'കുത്തേണ്ട സമയത്ത് കുത്തണം...'; അന്ന് എം.എ നിഷാദ് കളിയാക്കി ചിരിച്ചു, ഇന്ന് ബാല അതിഥിയായി എത്തി!
2023ൽ ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞ് നിന്ന ഒരു സെലിബ്രിറ്റിയായിരുന്നു നടൻ ബാല. അസുഖത്തിന്റെ പേരിലും അഭിമുഖങ്ങളിലൂടെയും വിവാദ പ്രസ്താവനകളിലൂടെയും എല്ലാം ബാല എപ്പോഴും മലയാളികൾക്കിടയിൽ ഒരു ചർച്ചാ വിഷയമായിരുന്നു. മരണത്തിന്റെ വക്കിൽ നിന്നും ബാല തിരികെ ജീവിതത്തിലേക്ക് എത്തിയതും 2023ലാണ്. കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ബാല പൂർണ ആരോഗ്യവാനായി ജീവിച്ച് തുടങ്ങിയിട്ട് കുറച്ച് നാളുകൾ മാത്രമെ ആയിട്ടുള്ളു.
അടുത്തിടെ സംവിധായകൻ എം.എ നിഷാദും ബാലയും ഒരുമിച്ച് പങ്കെടുത്തൊരു ചർച്ച വലിയ രീതിയിൽ വൈറലാവുകയും ബാല അതിന്റെ പേരിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. സിനിമാ റിവ്യൂവിങ്ങിനെ കുറിച്ചുള്ള ചർച്ചയിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്തത്. ചാനൽ പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കെ തന്നെ കളിയാക്കി എം.എ നിഷാദ് ചിരിച്ചതിന് മാപ്പ് പറയണമെന്ന് ബാല ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എംഎ നിഷാദ് വളരെ അടുപ്പമുള്ള വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ നല്ല പെരുമാറ്റം ആയിരുന്നുവെന്നും ബാല പറഞ്ഞിരുന്നു. ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കുമ്പോൾ പറയുന്നത് എന്താണെന്ന് കേട്ട് മനസിലാക്കാതെ ആദ്യം മുതൽ നിഷാദ് തന്നെ കളിയാക്കി ചിരിച്ചുകൊണ്ടിരുന്നത് എന്തിനാണെന്ന് മനസിലായില്ലെന്നും ബാല രോഷാകുലനായി പറഞ്ഞിരുന്നു.
'ചർച്ചയുടെ ദൃശ്യം കാണാൻ പറ്റാത്തതുകൊണ്ട് ചിരിച്ചത് കണ്ടില്ല. അല്ലെങ്കിൽ അപ്പോൾതന്നെ ചോദിക്കുമായിരുന്നു. ഗർഭിണിയായ ഒരു പെൺകുട്ടി പ്രസവിച്ച് കുഞ്ഞുണ്ടാകുന്നതുപോലെ പവിത്രമായ സംഗതിയാണ് സിനിമയെന്നും ഒരു സിനിമ ഇറങ്ങുന്നതിനു മുമ്പ് അതിനെ കൊല്ലരുതെന്നുമാണ് പറയാൻ ശ്രമിച്ചത്.'
'കുട്ടി ആണോ പെണ്ണോയെന്ന് മുൻകൂട്ടി അറിയാനുള്ള അവകാശം നമുക്കില്ല. അതുപോലെയാണ് സിനിമ. സിനിമയും പവിത്രമാണെന്നാണ് ഞാൻ ഉദ്ദേശിച്ചത്', എന്നാണ് അന്ന് ബാല പറഞ്ഞത്. തന്നെ കളിയാക്കി ചിരിച്ചതിന് എം.എ നിഷാദ് മാപ്പ് പറയണമെന്നും ബാല ആവശ്യപ്പെട്ടിരുന്നു. പിന്നീട് ആ സംഭവങ്ങൾ പതിയെ കെട്ടടങ്ങി. ഇപ്പോഴിതാ നളുകൾക്കുശേഷം നിഷാദും ബാലയും ഒരുമിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
അതും അപ്രതീക്ഷിതമായി സംഭവിച്ചതാണെന്ന് പറയുകയാണ് ബാല ഇപ്പോൾ. വെൽത്ത് ഐ സിനിമാസ് സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുവരും ഒരുമിച്ച് എത്തിയത്. ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെ ബാല പറഞ്ഞത് ഇങ്ങനെയാണ്. 'ഒരു ഇന്റർവ്യൂവിൽ പങ്കെടുക്കവെ ഇയർഫോൺ ഡാമേജ് ആയതുകൊണ്ട് കാര്യങ്ങൾ വ്യക്തമായി കേൾക്കാൻ പറ്റിയില്ല. വിഷ്വലും ഇല്ല.'

'ആ സമയം എംഎ നിഷാദ് ആ ചാനലിന്റെ സ്റ്റുഡിയോയിൽ ഇരുന്ന് ചിരിക്കാൻ തുടങ്ങി. യഥാർത്ഥത്തിൽ ആദ്യം ഞാൻ കേട്ട ചോദ്യത്തിനുള്ള മറുപടിയായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. അതുപോലെ ഇന്ന് ഈ പരിപാടിയിൽ പങ്കെടുക്കാൻ വരുമ്പോൾ എം.എ നിഷാദും പങ്കെടുക്കുന്നുണ്ടെന്ന് അറിയില്ലായിരുന്നു.'
'അയ്യരും അറേബ്യയും എം.എ നിഷാദ് സംവിധാനം ചെയ്ത സിനിമയാണെന്നും അറിയില്ലായിരുന്നു. അറിയാതെയാണ് പരിപാടിയിൽ പങ്കെടുക്കാൻ ഞാൻ വന്നത്. അതുപോലെ ഇങ്ങനൊരു സിറ്റുവേഷനിൽ പുള്ളി (എം.എ നിഷാദ്) പെടുമെന്നും വിചാരിച്ചില്ല. അയ്യരും അറേബ്യയും സിനിമയുടെ ഓഡിയോലോഞ്ചിലേക്ക് എന്നെ സംവിധായകൻ ക്ഷണിക്കാതിരുന്നതിന് ഞാൻ നന്ദി പറയുന്നു.'
'പക്ഷെ എന്നാലും ഞാൻ വന്നു. അതാണ് ബാല. അതായത് കുത്തേണ്ട സമയത്ത് കുത്തണം...', എന്നാണ് ബാല എം.എ നിഷാദിനെ ചേർത്ത് പിടിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞത്. അതുപോലെ തന്റെ പ്രെഡക്ഷൻ പ്രവർത്തനം ആരംഭിച്ചതിന്റെ സന്തോഷവും ബാല ചടങ്ങിൽ വെച്ച് പ്രകടിപ്പിച്ചു. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം എട്ട് മാസത്തോളമായി ബാല റെസ്റ്റിലായിരുന്നു. ഷെഫീക്കിന്റെ സന്തോഷമാണ് അവസാനം റിലീസ് ചെയ്ത ബാലയുടെ സിനിമ.


Click it and Unblock the Notifications