ജോലി തിരികെ ലഭിക്കുമെന്ന് വീട്ടിൽ കള്ളം പറഞ്ഞു, അന്ന് സഹായിച്ചത് എലിസബത്തും സുഹൃത്തുക്കളും; ബേസിൽ ജോസഫ്
സിനിമാ ലോകം സ്വപ്നം കാണുന്ന എല്ലാവർക്കും പ്രചോദനമാണ് ബേസിൽ ജോസഫിന്റെ ജീവിതം. ഒരു സാധാരണക്കാരന് സിനിമാ ലോകം അകലെയാണെന്ന അബദ്ധധാരണകൾ തിരുത്തി എഴുതാൻ വയനാട്ടുകാരൻ ബേസിലിന് സാധിച്ചു. സ്വന്തം കഴിവിന്റെയും പരിശ്രമത്തിന്റെയും പിൻബലം കൊണ്ട് മാത്രം സിനിമയിൽ ഏതൊരാൾക്കും മുന്നേറാൻ കഴിയുമെന്ന് സ്വന്തം ജീവിതയാത്രയിലൂടെ അദ്ദേഹം തെളിയിച്ചു. സംവിധാനം സ്വപ്നം കണ്ട് സിനിമയിലെത്തിയ ബേസിൽ ഇന്ന് സംവിധായകൻ എന്നതിലുപരി നടനും നിർമ്മാതാവുമെല്ലാമാണ്.
മിന്നൽ മുരളിയുടെ റിലീസിനുശേഷം പാൻ ഇന്ത്യൻ ലെവലിൽ ബേസിലിന് ആരാധകരും പേരുമുണ്ട്. മിന്നൽ മുരളിക്കുശേഷം സംവിധാനത്തിൽ നിന്നും ബ്രേക്കെടുത്ത ബേസിൽ അഭിനയത്തിൽ സജീവമാണ്. ബേസിലുണ്ടെങ്കിൽ ആ പടം നല്ലതായിരിക്കുമെന്ന വിശ്വാസം സിനിമാപ്രേമികളിൽ ഉണ്ടാക്കിയെടുക്കാനും ബേസിലിന് സാധിച്ചു.

ഇരുപത്തിമൂന്ന് വയസിൽ സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോൾ സഹായിച്ചത് അന്നത്തെ കാമുകിയും ഇന്നത്തെ ഭാര്യയുമായ എലിസബത്തും സുഹൃത്തുകളുമാണെന്ന് ബേസിൽ പറയുന്നു. സിനിഉലകം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. കുട്ടിക്കാലം മുതൽ എനിക്ക് സിനിമയോട് ഒരു ആകർഷണമുണ്ട്. എഞ്ചിനീയറിങ് പഠിച്ചശേഷം ഞാൻ ഐടി കമ്പനിയിൽ കുറച്ച് കാലം ജോലി ചെയ്തിരുന്നു.
രണ്ട് വർഷത്തോളം ആ ജോലി ചെയ്തുവെങ്കിലും ആളുകളെ എന്റർടെയ്ൻ ചെയ്യിക്കുന്ന എന്തെങ്കിലും ജോലി വേണം ചെയ്യാനെന്ന തോന്നൽ അപ്പോഴെല്ലാം ഉള്ളിലുണ്ടായിരുന്നു. പക്ഷെ അത് എങ്ങനെ സാധിക്കുമെന്നതിനുള്ള വഴികൾ അറിയുമായിരുന്നില്ല. എന്റേത് വളരെ യാഥാസ്ഥിതിക കുടുംബമാണ്. അച്ഛൻ പ്രീസ്റ്റാണ്. അതുകൊണ്ട് തന്നെ സിനിമയുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും അവർക്ക് അറിയില്ല. സിനിമ ഷൂട്ടിങ് പോലും കണ്ടിട്ടുള്ളവരല്ല.
പക്ഷെ സിനിമ കാണുന്നത് ഇഷ്ടമായിരുന്നു. എന്റെ മാതാപിതാക്കൾക്ക് എഞ്ചിനീയറിങും മെഡിക്കലും മാത്രമാണ് അറിയാവുന്ന കരിയർ. അതുകൊണ്ട് തന്നെ അവർ എന്നെ എഞ്ചിനീയറിങ്ങിന് ചേർത്തു. ഞാൻ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങാണ് പഠിച്ചത്. പക്ഷെ വീട്ടിൽ ഒരു വാഷിങ് മെഷീൻ കേടായാൽ പോലും നന്നാക്കാൻ എനിക്ക് അറിയില്ല. കോളജിൽ എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റികളിൽ നാടകം, സ്കിറ്റ് പോലുള്ളവയിൽ ഞാൻ വളരെ ആക്ടീവായിരുന്നു. ശേഷം ഷോർട്ട് ഫിലിം ചെയ്ത് ഫീച്ചർ ഫിലിം ചെയ്യാമെന്ന ചിന്ത വന്നു. അങ്ങനെയാണ് ഷോർട്ട് ഫിലിം എടുക്കുന്നത്.
മനസിൽ വരുന്ന കഥ പറയാനെ അറിയുമായിരുന്നുള്ളു. ടെക്നിക്കൽ വശം പിന്നീടാണ് പഠിച്ചത്. അജു വർഗീസാണ് എന്നെ വിനീത് ശ്രീനിവാസന് റെക്കമന്റ് ചെയ്തത്. സിനിമയിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോൾ മാതാപിതാക്കൾക്ക് ടെൻഷനായിരുന്നു. സിനിമയിൽ ക്ലച്ച് പിടിച്ചില്ലെങ്കിൽ ജോലിയിൽ തിരിച്ചെടുക്കുമെന്ന് മാനേജർ ഉറപ്പ് തന്നതായി വീട്ടിൽ കള്ളം പറഞ്ഞു.

വേറെ വഴിയൊന്നും ഇല്ലായിരുന്നു. എങ്ങനെ എങ്കിലും സർവൈവ് ചെയ്യാം ഡിഗ്രിയുണ്ടല്ലോയെന്ന ധൈര്യമായിരുന്നു. സിനിമയ്ക്ക് പിന്നാലെ പോകുന്നതിനെ സുഹൃത്തുക്കളും പിന്തുണച്ചു. സാമ്പത്തീകമായും സുഹൃത്തുക്കൾ സഹായിച്ചു. അന്ന് എന്റെ പ്രണയിനിയായിരുന്ന എലിസബത്തും എന്നെ സപ്പോർട്ട് ചെയ്തു. സാമ്പത്തീകമായും സഹായിച്ചു. സേവിങ്സ് ഉണ്ടായിരുന്നുവെങ്കിലും അത് വളരെ കുറവായിരുന്നു.
അന്ന് ഇരുപത്തിമൂന്ന് വയസ് മാത്രമെ ഉണ്ടായിരുന്നുള്ളു. റിസ്ക്ക് എടുക്കാതെ വേറെ വഴിയില്ലായിരുന്നു എന്നും ബേസിൽ പറയുന്നു. പൊന്മാനാണ് അവസാനം റിലീസ് ചെയ്ത ബേസിലിന്റെ സിനിമ. ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാനകഥാപാത്രങ്ങളായെത്തി തിയേറ്ററുകളിൽ വിജയം നേടിയ ചിത്രമാണ് പൊന്മാൻ. അടുത്തിടെയാണ് സിനിമ ഒടിടിയിൽ സ്ട്രീം ചെയ്ത് തുടങ്ങിയത്.


Click it and Unblock the Notifications











