താരങ്ങളെല്ലാം സ്യൂട്ടിലും ഗൗണിലും, കറുത്ത മുണ്ടിലും ബെനിയനിലും സിംപിളായി ബിജു മേനോൻ, ഒപ്പം കലക്കൻ പ്രസംഗവും!
വില്ലനായും സഹ നടനായും നായകനായും ഹാസ്യ നടനായുമെല്ലാം കഴിഞ്ഞ മുപ്പത് വർഷത്തോളമായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന പകരം വെക്കാനില്ലാത്ത നടനാണ് ബിജു മേനോൻ. മലയാളം, തമിഴ്, തെലുങ്ക് അടക്കം ഏകദേശം നൂറ്റി അറുപതോളം സനിമകളിൽ അഭിനയിച്ച താരം.
പ്രണയ വർണ്ണങ്ങളിലെ വിക്ടർ, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്തിലെ അഖിൽ, പത്രത്തിലെ ഫിറോസ്, കണ്ണെഴുതി പൊട്ടും തൊട്ടിലെ ഉത്തമൻ, സ്നേഹത്തിലെ ശശിധരൻ, മധുര നൊമ്പര കാറ്റിലെ വിഷ്ണു, മേഘ മൽഹാറിലെ രാജീവ് അങ്ങനെ ഒട്ടനവധി കഥാപാത്രങ്ങൾ ബിജു മേനോൻ മലയാളിക്ക് നൽകി.
തന്നിലെ നടനെ അടയാളപ്പെടുത്തുക മാത്രമല്ല ഒരു താരമാകാൻ ശ്രമിക്കാതെ വീണ്ടും വീണ്ടും മികച്ചൊരു നടനാകാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഓരോ സിനിമകളും സാക്ഷ്യപ്പെടുത്തുകയാണ്. അതിന് ഉത്തമ ഉദാഹരണങ്ങളാണ് അയ്യപ്പനും കോശിയിലെ അയ്യപ്പൻ നായരും ആർക്കറിയാമിലെ ഇട്ടിയവറയുമെല്ലാം.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഇറങ്ങിയ മലയാള സിനിമകളിൽ ഏറ്റവും ഇഷ്ടപെട്ട പ്രേക്ഷകർ ആരാധിക്കുന്ന ഒരു കഥാപാത്രമാണ് അയ്യപ്പനും കോശിയിലെ ബിജു മേനോന്റെ മുണ്ടൂർ മാടൻ.

ഇപ്പോഴിത സൈമ അവാർഡ് 2022വിൽ മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡ് ഏറ്റുവാങ്ങുന്ന ബിജു മേനോന്റെ വീഡിയോയാണ് വൈറലാകുന്നത്. തെന്നിന്ത്യ ഒട്ടാകെ ഒഴുകിയെത്തിയ ചടങ്ങിൽ സൂപ്പർതാരങ്ങളും തെന്നിന്ത്യൻ താരറാണിമാരുമെല്ലാം അണിനിരന്നിരുന്നു.
താരനിബിഢമാണ് എപ്പോഴും സൈമ. അതിനാൽ തന്നെ തമിഴ്, തെലുങ്ക്, കന്നട, മലയാളം സിനിമാ മേഖലകളിൽ നിന്നുള്ള താരങ്ങളുടെ റീ യൂണിയനും സൈമ അവാർഡ്സിനിടെ നടക്കും.

താരങ്ങളെല്ലാം തന്നെ വിലപിടിപ്പുള്ള കോട്ടും സ്യൂട്ടും ഗൗണും ഫാൻസി സാരികളുമെല്ലാം ധരിച്ചാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. പക്ഷെ ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായി നടൻ ബിജു മേനോൻ വളരെ സിംപിളായാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. കറുത്ത നിറത്തിലുള്ള മുണ്ടും സിപിംളായുള്ള കറുത്തൊരു ബെനിയനുമായിരുന്നു ബിജു മേനോന്റെ വേഷം.
നര കയറിയ താടി പോലും കറുപ്പിക്കാതെ എത്തിയ നടന്റെ സിംപ്ലിസിറ്റി ആരാധകർക്കും ഇഷ്ടപ്പെട്ടു. മാത്രമല്ല പച്ച മലയാളത്തിൽ അസ്സലൊരു സിംപിൾ പ്രസംഗവും ബിജു മേനോൻ നടത്തി. ആർക്കറിയാം എന്ന സിനിമയിലെ പ്രകടനമാണ് ബിജു മേനോനെ പുരസ്കാരത്തിന് അർഹനാക്കിയത്.

പാർവതി, ഷറഫുദ്ദീൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. അടുത്തിടെ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരവും ബിജു മേനോന് ലഭിച്ചിരുന്നു.
അയ്യപ്പനും കോശിയും എന്ന സിനിമയിലെ പ്രകടനമാണ് ബിജു മേനോനെ ദേശീയ പുരസ്കാരത്തിന് അർഹനാക്കിയത്. മാത്രമല്ല സംസ്ഥാന പുരസ്കാരവും ബിജു മേനോന് ലഭിച്ചിരുന്നു.
സൈമ പുരസ്കാരം കരിയറിൽ ആദ്യമായാണ് ബിജു മേനോന് ലഭിച്ചത്. ഒരു തെക്കൻ തല്ല് കേസാണ് ഏറ്റവും അവസാനം പ്രേക്ഷകരിലേക്ക് എത്തിയ ബിജു മേനോൻ സിനിമ. എൺപതുകളിലെ ഒരു തീരദേശ ഗ്രാമത്തിൽ നടക്കുന്ന വൈകാരികമായ സംഭവ വികാസങ്ങളെ മാസും ആക്ഷനോടും കൂടിയാണ് സംവിധായകൻ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിൽ പത്മപ്രിയ, നിമിഷ സജയൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ജി.ആർ ഇന്ദുഗോപന്റെ കഥയിൽ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടനാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മധു നീലകണ്ഠനാണ്.
ഒരിടവേളയ്ക്ക് ശേഷം പത്മപ്രിയ സിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ബിജു മേനോന്റെ ഇതുവരെ ഇറങ്ങിയതിൽ വെച്ച് ഏറ്റവും കൂടുതൽ ബജറ്റ് ഉള്ള ചിത്രമായിരുന്നു ഒരു തെക്കൻ തല്ല് കേസ്.


Click it and Unblock the Notifications