്റ് എന്റെ അടുത്ത് വന്ന് പറഞ്ഞിരുന്നു. പക്ഷെ അത് നടന്നില്ല. സിനിമയിലെ ഭക്ഷണം കഴിച്ച് വളർന്നവരാണ് ഞാനും എം.എ നിഷാദുമെല്ലാം. അതുകൊണ്ട് കളിയാക്കിയത് ശരിയായില്ല. റിവ്യൂവേഴ്സ് പലരും പരിധി വിട്ടുപോയി. പേഴ്സണൽ ലൈഫിലേക്ക് വരെ കടന്നു', എന്നാണ് ബാല പ്രതികരിച്ച് പറഞ്ഞത്.


Click it and Unblock the Notifications